കൊവിഡിന്‍റെ അതിശക്തമായ വ്യാപനം നിന്നിരുന്ന കാലത്ത് ലോകമെങ്ങുനിന്നും വന്ന ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധയാകര്‍ഷിച്ചത് നീണ്ടു കിടക്കുന്ന സെമിത്തേരികളുടെയും ഖബര്‍സ്ഥാനുകളുടെയും പുകഞ്ഞു കൊണ്ടിരിക്കുന്ന ശ്മശാനങ്ങളുടെയും ചിത്രങ്ങളായിരുന്നു.ഇതിന് സമാനമായ ചിത്രങ്ങളാണ് ഇപ്പോള്‍ തുര്‍ക്കിയില്‍ നിന്നും പുറത്ത് വരുന്നത്.
കഴിഞ്ഞ ഫെബ്രുവരി 6 -ാം തിയതിയായിരുന്നു തുര്‍ക്കിയെ നടുക്കിയ ഭൂചലനമുണ്ടായത്. 7.8 രേഖപ്പെടുത്തിയ പ്രധാന ചലനത്തിന് പിന്നാലെ അനേകം ഭൂചലനങ്ങള്‍ അനുഭവപ്പെട്ടു. ഇതോടെ ഭൂചലനമുണ്ടായ പ്രദേശങ്ങളിലെ എല്ലാ നിര്‍മ്മിതികളും മണ്ണുപൊത്തി.

പതിനായിരക്കണക്കിന് പേര്‍ കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങി. ഓരോ ദിവസം കഴിയുന്തോറും മരണസംഖ്യ കൂടിവന്നു. ഏറ്റവും ഒടുവില്‍ ഭൂചലനത്തെ തുടര്‍ന്ന് തുര്‍ക്കിയിലും സിറിയയിലുമായി ഏതാണ്ട് 35,000 ളം പേര്‍ കൊല്ലപ്പെട്ടു. അതിലേറെ പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ കൂടിയതോടെ മരിച്ചവരെ അടക്കം ചെയ്തിരുന്ന ഖബര്‍സ്ഥാനുകള്‍ നിറഞ്ഞുകവിഞ്ഞു.
പലയിടത്തും പുതിയ പ്രദേശങ്ങള്‍കൂടി ഖബര്‍സ്ഥാനുകളാക്കപ്പെട്ടു. അവിടെ നിന്നുള്ള ചിത്രങ്ങള്‍ കൊവിഡ് തീവ്രവ്യാപന കാലത്തെ ഓര്‍മ്മിപ്പിക്കുന്നവയാണ്. മാരാഷ് (കഹ്രാമൻമാരാസ്) നഗരത്തിലെ ശ്മശാനങ്ങൾ നിറഞ്ഞപ്പോള്‍ ശ്മശാനത്തിനായി പുതിയ സ്ഥലം അനുവദിക്കപ്പെട്ടു.
എന്നാൽ, നിശ്ചയിച്ച സ്ഥലവും അതിവേഗം നിറഞ്ഞു. ഇതോടെ ഭരണാധികാരികള്‍ കൂട്ട ശ്മശാനത്തിന് കൂടുതല്‍ സ്ഥലങ്ങള്‍ അനുവദിക്കുകയാണെന്ന് തുര്‍ക്കിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. മാരാഷ് നഗരത്തിലെ കുഴിമാടത്തില്‍ മാത്രം ഇതിനകം 5,000 പേരെയാണ് അടക്കിയിരിക്കുന്നത്. ഓരോ ദിവസം കഴിയുന്തോറും കൂടുതല്‍ കൂടുതല്‍ കുഴിമാടങ്ങള്‍ക്ക് കുഴിയെടുക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഏകദേശം 5 ലക്ഷത്തോളം ആളുകൾ താമസിക്കുന്ന തുർക്കി നഗരമായ മാരാഷിൽ 10,000 പേരെയെങ്കിലും സംസ്‌കരിക്കേണ്ടിവരുമെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയത്. പല ശവക്കുഴികൾക്കും അടയാളമായി അക്കങ്ങൾ മാത്രമേയുള്ളൂ, അപൂര്‍വ്വം ചിലതിന് പേരുകളുണ്ട്.പേരുകളുള്ള കുഴിമാടങ്ങളില്‍ അടക്കം ചെയ്തവരുടെ ബന്ധുക്കള്‍ ജീവിച്ചിരിപ്പുണ്ടെന്നാണ് തെളിവ്.
ബന്ധുക്കള്‍ എല്ലാവരും തന്നെ മരിച്ച, തിരിച്ചറിയപ്പെടാത്തവരുടെ കുഴിമാടങ്ങള്‍ക്കാണ് നമ്പറുകള്‍ നല്‍കിയിരിക്കുന്നത്. പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ ശേഷം തിരിച്ചെത്തുന്ന ബന്ധുക്കള്‍ തങ്ങളുടെ സ്വന്തക്കാരെ തിരിച്ചറിയാനാകാതെ കുഴിമാടങ്ങളിലെ അക്കങ്ങള്‍ക്ക് മുന്നില്‍ കരയുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇപ്പോഴും തകര്‍ന്ന കെട്ടിടഭാഗങ്ങള്‍ നീക്കുന്ന ജോലികള്‍ തുടരുകയാണ്. ഓരോ കെട്ടിടാവശിഷ്ടം മാറ്റുമ്പോഴും കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തുന്നു. ഭരണകൂടം യഥാസമയത്ത് ഇടപെട്ടാതിരുന്നതാണ് മരണസംഖ്യ ഇത്രയേറെ ഉയരാന്‍ കാരണമെന്ന് മാരാഷുകാരും ആരോപിക്കുന്നു.
Content Highlight: Thousands of final resting places from Turkey


































