ഒരു പോളിഷ് കടൽത്തീരത്ത് പ്രാമിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കുഞ്ഞിനെ കണ്ടതിനെ തുടർന്നാണ് ആളുകൾ പൊലീസിനെ വിളിച്ചത്. മണലിലെ പ്രാമിലായിരുന്നു കുഞ്ഞ്. ആ സമയത്ത് കുഞ്ഞിന്റെ അടുത്ത് ആരും ഇല്ലായിരുന്നു.
ഇത് ശ്രദ്ധയിൽ പെട്ട കുറച്ചുപേർ കുട്ടിക്കരികിലെത്തി. കുഞ്ഞിനരികിലായി ഒരു കുറിപ്പ് വച്ചിട്ടുണ്ടായിരുന്നു. അത് കണ്ടാണ് ആളുകൾ ശരിക്കും ഞെട്ടിയത്. കുഞ്ഞ് ഉറങ്ങുകയാണ്, അതിനാൽ അടുത്തേക്ക് പോകരുത് എന്നായിരുന്നു കുറിപ്പ്.
അടുത്തെവിടെയും കുട്ടിയുടെ മാതാപിതാക്കളെ കാണാനുണ്ടായിരുന്നില്ല. അതിനാൽ തന്നെ അധികൃതരെ വിവരം അറിയിക്കേണ്ടി വന്നു. ഉടനെ തന്നെ പൊലീസ് എത്തി അന്വേഷണം തുടങ്ങി.
ഒടുവിൽ അമ്മയെ കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന്റെ അടുത്ത് നിന്നും ഏകദേശം നൂറ് മീറ്റർ അകലെയായി ഒരു കോഫീ ഷോപ്പിൽ കോഫി കുടിച്ച് കൊണ്ട് നിൽക്കുകയായിരുന്നു അമ്മ.
എന്നാൽ, പൊലീസെത്തിയിട്ടും അമ്മയ്ക്ക് താൻ ചെയ്തത് എന്തെങ്കിലും ഗൗരവമുള്ള സംഗതിയാണ് എന്ന തോന്നലൊന്നും ഉണ്ടായിരുന്നില്ല. ഇതൊക്കെ ഇത്ര പ്രശ്നമാക്കാനുണ്ടോ എന്ന മട്ടായിരുന്നു അമ്മയ്ക്ക്.
കൊളോബ്‌സെഗിലെ പൊലീസ് ആസ്ഥാനത്തെ പ്രതിരോധ വിഭാഗം മേധാവി അർക്കാഡിയസ് കോവാൽസ്‌കി പറഞ്ഞത് അമ്മയ്ക്ക് തങ്ങൾ പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചിട്ടും ചെയ്തതിന്റെ ഗൗരവം മനസിലായില്ല എന്നാണ്. കടലിനോട് വളരെ ചേർന്നാണ് കുഞ്ഞുണ്ടായിരുന്നത്.
എന്നാൽ, കുഞ്ഞ് അപകടത്തിലൊന്നും ആയിരുന്നില്ല. തനിക്ക് കോഫീ ഷോപ്പിൽ നിൽക്കുമ്പോൾ കുഞ്ഞിനെ കാണാമായിരുന്നു എന്നാണ് അമ്മ പറഞ്ഞത്. വലിയ ഒരു അപകടത്തിൽ നിന്നുമാണ് കുട്ടി രക്ഷപ്പെട്ടത്.
ചെറിയ ശക്തിയിൽ ഒരു കാറ്റ് വീശിയിരുന്നു എങ്കിൽ പോലും കുഞ്ഞിനെ കിടത്തിയിരുന്ന സ്ട്രോളർ കടലിലേക്ക് പോകാമായിരുന്നു എന്നും കോവാൽസ്കി പറഞ്ഞു. ഏതായാലും അമ്മയെ കുടുംബ കോടതിയിൽ ഹാജരാക്കി.
The mother left the baby alone in the pram on the beach and went for a coffee