രണ്ടാനച്ഛന്റെ കമ്പ്യൂട്ടറിന്റെ സ്ക്രീൻ സേവറായി സ്വന്തം നഗ്നഫോട്ടോ കണ്ടു, തുടർന്ന് യുവതി അയാളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. 39 -കാരിയായ ഇന്റീരിയർ ഡിസൈനർ ജേഡ് ജാങ്ക്സാണ് 64 -കാരനായ രണ്ടാനച്ഛൻ മെറിമാനെ കൊലപ്പെടുത്തിയത്.
ഇരുവരും കൂടി ബട്ടർഫ്ലൈ ഫാംസ് എന്ന ഒരു നോൺ പ്രോഫിറ്റ് റിസർച്ച് ഇൻസ്റ്റിറ്റിയൂഷൻ നടത്തുന്നുണ്ട്. കാലിഫോർണിയയിലെ സോളാന ബീച്ചിലെ വീട് വൃത്തിയാക്കുന്നതിനിടയിലാണ് മെറിമാന്റെ കമ്പ്യൂട്ടറിൽ തന്റെ നഗ്നചിത്രം ജാങ്ക്‌സ് കാണുന്നത്.
അതോടെ അവളാകെ പതറിപ്പോവുകയായിരുന്നു എന്ന് ഡെപ്യൂട്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ജോർജ്ജ് ഡെൽ പോർട്ടിലോ പറഞ്ഞു. കമ്പ്യൂട്ടർ കൂടുതൽ പരിശോധിച്ചതോടെ തന്റെ അനേകം നഗ്നചിത്രങ്ങൾ അവൾ അതിൽ കണ്ടെത്തി. അവയെല്ലാം ജാങ്ക്സ് തന്റെ കാമുകന് അയച്ചു കൊടുത്ത ചിത്രങ്ങളായിരുന്നു. അവ എങ്ങനെ ഇയാളുടെ കമ്പ്യൂട്ടറിലെത്തി എന്നത് വ്യക്തമല്ല.
ഏതായാലും ഇത് കണ്ടതോടെ ജാങ്ക്സിന് നിയന്ത്രിക്കാനായില്ല. അതോടെ ജാങ്ക്സ് മെറിമാനെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. മെറിമാനും ജാങ്ക്സിന്റെ അമ്മയും തമ്മിൽ ബന്ധം വേർപിരിഞ്ഞിരുന്നു. എങ്കിലും പ്രായമായ മെറിമാനെ ജാങ്ക്സാണ് മിക്കവാറും നോക്കിയിരുന്നത്.
മെറിമാനെ കൊല്ലുന്നതിനായി ആദ്യം ജാങ്ക്സ് ഓവർഡോസ് മരുന്ന് നൽകി. എന്നാൽ, മെറിമാൻ ഉണർന്നു. ഇക്കാര്യം പറഞ്ഞ് ജാങ്ക്സ് ഒരു സുഹൃത്തിന് അയച്ച മെസേജും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. അതോടെ, ജാങ്ക്സ് അയാളെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു.
പിന്നാലെ, ശവശരീരം മറവു ചെയ്യാൻ ഒരു സുഹൃത്തിന്റെ സഹായവും തേടി. താൻ രണ്ടാനച്ഛനെ കൊലപ്പെടുത്തി എന്നും ശവശരീരം തനിക്ക് തനിച്ച് മറവു ചെയ്യാൻ സാധിക്കില്ല അതിനാൽ സഹായിക്കണം എന്നുമാണ് ജാങ്ക്സ് ആവശ്യപ്പെട്ടത്. എന്നാൽ, സുഹൃത്തായ സിപ്‍ലിയാക് തനിക്ക് അതിന് സാധിക്കില്ല എന്ന് അറിയിക്കുകയായിരുന്നു.
സിപ്‍ലിയാക് തന്നെയാണ് പിറ്റേന്ന് പൊലീസിനെ വിളിച്ച് ഇങ്ങനെ ഒരു കൊലപാതകം ജാങ്ക്സ് നടത്തിയ കാര്യം അറിയിച്ചത്. പൊലീസ് ഇവിടെ തെരച്ചിൽ നടത്തുകയും മെറിമാന്റെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. പിന്നാലെ ജാങ്ക്സിനെ അറസ്റ്റും ചെയ്‍തു. ഇപ്പോൾ കേസിൽ വിചാരണ നടന്നു കൊണ്ടിരിക്കുകയാണ്
Content Highlight: Her nude picture as a screen saver on her stepfather's computer, then what happened...

































