ആങ്സൈറ്റി, വിഷാദം പോലെയുള്ള അവസ്ഥകൾ ഇന്ന് പല മനുഷ്യരിലും കാണുന്നുണ്ട്. അത് പരിഹരിക്കുന്നതിന് വേണ്ടി ചികിത്സയും മറ്റുമായി മുന്നോട്ട് പോകുന്നവരും ഉണ്ട്. എന്നാൽ, ഒരു കമ്പനി ആങ്സൈറ്റി ഇല്ലാതെയാക്കാൻ എന്നും പറഞ്ഞ് വളരെ വ്യത്യസ്തമായ ഒരു പ്രതിവിധിയുമായി മുന്നോട്ട് വന്നിരിക്കുകയാണ്.
എന്നാൽ, ആ പ്രതിവിധി അത്ര എളുപ്പമുള്ള ഒന്നല്ല. കേൾക്കുമ്പോൾ തന്നെ ചെറിയ ഭീതിയോക്കെ തോന്നും. പ്രിക്കേറ്റഡ് അക്കാദമി എന്ന റഷ്യൻ കമ്പനിയാണ് ഈ മാർഗം മുന്നോട്ട് വയ്ക്കുന്നത്. എന്താണ് എന്നല്ലേ? ആങ്സൈറ്റി ഉള്ള ആളുകളെ ജീവനോടെ അടക്കുക. ഒരു മണിക്കൂർ കഴിയുമ്പോൾ പുറത്തിറക്കുക. ഇതിന് ചെലവ് എത്രയാണ് എന്നോ? 47 ലക്ഷം.
ഇങ്ങനെ ജീവനോടെ അടക്കി കഴിയുമ്പോൾ ആളുകളിലെ ആങ്സൈറ്റിയും ഭയവും ഇല്ലാതെയാവും എന്നാണ് കമ്പനിയുടെ അവകാശവാദം. സൈക്കിക് തെറാപ്പി എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ആളുകൾക്ക് ഇങ്ങനെ ഭയവും ആങ്സൈറ്റിയും ഇല്ലാതെയാക്കി കൊടുക്കുന്നതിനാണ് കമ്പനി ചെലവായി 47 ലക്ഷം രൂപ പറയുന്നത്.
ആളുകളെ ശവപ്പെട്ടിയിൽ അടച്ച് മണ്ണിലിറക്കി വയ്ക്കുകയാണ് ചെയ്യുന്നത്. റഷ്യയിലെ സെന്റ്. പീറ്റേഴ്സ്ബർഗിലാണ് ഈ എല്ലാ ചികിത്സയും ചടങ്ങുകളും നടക്കുക. 47 ലക്ഷത്തിന്റെ പാക്കേജ് കൂടാതെ 12 ലക്ഷത്തിന്റെ ഒരു പാക്കേജ് കൂടി കമ്പനി ഓഫർ ചെയ്യുന്നുണ്ട്. ഇതുവഴി പാക്കേജ് വാങ്ങുന്ന ആൾക്ക് തന്റെ ശവസംസ്കാര ചടങ്ങുകൾ ഓൺൈലൈനായി കാണാനുള്ള അവസരമാണ് ഉണ്ടാവുക. മെഴുകുതിരിയും ഫ്യൂണറൽ ഗാനങ്ങളും എല്ലാം ഉണ്ടാവും. Yakaterina Preobrazhenskaya -യാണ് കമ്പനിയുടെ സ്ഥാപകൻ.
ഈ രീതി നൂറുശതമാനം സുരക്ഷിതമാണ് എന്നും തങ്ങളുടെ ഉപഭോക്താക്കളുടെ സുരക്ഷ തങ്ങൾക്ക് വളരെ അധികം പ്രധാനമാണ് എന്നും അദ്ദേഹം പറയുന്നു. ശവമടക്കുന്ന ചടങ്ങ് കഴിഞ്ഞാൽ ജീവിച്ചിരിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചും ആളുകളെ ബോധവൽക്കരിക്കും. ആങ്സൈറ്റി മറികടക്കാൻ സഹായിക്കുക മാത്രമല്ല, മറ്റ് പല ഗുണങ്ങളും ഇത് പ്രദാനം ചെയ്യുന്നു എന്നും കമ്പനി അവകാശപ്പെടുന്നു.
Content Highlight: A company with a different treatment for anxiety will be buried alive in a coffin, costing Rs 47 lakh

































