ദാമ്പത്യബന്ധത്തില്‍ പങ്കാളികള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങളും വിയോജിപ്പുകളുമെല്ലാം വരുന്നത് സ്വാഭാവികമാണ്. പരസ്പരം ഒത്തുപോകാൻ സാധിക്കാത്ത പങ്കാളികളാണെങ്കില്‍ അവര്‍ നല്ലരീതിയില്‍ തന്നെ ധാരണയോടെ പിരിയുന്നതും സ്വാഭാവികമാണ്.
മിക്കവാറും ഇത്തരം വിഷയങ്ങളില്‍ വ്യക്തികള്‍ അഭിപ്രായം തേടുന്നുവെങ്കില്‍ അത് സുഹൃത്തുക്കളോടോ അടുത്ത ബന്ധുക്കളോടോ വീട്ടുകാരോടോ എല്ലാമായിരിക്കും. എന്നാലിവിടെയിതാ ഒരു യുവതി കംപ്യൂട്ടര്‍ പ്രോഗ്രാമിനോട് അഭിപ്രായം തേടിക്കൊണ്ട് തന്‍റെ ദാമ്പത്യബന്ധം സംബന്ധിച്ച് നിര്‍ണായകമായ തീരുമാനമെടുത്തിരിക്കുകയാണ്.
പല വിദേശമാധ്യമങ്ങളിലൂടെയുമാണ് സാറ എന്ന മുപ്പത്തിയേഴുകാരിയുടെ കഥ പുറത്തുവന്നിരിക്കുന്നത്. എന്നാലിവരെ കുറിച്ച് മറ്റ് വിശദാംശങ്ങളൊന്നും ലഭ്യമല്ല. അഞ്ച് വര്‍ഷമായത്രേ ഇവരുടെ വിവാഹം കഴിഞ്ഞിട്ട്. ഇക്കാലയളവിനുള്ളില്‍ പലപ്പോഴും ഇവരും പങ്കാളിയും തമ്മില്‍ വലിയ രീതിയിലുള്ള അഭിപ്രായവ്യത്യാസങ്ങളും വാക്കേറ്റങ്ങളും നടന്നു.
എങ്കിലും ബന്ധം മുന്നോട്ടുപോയി. പക്ഷേ ഇപ്പോള്‍ പരസ്പരം ഒന്നിച്ച് പോകാൻ സാധിക്കാത്ത അവസ്ഥ വരെയെത്തിയെന്നാണ് സാറ പറയുന്നത്. മാത്രമല്ല, ഒരു ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവുമായി സാറ പ്രണയത്തിലാവുകയും ചെയ്തിരിക്കുന്നു.
ഇതോടെ ദാമ്പത്യബന്ധം ഉപേക്ഷിക്കണമോ എന്ന ചിന്തയിലേക്ക് ഇവരെത്തി. എന്നാലിക്കാര്യത്തില്‍ ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഇതില്‍ വിദഗ്ധാഭിപ്രായം തേടാൻ ഇവര്‍ ആശ്രയിച്ചത് 'ചാറ്റ് ജിപിടി' എന്ന കംപ്യൂട്ടര്‍ പ്രോഗ്രാമിനെയാണ്.
ആളുകളുടെ ചോദ്യങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും വളരെ 'നാച്വറല്‍' ആയി ഉത്തരങ്ങള്‍ നല്‍കുന്നൊരു പ്രോഗ്രാമാണിത്. സാധാരണഗതിയില്‍ സാഹിത്യരചനകള്‍ക്കും ജോലിസംബന്ധമായ മെയിലുകള്‍ തയ്യാറാക്കുന്നതിനും മറ്റുമെല്ലാമാണ് ഇതിനെ കൂടുതല്‍ പേരും ആശ്രയിക്കാറ്. സാറ തന്‍റെ കാര്യമെല്ലാം ചാറ്റ് ജിപിടിയോട് പങ്കുവച്ചു. ഇതിന് ശേഷം ഇതിന്‍റെ മറുപടി ശ്രദ്ധിച്ചു.
തന്‍റെ ദുഖം മുഴുവനും മനസിലാക്കി തന്നെ സമാധാനിപ്പിക്കും വിധത്തിലുള്ള മറുപടിയാണ് ഇത് നല്‍കിയതെന്നാണ് സാറ പറയുന്നത്. 'സാധാരണനിലയില്‍ ആരും ചെയ്യുന്ന കാര്യമല്ല ഇത്. അതെനിക്ക് അറിയാം. ആരോടും ഞാനിത് ചെയ്യാനും പറയില്ല. പക്ഷേ എന്‍റെ അനുഭവം നല്ലതായിരുന്നു.
എന്‍റെ പ്രശ്നങ്ങളും ആശയക്കുഴപ്പങ്ങളുമെല്ലാം അത് നല്ലതുപോലെ മനസിലാക്കിയിരുന്നു. എന്‍റെ സന്തോഷത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടാണ് അത് അഭിപ്രായം നിര്‍ദേശിച്ചത്. എനിക്ക് സന്തോഷം ലഭിക്കുന്ന കാര്യങ്ങള്‍ക്കാണ് ഞാൻ പ്രാധാന്യം നല്‍കേണ്ടതെന്ന് അതെന്നെ ഓര്‍മ്മിപ്പിച്ചു. ശേഷം ഭര്‍ത്താവിനെ ഉപേക്ഷിക്കുന്നതാണ് ഉചിതമെന്നും നിര്‍ദേശിച്ചു. ഞാനത് അംഗീകരിച്ചു...'- സാറ പറയുന്നു.
Content Highlight: A crucial decision must be made in marriage; The young woman asked the computer for its opinion

































