സോഷ്യല്‍ മീഡിയയിലൂടെ പ്രശസ്തിയാര്‍ജ്ജിച്ചിട്ടുള്ള വ്യക്തികളേറെയാണ്. ഫാഷൻ, ആര്‍ട്ട് എന്നീ മേഖലകളിലൂടെയെല്ലാമാണ് അധികപേരും ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ താരങ്ങളായി മാറാറുള്ളത്. ഇക്കൂട്ടത്തില്‍ മിക്കവര്‍ക്കും സുപരിചിതനായി മാറിയൊരാളാണ് ആന്തണി ലോഫ്രഡോ എന്ന ഫ്രാൻസുകാരൻ.

ലോഫ്രഡോയുടെ പേര് കേട്ടാല്‍ ചിലപ്പോള്‍ ആര്‍ക്കും മനസിലാകണമെന്നില്ല. എന്നാല്‍ 'ബ്ലാക്ക് ഏലിയൻ' എന്ന പേര് ധാരാളം പേര്‍ക്ക് ഇദ്ദേഹത്തെ പെട്ടെന്ന് മനസിലാക്കാൻ ഉപകരിക്കും. ഇദ്ദേഹം സ്വയം തന്നെ നല്‍കിയ പേരാണിത്.

ശരീരത്തില്‍ അസാധാരണമാം വിധം മാറ്റങ്ങള്‍ വരുത്തി, മനുഷ്യരൂപത്തില്‍ നിന്നേ മാറി, തന്നെയൊരു അന്യഗ്രഹരൂപിയായി അവതരിപ്പിച്ചയാളാണ് ഈ യുവാവ്. ഇദ്ദേഹം ഇതിനെ വ്യത്യസ്തമായൊരു പ്രോജക്ടായാണ് കണക്കാക്കുന്നത് തന്നെ. തല മുതല്‍ കാല്‍വിരലുകള്‍ വരെ ടാറ്റൂ ചെയ്തിട്ടുണ്ട് ലോഫ്രഡോ.

ടാറ്റൂകളാല്‍ മുഖത്തിന്‍റെയും തലയുടെയുമെല്ലാം നിറമേ മാറി. നാക്ക് ശസ്ത്രക്രിയയിലൂടെ രണ്ടാക്കി മാറ്റി. തലയുടെ ആകൃതിയിലും മാറ്റം വരുത്തി. മൂക്കിനും ശസ്ത്രക്രിയ ചെയ്തു. ശരീരത്തില്‍ വിരലുകളടക്കം പലയിടങ്ങളിലും മാറ്റം വരുത്തുന്നതിന് പല ശസ്ത്രക്രിയ ചെയ്തു. സ്റ്റെഡുകള്‍ ധരിക്കാൻ തുടങ്ങി. പെട്ടെന്ന് കാഴ്ചയില്‍ ഇദ്ദേഹം അവകാശപ്പെടും പോലെ തന്നെ ഒരു ഏലിയന്‍ അഥവാ അന്യഗ്രഹജീവി എന്ന് വിളിക്കാൻ തോന്നുംവിധമുള്ള രൂപമാറ്റം.

ചെറുപ്പത്തില്‍ തന്നെ തനിക്കിങ്ങനെയൊരു ആഗ്രഹമുണ്ടായിരുന്നുവെന്നാണ് ലോഫ്രഡോ ഇതെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. എന്നാല്‍ രൂപമാറ്റം വരുത്തിക്കഴിഞ്ഞപ്പോള്‍ തന്നെ മറ്റുള്ളവര്‍ അകറ്റിനിര്‍ത്തുന്നതിലും ജോലി നല്‍കാതെ ഒറ്റപ്പെടുത്തുന്നതിലുമെല്ലാമുള്ള വേദന ഈ യുവാവ് പങ്കിട്ടിരുന്നു.

ഇപ്പോഴിതാ ലോഫ്രഡോയുടെ പഴയൊരു ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.മുഖവും ശരീരവുമെല്ലാം മാറ്റുന്നതിന് മുമ്പ് ലോഫ്രഡോ എങ്ങനെ ഇരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഈ ചിത്രം. കാഴ്ചയ്ക്ക് സുന്ദരനായിരുന്നുവെന്നും എന്തിനാണ് ഇത്രയേറെ വേദനകള്‍ സഹിച്ച് ഇങ്ങനെയെല്ലാം രൂപമാറ്റം വരുത്തിയത് എന്നുമാണ് ഈ ഫോട്ടോ കണ്ടതോടെ ഏവരും ചോദിക്കുന്നത്. വളരെ ചെറിയൊരു വിഭാഗം പേര്‍ മാത്രമാണ് ലോഫ്രഡോയ്ക്ക് പിന്തുണ അറിയിക്കുന്നത്. ബാക്കി എല്ലാവരും തന്നെ ഇദ്ദേഹത്തെ ആ തീരുമാനത്തിന്‍റെ പേരില്‍ വിമര്‍ശിക്കുകയാണ്.
Content Highlight: An old picture of 'Black Alien' goes viral before the face and body change



































