ചരിത്രത്തിലും കഥകളിലും എല്ലാം എല്ലാക്കാലത്തും അനശ്വരരായ ഒരുപാട് പ്രണയികളെ കാണാമായിരുന്നു. റോമിയോ-ജൂലിയറ്റ്, ലൈല മജ്നു അങ്ങനെ ഒക്കെ. എങ്കിലും ഇന്നത്തെ കാലത്ത് പ്രണയം അധികം നിലനിൽക്കുന്നതൊക്കെ പഴങ്കഥകളായി മാറിക്കൊണ്ടിരിക്കുകയാണ്. എന്നാൽ, തന്റെ ഭാര്യ മരിച്ചിട്ടും അവരുടെ ഓർമ്മകളിൽ ജീവിച്ച, അവസാന ശ്വാസം വരെയും അവരുടെ ചിതാഭസ്മം സൂക്ഷിച്ച ഒരാളുടെ കഥയാണ് ഇത്.
ബിഹാറിൽ നിന്നുമുള്ള ഭോലനാഥ് അലോക് ആണ് കഥയിലെ നായകൻ. ഇപ്പോൾ അദ്ദേഹം ജീവനോടെ ഇല്ല. എങ്കിലും തന്റെ അവസാന കാലം വരെ അദ്ദേഹം ഭാര്യയുടെ ചിതാഭസ്മം സൂക്ഷിച്ചു. ഭാര്യയുടെ ഓർമ്മയ്ക്ക് വേണ്ടിയായിരുന്നുവത്രെ ഇത്. താൻ മരിച്ച ശേഷം തന്റെ ചിതാഭസ്മവും ഭാര്യയുടെ ചിതാഭസ്മത്തിനൊപ്പം ചേർക്കണമെന്നും അതിലൂടെ മരണത്തിനുശേഷവും തങ്ങളുടെ പ്രണയം തുടരുമെന്നും തങ്ങൾ പിരിയില്ല എന്നുമാണ് അദ്ദേഹം കരുതിയിരുന്നത്.
എന്നാൽ, അദ്ദേഹത്തിന്റെ ആഗ്രഹം അതുപോലെ തന്നെ അദ്ദഹത്തിന്റെ മക്കൾ പൂർത്തീകരിച്ച് കൊടുത്തു. 2022 ജൂൺ 24 -ന് അദ്ദേഹം മരിച്ചു. അദ്ദേഹത്തിന്റെ മരുമകൻ അശോക് സിങ് അദ്ദേഹത്തിന്റെ ആഗ്രഹം അതുപോലെ നടപ്പിലാക്കി കൊടുത്തു. ഈ കഥകളെല്ലാം തുടങ്ങുന്നത് 1990 -ൽ അലോകിന്റെ ഭാര്യ പദ്മ റാണി മരിച്ചതോടെയാണ്. അത് കഴിഞ്ഞ് 32 വർഷം അലോക് തന്റെ ഭാര്യയുടെ ചിതാഭസ്മം ഒരു മാവിന്റെ ചില്ലയിൽ കെട്ടിത്തൂക്കി.
എല്ലാ ദിവസവും അലോക് ആ മാവിന്റെ അടുത്തെത്തുകയും ചിതാഭസ്മത്തിന് താഴെയായി ഒരു റോസാപുഷ്പം വയ്‍ക്കുകയും ചെയ്യും. അങ്ങനെയാണ് അദ്ദേഹം മരിച്ചപ്പോൾ അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മരുമകനും കുടുംബാംഗങ്ങൾ ഇരുവരുടെയും ചിതാഭസ്മം ഒന്നിച്ചാക്കിയത്. മാത്രമല്ല, അത് അവർ മാവിന്റെ ചില്ലയിൽ സ്ഥാപിക്കുകയും ചെയ്തു. ഇപ്പോൾ കുടുംബത്തിൽ ആരെങ്കിലും പുറത്ത് പോവുകയാണ് എങ്കിൽ അവിടെ ചെന്ന് മുത്തശ്ശനെയും മുത്തശ്ശിയും ഓർത്താണ് പോകുന്നത്. തന്റെ അമ്മായിഅച്ഛന്റെ ഭാര്യയോടുള്ള സ്നേഹം പുതുതലമുറ കണ്ട് മനസിലാക്കേണ്ടതാണ് എന്ന് അലോകിന്റെ മരുമകൻ പറഞ്ഞു.
Content Highlight: He kept the ashes of his wife for 32 years after her death; When the old man died, the family members put together the flour
































