പുതുതലമുറയെ കുറിച്ച് പലരും പല അഭിപ്രായങ്ങളും പറയാറുണ്ട്. എന്നാൽ, ഇടപെടേണ്ട സമയത്ത് ഇടപെടേണ്ട പോലെ ഇടപെട്ട കുറച്ച് വിദ്യാർത്ഥികളെ പുകഴ്ത്തുകയാണ് സോഷ്യൽ മീഡിയ. സംഭവം ട്വിറ്ററിൽ പങ്ക് വെച്ചത് ജേണലിസ്റ്റ് കൂടിയായ ശ്വേത കോത്താരിയാണ്. ഉത്തർ പ്രദേശിലെ ഝാൻസിയിലെ ഒരു റെസ്റ്റോറന്റിൽ വെച്ച് താൻ സാക്ഷ്യം വഹിച്ച ഒരു സംഭവത്തെ കുറിച്ചാണ് ശ്വേത എഴുതിയിരിക്കുന്നത്.
ശ്വേത ഒരു റെസ്റ്റോറന്റിൽ അത്താഴം കഴിക്കാനിരിക്കുകയായിരുന്നു, അവിടെ വെച്ച് ഒരു മനുഷ്യൻ വളരെ മോശമായി പെരുമാറി. അതിനെതിരെ നില കൊള്ളാൻ ഈ കുട്ടികൾ തയ്യാറായി എന്നാണ് ശ്വേത എഴുതിയിരിക്കുന്നത്. ഇന്നലെ രാത്രി ഞങ്ങൾ ശരിക്കും ധൈര്യം എന്താണെന്നത് കണ്ടു. ഞാനും ഭർത്താവും ഝാൻസിയിലെ ഒരു റെസ്റ്റോറന്റിൽ ഇരിക്കുകയായിരുന്നു.
ഞങ്ങൾക്ക് പിന്നിൽ 16, 17 വയസ് പ്രായം വരുന്ന കുറേ കുട്ടികളും അതുപോലെ ഒരു ദമ്പതികളും അവരുടെ രണ്ട് പെൺമക്കളും ഇരിക്കുന്നുണ്ടായിരുന്നു. ആദ്യമൊന്നും ഒരു കുഴപ്പവും ഇല്ലായിരുന്നു. എന്നാൽ കുടുംബത്തോടൊപ്പം വന്ന ഈ മനുഷ്യൻ അയാളുടെ ഭാര്യയെ മദ്യം കഴിക്കാൻ നിർബന്ധിച്ച് കൊണ്ടിരുന്നു.
അത് അവളുടെ തൊണ്ടയിലേക്ക് എത്തും എന്നത് വരെ കാര്യങ്ങളെത്തി. എന്നാൽ, ഈ സാഹചര്യത്തിൽ അപ്പുറം ഇരിക്കുന്നുണ്ടായിരുന്ന കുട്ടികൾ അവളുടെ രക്ഷയ്ക്കെത്തി. കുറച്ച് നേരം കഴിഞ്ഞപ്പോൾ ഈ കുട്ടികൾ ഒച്ചവെച്ച് തുടങ്ങി. ഇയാൾ ഭാര്യയെ മദ്യം കഴിപ്പിക്കാൻ നിർബന്ധിക്കുകയാണ് എന്ന് അവർ പറഞ്ഞു.
അതിനിടയിൽ ഒരു കുട്ടി, അവർക്ക് മദ്യം കഴിക്കാൻ ഇഷ്ടമില്ല. നിങ്ങളവരെ നിർബന്ധിക്കുകയാണ് എന്ന് പറഞ്ഞു. എന്നാൽ, ഇവളെന്റെ ഭാര്യയാണ്, അതുകൊണ്ട് ഞാൻ ഇഷ്ടമുള്ളത് ചെയ്യും, അതൊക്കെ ചോദിക്കാൻ നിങ്ങളാരാ എന്നായിരുന്നു അയാൾ അവരോട് തിരികെ ചോദിച്ചത്.
എന്നാൽ, അധികം വൈകാതെ മാനേജ്‍മെന്റ് പ്രശ്നത്തിൽ ഇടപെട്ടു. പിന്നെയും 20 മിനിറ്റ് അയാൾ അവിടെ ഉണ്ടായിരുന്നു. എന്നാൽ, പിന്നീട് അയാൾ ഭാര്യയോട് ഒന്നും പറയാൻ ധൈര്യപ്പെട്ടില്ല. അതിന് കാരണമായത് ആ കുട്ടികളാണ്.
പതിനൊന്നാം ക്ലാസിൽ പഠിക്കുന്ന ഒരുകൂട്ടം കുട്ടികളായിരുന്നു അത്. അവിടെ ഉണ്ടായിരുന്ന മുതിർന്നവരെ പോലെ സ്വന്തം ഭക്ഷണം കഴിച്ച് സ്വന്തം കാര്യം നോക്കി അവർക്ക് പോകാമായിരുന്നു. എന്നാൽ, അവർ തെറ്റിനെതിരെ തങ്ങളുടെ ശബ്ദമുയർത്താൻ തീരുമാനിച്ചു. അതാണ് ധൈര്യം എന്നും ശ്വേത പറഞ്ഞു. നിരവധിപ്പേരാണ് ട്വിറ്ററിൽ ആ കുട്ടികളെ അഭിനന്ദിച്ചത്.
Content Highlight: The young man forced his wife to drink alcohol, the students who saw the scene reacted like this...

































