വാലന്റൈൻസ് ദിനത്തിൽ ഗിന്നസ് ബുക്കിൽ ഇടം നേടിയ ദമ്പതികൾ. വെള്ളത്തിനടിൽ ഏറ്റവും കൂടുതൽ സമയം ചുംബിച്ചതിന്റ റെക്കോഡാണ് ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ബെത് നീലും കാനഡയിൽ നിന്നുള്ള മൈൽസ് ക്ലോറ്റിയറും സ്വന്തമാക്കിയത്. 4 മിനിറ്റ് 6 സെക്കന്റ് നീണ്ടുനിൽക്കുന്നതായിരുന്നു ഇവരുടെ ചുംബനം.
മാലദ്വീപിലെ ഒരു ഹോട്ടലായിരുന്നു വേദി. രാവിലെ 7.30 ന് ശ്രമം ആരംഭിക്കും മുൻപ് ശ്വാസം പിടിച്ചു നിർത്തുന്നതിനുള്ള വാമപ്പും രണ്ട് ട്രയലുകളും നടന്നു. ഒടുവിൽ 13 വർഷം മുൻപ് ഇറ്റാലിയൻ ടിവി ഷോയിൽ പിറന്ന 3 മിനിറ്റ് 24 സെക്കന്റ് എന്ന റെക്കോഡ് ബെതും മൈൽസും ചരിത്രമാക്കി.
പ്രതീക്ഷിച്ചതിനേക്കാൾ ബുദ്ധിമുട്ടായിരുന്നു ലക്ഷ്യം കാണുക എന്നാണ് ഇരുവരും പറഞ്ഞത്. ഇത്രയും സമയം ശ്വാസം പിടിച്ചു നിർത്തുക എന്നതായിരുന്നു ഏറ്റവും പ്രയാസകരം.
വെള്ളത്തിന് മുകളിലേക്കെത്തി ശ്വാസം എടുക്കാൻ തോന്നിയപ്പോഴൊക്കെ മനസിൽ ഗിന്നസ് റെക്കോഡ് മാത്രമായിരുന്നു ചിന്ത. മുഖത്തോട് മുഖം നോക്കി പിന്തുണ ആർജിച്ച് ദൗത്യം പൂർത്തിയാക്കി എന്നാണ് ഇരുവരും പറഞ്ഞത്.
വെള്ളത്തിനടിയിൽ സിനിമ ചിത്രീകരിച്ച് പരിചയമുണ്ടെങ്കിലും വെള്ളത്തിനടിയിലെ ദീർഘചുംബനം ഒട്ടും എളുപ്പമല്ലെന്നാണ് ഇവരുടെ സാക്ഷ്യപ്പെടുത്തൽ. വാലന്റൈൻസ് ദിനത്തിലെ പ്രണയത്തിന്റെ വിജയം മകൾക്കൊപ്പം ആഘോഷിക്കുകയാണ് ഇപ്പോൾ ഈ ദമ്പതികൾ.
Content Highlight: Couple holds Guinness record for longest kiss underwater

































