വൈദ്യശാസ്ത്രത്തിന്റെയും ഡോക്ടർമാരുടെയും സഹായത്തോടെ മരണത്തെ മുഖാമുഖം കണ്ട അവസ്ഥകളിൽ നിന്ന് പോലും നിരവധി ആളുകളാണ് ജീവിതത്തിലേക്ക് തിരിച്ചു വന്നിട്ടുള്ളത്. എന്നാൽ, അതേസമയം തന്നെ ഡോക്ടർമാരുടെ അശ്രദ്ധമായ തീരുമാനങ്ങൾ കൊണ്ടും പ്രവൃത്തികൾ കൊണ്ടും ജീവിതം നഷ്ടമായവരും നിരവധിയാണ്.
അത്തരമൊരു അശ്രദ്ധാപരമായ പ്രവൃത്തിയുടെ ഫലമായി മുപ്പതുകാരനായ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി. ഇയാളുടെ ചികിത്സയിൽ ഡോക്ടർമാർക്ക് സംഭവിച്ച പിഴവാണ് ഇത്തരമൊരു വലിയ വിപത്തിന് കാരണമായത്. ഫ്രാൻസിലാണ് സംഭവം.
തൻറെ പേര് വിവരങ്ങൾ ഒന്നും പുറത്തു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മുപ്പതുകാരനായ യുവാവ് ഒടുവിൽ ആശുപത്രി അധികൃതർക്കെതിരെ പരാതി നൽകി. തുടർന്ന് യുവാവിന് നഷ്ടപരിഹാരം നൽകണമെന്ന് വിധിച്ചിരിക്കുകയാണ് കോടതി. ഇയാളുടെ ചികിത്സയിലുണ്ടായ പിഴവിനെ തുടർന്ന് ജനനേന്ദ്രിയത്തിലേക്ക് ക്യാൻസർ പടർന്നു പിടിച്ചതിനെ തുടർന്നാണ് ജനനേന്ദ്രിയം മുറിച്ചു മാറ്റിയത്.
2014-ൽ ആണ് മൂന്ന് കുട്ടികളുടെ പിതാവായ 30 -കാരന് കാർസിനോമ എന്ന ക്യാൻസറാണെന്ന് കണ്ടെത്തിയത്. രോഗനിർണയം നടത്തിയ ശേഷം, നാന്റസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. എന്നാൽ, ഡോക്ടർമാരുടെ അനാസ്ഥ മൂലം അദ്ദേഹത്തിൻറെ സ്വകാര്യ ഭാഗത്തേക്ക് കാൻസർ വ്യാപിക്കുകയായിരുന്നു.
ഒടുവിൽ ജനനേന്ദ്രിയം മുറിച്ചു മാറ്റിയില്ലെങ്കിൽ ഇയാളുടെ ജീവൻ നഷ്ടപ്പെടും എന്ന് പറഞ്ഞ് ഡോക്ടർമാർ ജനനേന്ദ്രിയം മുറിച്ചുമാറ്റുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം കടുത്ത നിരാശയിലായ ഇദ്ദേഹം തൻറെ ജീവിതം ഡോക്ടർമാരുടെ അനാസ്ഥയിലാണ് നശിച്ചുപോയത് എന്ന് പറഞ്ഞുകൊണ്ട് കോടതിയെ സമീപിക്കുകയായിരുന്നു.
സംഭവത്തിൽ നാന്റസിലെ അഡ്മിനിസ്‌ട്രേറ്റീവ് കോടതിയിൽ വാദം നടക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആശുപത്രിയിലെ ഡോക്ടർമാരുടെ തെറ്റായ ചികിത്സ കാരണം തന്നെയാണ് വ്യക്തിയുടെ സ്വകാര്യ ഭാഗത്തേക്ക് ക്യാൻസർ വ്യാപിച്ചത് എന്ന് കണ്ടെത്തുകയും ചെയ്തു. ഇതിനെ തുടർന്നാണ് ഇദ്ദേഹത്തിന് നഷ്ടപരിഹാരം നൽകാൻ ആശുപത്രി അധികൃതരോട് കോടതി ഉത്തരവിട്ടത്.
Medical malpractice, 30-year-old man's genitalia amputated; The incident goes viral again