Mar 13, 2026 10:09 AM

(moviemax.in) വിജയ് ദേവരകൊണ്ടയുമായുള്ള വിവാഹത്തിന് പിന്നാലെ തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചരണങ്ങൾക്കെതിരെ നിയമനടപടിയുമായി നടി രശ്മിക മന്ദാന. രശ്മികയുടെ അമ്മയുടേതെന്ന പേരിൽ ചില സ്വകാര്യ ഓഡിയോ സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെതിരെയാണ് രശ്മിക ശക്തമായ ഭാഷയിൽ പ്രതികരിച്ചിരിക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരി 26-നായിരുന്നു ആരാധകർ ഏറെ കാത്തിരുന്ന വിജയ്-രശ്മിക വിവാഹം നടന്നത്. ഇതിന് പിന്നാലെയാണ് താരത്തെയും കുടുംബത്തെയും അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രചരണങ്ങൾ സൈബർ ഇടങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. വ്യാജമായി നിർമ്മിച്ച ഓഡിയോ ക്ലിപ്പുകൾ കുടുംബത്തിന്റെ സ്വകാര്യതയെ ബാധിക്കുന്നതാണെന്നും ഇതിന് പിന്നിലുള്ളവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും താരം വ്യക്തമാക്കി.

കന്നഡ താരം രക്ഷിത് ഷെട്ടിയുമായി 2017 ല്‍ നടന്ന രശ്മികയുടെ വിവാഹ നിശ്ചയത്തെക്കുറിച്ചും 2018 ല്‍ നടന്ന ബ്രേക്ക് അപ്പിനെക്കുറിച്ചുമുള്ള രശ്മികയുടെ അമ്മയുടെ സ്വകാര്യ സംഭാഷണം എന്ന രീതിയിലായിരുന്നു ഓഡിയോ പ്രചരിച്ചത്. രക്ഷിത് ഷെട്ടിയുമായുള്ള രശ്മികയുടെ വിവാഹം ഉപേക്ഷിച്ചതിന് പിന്നാലെ രശ്മികയുടെ അമ്മ സുമന്‍ മന്ദാന ഒരു കന്നഡ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അതേക്കുറിച്ചുള്ള കാര്യങ്ങള്‍ വിശദീകരിക്കുന്നു. ഇതില്‍ നിന്ന് എടുത്ത ഓഡിയോ ആണ് പുതിയ സ്വകാര്യ സംഭാഷണം എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. കഴിഞ്ഞ എട്ട് വര്‍ഷങ്ങളായി തനിക്കെതിരെ തെറ്റായ പ്രചരണങ്ങളും സോഷ്യല്‍ മീഡിയ ആക്രമണങ്ങളും നടക്കുകയാണെന്നും ഇനി ഇത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും രശ്മിക സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

"ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. അത് വച്ചിട്ട് തെറ്റായ വ്യാഖ്യാനങ്ങള്‍ ചമയ്ക്കപ്പെട്ടു. വ്യൂസിനും റീച്ചിനും വേണ്ടി വെറുപ്പ് പതിന്മടങ്ങാക്കി വിതരണം ചെയ്തു. ഇതൊക്കെ എന്നെ വേദനിപ്പിച്ചിരുന്നെങ്കിലും ഞാന്‍ സംയമനം പാലിച്ചു. പൊതുസമൂഹത്തിന്‍റെ നോട്ടത്തില്‍ നില്‍ക്കുമ്പോള്‍ ഇതൊക്കെ നേരിടേണ്ടിവരുമെന്ന് ഞാന്‍ മനസിലാക്കി. എന്നോട് സത്യസന്ധത പുലര്‍ത്തി, സന്തോഷത്തോടെയാണ് ഞാന്‍ കഴിഞ്ഞത്. പക്ഷേ കഴിഞ്ഞ 24 മണിക്കൂറില്‍ നടന്ന കാര്യങ്ങള്‍ എല്ലാ സീമകളും ലംഘിക്കുന്നതാണ്. എട്ട് വര്‍ഷം മുന്‍പത്തേതെന്ന് കരുതപ്പെടുന്ന ഒരു സ്വകാര്യ സംഭാഷണം അതില്‍ ഉള്‍പ്പെട്ടവരുടെ അനുമതി കൂടാതെ റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിക്കുകയാണ്. അതിലെ ഒരു ഭാഗം സന്ദര്‍ഭത്തില്‍ നിന്ന് ബോധപൂര്‍വ്വം അടര്‍ത്തിയെടുത്ത് അസ്വസ്ഥത സൃഷ്ടിക്കുന്ന മറ്റൊരു വിവാദം ഉണ്ടാക്കാന്‍ ഉപയോഗിക്കുകയാണ്.





Rashmika plans to take legal action over fake audio circulating in her mother's name about her first engagement

Next TV

Top Stories










News Roundup