കൊൽക്കത്ത : വിദ്വേഷം പരത്തുന്ന ദ കേരള സ്റ്റോറി സിനിമ പശ്ചിമ ബംഗാളിൽ നിരോധിച്ചു. തിങ്കളാഴ്ചയാണ് സിനിമ നിരോധിച്ചതായി പശ്ചിമ ബംഗാൾ സർക്കാർ അറിയിച്ചത്.
സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തതുമുതൽ വിവാദം സൃഷ്ടിച്ചിരുന്നു. നിലവിൽ നിരവധി സംസ്ഥാനങ്ങളിൽ സിനിമ നിരോധനം നേരിടുകയാണ്.തിങ്കളാഴ്ച ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയാണ് ദ കേരള സ്റ്റോറി നിരോധിച്ച കാര്യം അറിയിച്ചത്.
കശ്മീർ ഫയൽസിനെ പോലെ ബംഗാളിനെ കുറിച്ചുള്ള സിനിമക്ക് ബി.ജെ.പി പണം നൽകുകയാണെന്ന് കഴിഞ്ഞ ദിവസം മമത ആരോപിച്ചിരുന്നു. പിന്നാലെ സംസ്ഥാനത്ത് ദ കേരള സ്റ്റോറി സിനിമ പ്രദർശിപ്പിക്കരുതെന്ന് ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകുകയായിരുന്നു.
സംസ്ഥാനത്ത് സമാധാനം നിലനിർത്താൻ ഈ തീരുമാനം സഹായിക്കുമെന്നും വിദ്വേഷവും അക്രമവും പരത്തുന്ന സംഭവങ്ങൾ ഒഴിവാക്കണമെന്നും മമത ബാനർജി പറഞ്ഞു. തമിഴ്നാട്ടിലെ മൾട്ടിപ്ലക്സുകളിലും സിനിമക്ക് നിരോധനമേർപ്പെടുത്തിയിരുന്നു.
വെള്ളിയാഴ്ചയാണ് ചിത്രം റിലീസ് ചെയ്തത്. സുദീപ്‌തോ സെൻ രചനയും സംവിധാനവും നിർവഹിച്ച ദ കേരള സ്റ്റോറിയിൽ ആദാ ശർമയാണ് നായിക.വാസ്തവ വിരുദ്ധവും വിദ്വേഷം ജനിപ്പിക്കുന്നതുമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നതായി ചിത്രത്തിനെതിരെ വ്യാപക ആരോപണം ഉയർന്നിരുന്നു.
കേരളത്തിൽ മതം മാറ്റി 32,000 സ്ത്രീകളെ ഐ.എസിൽ അംഗങ്ങളാക്കി വിദേശത്തേക്ക് കയറ്റിയയച്ചുവെന്നാണ് സിനിമയിലൂടെ അണിയറക്കാർ സമർഥിക്കാൻ ശ്രമിച്ചത്.
എന്നാൽ, വ്യാപക വിമർശനം ഉയർന്നതോടെ യുട്യൂബ് ട്രെയിലറിലെ വിവരണത്തിൽനിന്ന് ‘32,000 സ്ത്രീകളുടെ കഥ' എന്നത് മാറ്റി 'കേരളത്തിൽ നിന്നുള്ള മൂന്ന് യുവതികളുടെ കഥ' എന്നാക്കിയിരുന്നു. 32,000 പേരെ മതംമാറി സിറിയയിലേക്ക് പോയെന്ന വാദത്തിന് തെളിവ് തന്നാൽ ഒരു കോടി രൂപ ഇനാം നൽകുമെന്ന് മുസ്‍ലിം യൂത്ത് ലീഗ് വെല്ലുവിളിച്ചിരുന്നു.
Content Highlight: The Kerala Story movie was banned in West Bengal

































