വിവാഹം പലരും ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒന്നായാണ് കാണുന്നത്. അതിനാൽ തന്നെ നമ്മുടെ പ്രിയപ്പെട്ടവരെല്ലാം ആ വേളയിൽ കൂടെ വേണം എന്നും പലരും ആഗ്രഹിക്കാറുണ്ട്. എന്നാൽ, അതിന് അമ്മയേയും അച്ഛനേയും അടക്കം ക്ഷണിക്കാതിരുന്നാലോ? അങ്ങനെ ഒരു അനുഭവമാണ് ഒരാൾ റെഡ്ഡിറ്റിൽ പങ്ക് വച്ചിരിക്കുന്നത്.
മകന്റെ വിവാഹത്തിന് അച്ഛനേയോ അമ്മയേയോ ക്ഷണിച്ചില്ല. ആ മകനാകട്ടെ അത്രയും നാളും അച്ഛന്റെയും അമ്മയുടെയും പേരിലുള്ള വീട്ടിലാണ് താമസിച്ചു പോന്നതും. അതിനാൽ തന്നെ ആ മകനെ വീട്ടിൽ നിന്നും പുറത്താക്കട്ടെ എന്നാണ് ചോദ്യം. വധുവിന്റെ വീട്ടുകാർക്ക് അച്ഛനും അമ്മയും പോരാ എന്ന് തോന്നിയതിനാലാണത്രെ മകൻ അവരെ വിവാഹത്തിൽ പങ്കെടുപ്പിക്കാതിരുന്നത്.
അതിനാൽ, താൻ മകൻ താമസിച്ചിരുന്ന വീട് വിൽക്കാൻ പോവുകയാണ് എന്നാണ് അച്ഛൻ പറയുന്നത്. അവന്റെ പുതിയ ജീവിതത്തിൽ നമ്മളെ വേണ്ട എന്ന് തോന്നുകയാണ് എങ്കിൽ ആ വീട്ടിൽ നിന്നും അവനെ പുറത്താക്കുകയല്ലേ വേണ്ടത് എന്നാണ് ചോദ്യം. റെഡ്ഡിറ്റിൽ എഴുതിയിരിക്കുന്ന പോസ്റ്റിൽ അച്ഛൻ പറയുന്നത് മകൻ കോളേജിലേക്ക് മാറുമ്പോൾ അവന് താമസിക്കാൻ വേണ്ടി അവർ രണ്ടാമതൊരു വീട് കൂടി വാങ്ങിയിരുന്നു എന്നാണ്.
അവർ സാമ്പത്തികമായി മകനെ സഹായിക്കുകയും ചെയ്തിരുന്നു. മകൻ വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയും ആ വീട്ടിലാണ് അവനൊപ്പം താസിച്ചിരുന്നു. അന്നെല്ലാം അവൾക്ക് തങ്ങളെ ഇഷ്ടമായിരുന്നു എന്നും പോസ്റ്റിൽ പറയുന്നുണ്ട്. എന്നാൽ, രണ്ടു പേരുടെയും വീട്ടുകാർ പരസ്പരം കാണാൻ വേണ്ടി ഒരുമിച്ചപ്പോഴാണ് പ്രശ്നങ്ങൾ തുടങ്ങിയത്. അവരെ കാണാൻ പോയി തിരികെ വന്ന ഭാര്യയും മകളുമാണ് പറഞ്ഞത് മകന്റെ വധുവിന്റെ വീട്ടുകാർക്ക് വിവാഹത്തിൽ തങ്ങൾ പങ്കെടുക്കുന്നതിനോട് താല്പര്യം ഇല്ല എന്ന്.
വിവാഹശേഷം മകനും വധുവും അവർ നേരത്തെ താമസിച്ചിരുന്ന തങ്ങളുടെ വീട്ടിലേക്ക് താമസിക്കാനെത്തി. താനവിടെ ചെന്നപ്പോൾ താനെന്തിനാണ് അവിടെ ചെന്നത് എന്നും ചോദിച്ചു. എന്നാൽ, താൻ തന്റെ മകനോട് സംസാരിക്കാനാണ് എത്തിയത് എന്ന് പറയുകയായിരുന്നു എന്നും പോസ്റ്റിൽ പറയുന്നു. എല്ലാം കൊണ്ടും ഗതികെട്ടപ്പോൾ 30 ദിവസം തരും അതിനുള്ളിൽ ഭാര്യയുമായി ആ വീട്ടിൽ നിന്നും ഇറങ്ങണം എന്നും ആ വീട് വിൽക്കാൻ പോവുകയാണ് എന്നും താൻ പറയുകയായിരുന്നു എന്നും അച്ഛൻ എഴുതുന്നുണ്ട്.
എന്നാൽ, റെഡ്ഡിറ്റിൽ നിരവധിപ്പേരാണ് ഇതിന് കമന്റുകളുമായി എത്തിയത്. മിക്കവാറും ആളുകൾ മകന്റെ പ്രവൃത്തിയെ കുറ്റപ്പെടുത്തുകയാണുണ്ടായത്. എന്നാൽ, ചിലർ വീട്ടിൽ നിന്നും പുറത്താക്കുന്നത്ര കടുത്ത നടപടികളിലേക്ക് പോകേണ്ടിയിരുന്നില്ല എന്ന് പറഞ്ഞു.
Content Highlight: The bride's family says that the groom's father and mother are not enough, the son is not invited to the wedding.

































