വസ്ത്രധാരണത്തിന്‍റെ പേരില്‍ വ്യക്തികള്‍ പ്രതിക്കൂട്ടിലാവുകയോ അപമാനിക്കപ്പെടുകയോ ചെയ്യുന്ന സംഭവങ്ങള്‍ പലപ്പോഴും പലയിടങ്ങളിലുമുണ്ടായിട്ടുണ്ട്. ഇത്തരം വാര്‍ത്തകള്‍ ആവര്‍ത്തിച്ച് ചര്‍ച്ച ചെയ്യപ്പെട്ടിട്ടും ഈ പ്രവണത ഇപ്പോഴും നമ്മുടെ സമൂഹത്തില്‍ തുടരുക തന്നെയാണ്.
പാശ്ചാത്യരാജ്യങ്ങള്‍ നമ്മളെ അപേക്ഷിച്ച് ഇക്കാര്യത്തില്‍ ഏറെ മുന്നിലായിരിക്കുമെന്നാണ് പൊതുവെ നമുക്കുള്ള ധാരണ. ഒരളവ് വരെ ഇത് ശരിയാണ്. എന്നാല്‍ അവിടങ്ങളിലും ഇത്തരം പ്രശ്നങ്ങളുണ്ടാകുന്നുണ്ട് എന്നാണ് പുതിയൊരു സംഭവം വെളിപ്പെടുത്തുന്നത്.
യുഎസില്‍ മിസോറിയിലുള്ള ഒരു സ്കൂളില്‍ റിപ്പ്ഡ് ജീൻസ് ധരിച്ചുവന്ന വിദ്യാര്‍ത്ഥിക്കെതിരെ ടീച്ചറെടുത്തിരിക്കുന്ന നടപടിയാണ് വിവാദമായിരിക്കുന്നത്. കൗമാരക്കാരിയായ വിദ്യാര്‍ത്ഥിയുടെ റിപ്പ്ഡ് ജീൻസില്‍ അറ്റകുറ്റപ്പണികള്‍ക്ക് ഉപയോഗിക്കുന്ന ടേപ്പ് ഒട്ടിച്ചു എന്നതാണ് ടീച്ചര്‍ക്കെതിരെ വന്നിരിക്കുന്ന പരാതി.
വിദ്യാര്‍ത്ഥിയുടെ അമ്മയാണ് ടിക് ടോക് വീഡിയോയിലൂടെ ഈ പരാതി ഉന്നയിച്ചിരിക്കുന്നത്. വീഡിയോ വ്യാപകമായ ശ്രദ്ധ നേടിയതോടെ സംഭവം ചര്‍ച്ച ചെയ്യപ്പെടുകയായിരുന്നു. വിദ്യാര്‍ത്ഥികളുടെ വസ്ത്രധാരണത്തില്‍ വലിയ രീതിയില്‍ അധ്യാപകര്‍ ഇടപെടുന്നതും, ഇതിന്‍റെ പേരില്‍ ശിക്ഷാനടപടികള്‍ കൈക്കൊള്ളുന്നതും വിദ്യാര്‍ത്ഥികളെ മാനസികമായി ബാധിക്കുമെന്നാണ് സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ അധികപേരും ചൂണ്ടിക്കാട്ടുന്നത്.
അതേസമയം തന്‍റെ മകള്‍ക്ക് സ്കിൻ അലര്‍ജിയുണ്ടെന്നും അതിനാല്‍ തന്നെ ടീച്ചര്‍ പാന്‍റ്സില്‍ ടേപ്പ് ഒട്ടിച്ച ശേഷം മകള്‍ക്ക് അസ്വസ്ഥതയുണ്ടായി എന്നുമാണ് വിദ്യാര്‍ത്ഥിയുടെ അമ്മ വീഡിയോയില്‍ പറയുന്നത്. തുടയുടെ ഭാഗത്തായാണ് ടീച്ചര്‍ ടേപ്പൊട്ടിച്ചിരിക്കുന്നത്.
ഇത് ഈ ഭാഗത്തെ ചര്‍മ്മത്തില്‍ ഏറെ നേരം ഉരഞ്ഞു എന്നാണ് ഇവര്‍ പറയുന്നത്. ഡിസംബറിലാണ് സംഭവം നടന്നത്. എന്നാല്‍ ടിക് ടോക് വീഡിയോ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടത് ഇപ്പോഴാണ്. ലക്ഷക്കണക്കിന് പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നതെന്ന് 'ന്യൂയോര്‍ക്ക് പോസ്റ്റ്'ചൂണ്ടിക്കാട്ടുന്നു. വീഡിയോ വൈറലായതോടെ സംഭവം ചര്‍ച്ചകളില്‍ നിറയുകയായിരുന്നു.
Content Highlight: Teacher tapes up student's ripped jeans; Mother complained

































