ബ്രസീലിലെ സാവോ പോളോ സര്‍വകലാശാലയിലെ ഗവേഷകര്‍ ഈയടുത്ത ദിവസങ്ങളില്‍ ഗംഭീരമായ ഒരു കണ്ടുപിടിത്തം നടത്തിയിരിക്കുകയാണ് . 72 മുതല്‍ 66 മില്യന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഭൂമിയില്‍ ജീവിച്ചിരുന്ന ഒരു മുതല സ്പീഷീസിനെയാണ് അവർ തങ്ങളുടെ ഗവേഷണത്തിലൂടെ കണ്ടെത്തിയത്. ആദിമകാലത്ത്, ഭൂമിയില്‍ ഡിനോസറുകള്‍ക്കൊപ്പം ജീവിച്ചിരുന്ന കൂറ്റന്‍ മുതലയാണിത്. വമ്പന്‍ പല്ലുകളുള്ള, ഈ മുതലകളെ ടൈറ്റനോ ചാംപ്‌സ അയോരി എന്നാണ് ഗവേഷകര്‍ വിളിക്കുന്നത്.
10-20 അടി നീളമുള്ള ഈ മുതലകളുടെ പ്രധാന സവിശേഷത എന്തും കടിച്ചുമുറിക്കാന്‍ ശേഷിയുള്ള അതിന്റെ പല്ലുകളാണ് എന്നാണ് അവർ പറയുന്നത് . ഹിസ്‌റ്റോറിക്കല്‍ ബയോളജി ജേണലിലാണ് ഈ പുതിയ കണ്ടുപിടിത്തവുമായി ബന്ധപ്പെട്ട പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബ്രസീലിയന്‍ സംസ്ഥാനമായ സാവേപോളോയിലെ മോണ്‍ടെ ആല്‍ട്ടോയില്‍ 1987-ലാണ് ഈ മുതലയുടെ ഭാഗിക ഫോസിലുകള്‍ കണ്ടെത്തുന്നത് . എന്നാല്‍, പല കഷണങ്ങളായി ചിതറിയ നിലയിലായതിനാല്‍, ഇത് ഡിനോസറിന്റെ അസ്ഥികൂടമാണെന്നാണ് കരുതിയിരുന്നത് .
എന്നാല്‍, പില്‍ക്കാലത്ത് നടന്ന പഠനങ്ങള്‍ ഇത് ഡിനോസറിന്റേതല്ലെന്നും എന്നും ഡിനോസര്‍ കാലത്ത് ജീവിച്ചിരുന്ന കൂറ്റന്‍ മുതലയുടേതാണെന്നും തിരിച്ചറിഞ്ഞു. പുതിയ പഠനം, ഇക്കാര്യം ഉറപ്പിക്കുക മാത്രമല്ല, ഈ മുതലയുടെ സവിശേഷതകള്‍ കൂടി വിശദമായി അടയാളപ്പെടുത്തുന്നതാണെന്ന് ബ്രിട്ടീഷ് പത്രമായ ഇന്‍ഡിപ്പെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കാലത്ത് ജീവിക്കുന്ന മുതലകളും അവയുമായി ഏറ്റവും ഫോസില്‍ സാമ്യമുള്ള മൃഗങ്ങളും ഉള്‍ക്കൊള്ളുന്ന നിയോഷുചിയ ഗ്രൂപ്പിലാണ് പുതുതായി കണ്ടെത്തിയ ഈ ജുറാസിക് മുതലകളും ഉള്‍പ്പെടുന്നതെന്ന് ശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നു.
അക്കാലത്ത് ഈ മുതലകള്‍ എങ്ങനെയാണ് ജീവിച്ചത് എന്നതിനെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ ശാസ്ത്രലോകത്തിന് നല്‍കുന്നതിന് പര്യാപ്തമാണ് ഈ പുതിയ കണ്ടെത്തല്‍ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. മുതലകളുടെ പരിണാമ വഴികളെക്കുറിച്ച് പ്രത്യേകമായും ജീവപരിണാമത്തെക്കുറിച്ച് പൊതുവായുമുള്ള പുതിയ പഠനങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ് ഈ ഡിനോസര്‍ കാല മുതലകളുടെ കണ്ടെത്തലെന്ന് പഠനം നടത്തിയ ഗവേഷകര്‍ വ്യക്തമാക്കുന്നു.
Content Highlight: Researchers are on the scene with a new discovery of a giant crocodile that lived with dinosaurs
































