സെക്കൻഡ് ഹാൻഡ് സാധനങ്ങളേക്കാൾ പുതിയ സാധനങ്ങളോട് പ്രിയം അല്പം കൂടുതലുള്ളവരാണ് നമ്മളിൽ ഭൂരിഭാഗവും. എന്നാൽ, കഴിഞ്ഞ 40 -ലേറെ വർഷമായി യുകെ സ്വദേശിനിയായ ഈ വനിത സെക്കൻഡ് ഹാൻഡ് സാധനങ്ങൾ മാത്രമാണ് ഉപയോഗിക്കുന്നത്. ഇങ്ങനെയൊരു തീരുമാനമെടുത്തതിലൂടെ ഇവർ ലാഭിച്ചത് ലക്ഷങ്ങളാണ്.
യുകെയിലെ ന്യൂകാസിൽ സ്വദേശിനിയായ ക്രിസ്റ്റീൻ കോക്രം എന്ന 59 -കാരിയാണ് തൻറെ ജീവിത ചെലവ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി സെക്കൻഡ് ഹാൻഡ് സാധനങ്ങൾ ഉപയോഗിക്കാം എന്ന തീരുമാനത്തിലെത്തിയത്. ഇവരുടെ വീട്ടിലെ പട്ടിക്കുട്ടി മുതൽ വായിക്കാനായി വാങ്ങുന്ന പുസ്തകങ്ങൾ വരെ ഇത്തരത്തിൽ വാങ്ങിയതാണ്.
തൻറെ പതിനാറാം വയസ്സു മുതലാണ് ഇത്തരത്തിൽ ഒരു ശീലത്തിലേക്ക് താൻ മാറിയത് എന്നാണ് ക്രിസ്റ്റീൻ കോക്രം പറയുന്നത്. അന്നുമുതൽ തൻറെ കുടുംബത്തിൻറെ ഉത്തരവാദിത്വം മുഴുവൻ നോക്കുന്നത് താനാണെന്നും കയ്യിലുള്ള തുച്ഛമായ സമ്പാദ്യമുള്ള ജീവിത ചെലവ് വട്ടം എത്തിക്കാൻ മറ്റൊരു മാർഗം തനിക്കു മുൻപിൽ ഇല്ലായിരുന്നുവെന്നും ഇവർ പറയുന്നു.
പിന്നീട് അത് ജീവിതത്തിൻറെ ഭാഗമാക്കി മാറ്റുകയായിരുന്നു എന്നാണ് ഓൺലൈൻ ന്യൂസ് പോർട്ടലായ ദ മിററിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്. പുതിയ സാധനങ്ങൾ വാങ്ങിക്കുന്നതിനായി ആളുകൾ അനാവശ്യമായി പണം മുടക്കുന്നത് വെറും പാഴ്ച്ചിലവായാണ് തനിക്ക് തോന്നുന്നത് എന്ന് ക്രിസ്റ്റീൻ പറയുന്നു. 85 കാരിയായ അമ്മയും 17 മും 21 ഉം വയസ്സുള്ള രണ്ട് മക്കളും അടങ്ങുന്നതാണ് ക്രിസ്റ്റീന്റെ കുടുംബം.
തൻറെ ഈ രീതിയോട് 85 -കാരിയായ അമ്മയ്ക്ക് തീരെ താല്പര്യം ഇല്ല എന്നാണ് ക്രിസ്റ്റീൻ പറയുന്നത്. അമ്മയും താനും തമ്മിൽ ഇതുമായി ബന്ധപ്പെട്ട വാക്കു തർക്കങ്ങൾ പോലും ഉണ്ടായിട്ടുണ്ടെന്നും ഇവർ പറയുന്നു. കൂടാതെ തന്റെ മക്കൾക്കും ഇപ്പോൾ പുതിയ സാധനങ്ങളോടും ബ്രാൻഡുകളോടും ആണ് കൂടുതൽ താല്പര്യം എന്നും ഇവർ പറയുന്നു.
എന്തുതന്നെയായാലും സെക്കൻഡ് ഹാൻഡ് സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് തന്റെ ജീവിത ചെലവിനെ തനിക്ക് ബാലൻസ് ചെയ്ത് നിർത്താൻ സാധിക്കുന്നുണ്ട് എന്നാണ് ഇവർ പറയുന്നത്. അതുകൊണ്ടുതന്നെ ഈ തീരുമാനത്തിന് ഉറച്ചുനിൽക്കും എന്നാണ് ഇവരുടെ പക്ഷം.
Life with only old stuff; Lakhs earned in 40 years