ദിവസവും സോഷ്യല്‍ മീഡിയയിലൂടെ പലതരത്തിലുള്ള വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ വലിയൊരു വിഭാഗം വീഡിയോകളും താല്‍ക്കാലികമായ ആസ്വാദനത്തിന് വേണ്ടിയും ശ്രദ്ധിക്കപ്പെടാൻ വേണ്ടിയും ബോധപൂര്‍വം മെനഞ്ഞെടുക്കുന്നതാണ്. എന്നാല്‍ മറ്റൊരു വിഭാഗമാകട്ടെ യഥാര്‍ത്ഥ സംഭവങ്ങളുടെ നേര്‍ക്കാഴ്ചകളുമായിരിക്കും.
ഇത്തരത്തിലുള്ള വീഡിയോകള്‍ പലപ്പോഴും വ്യാപകമായ രീതിയില്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടാറും പങ്കുവയ്ക്കപ്പെടാറുമെല്ലാമുണ്ട്. അത്തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ ചര്‍ച്ചയായൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
റെസ്റ്റോറന്‍റുകള്‍, കഫേകള്‍ തുടങ്ങി ഭക്ഷണം കച്ചവടം ചെയ്യുന്നയിടങ്ങളില്‍ ഉപഭോക്താക്കള്‍ ഏറ്റവുമധികം ഊന്നല്‍ കൊടുക്കാറുള്ളത് അവിടത്തെ ശുചിത്വത്തിന് തന്നെയാണ്. എന്നാല്‍ ഈ വീഡിയോ ആകട്ടെ ഉപഭോക്താക്കളുടെ ഇതേ ആശങ്കയെ തന്നെയാണ് അടിവരയിട്ട് ഉറപ്പിക്കുന്നത്.
ഓസ്ട്രേലിയയിലെ ഒരു കെഎഫ്‍സി ഔട്ട്ലെറ്റില്‍ നിന്നുള്ളതാണ് വീഡിയോ. കട അടയ്ക്കുന്ന സമയത്ത് സ്റ്റാഫുകള്‍ ഇങ്ങനെയായിരിക്കുമെന്ന അടിക്കുറിപ്പുമായി പ്രചരിച്ച വീഡിയോ പിന്നീട് വിവാദമാവുകയായിരുന്നു.
ബാക്കിയായ ഫ്രൈഡ് ചിക്കനും, ഫ്രൈസും, ലെറ്റൂസുമെല്ലാം ഇവര്‍ അലക്ഷ്യമായി എടുത്ത് കൈകാര്യം ചെയ്യുകയും പാതി കഴിച്ചും നക്കിയും തിരിച്ചുവയ്ക്കുന്നതുമെല്ലാമാണ് വീഡിയോയില്‍ കാണുന്നത്. ഭക്ഷണം പാഴാക്കുന്നതും വൃത്തിഹീനമായി വയ്ക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം.
സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന ജീവനക്കാര്‍ ഇതിലുള്‍പ്പെടുന്നു. എന്നാലീ വീഡിയോ എത്രമാത്രം യാഥാര്‍ത്ഥ്യമാണെന്നത് നമുക്ക് വ്യക്തമല്ല. അതേസമയം വീഡിയോ വ്യാപകമായ വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയിരിക്കുകയാണ്. ഇങ്ങനെയാണോ ഇവര്‍ ഇത്രനാളും ഭക്ഷണമുണ്ടാക്കി വിളമ്പിയിരുന്നതെന്ന ചോദ്യമാണ് ഏറെയും ഉയരുന്നത്.
കെഎഫ്‍സി തന്നെ ഉപേക്ഷിക്കുന്നതായി അറിയിക്കുന്നവരും ഉണ്ട്. ഇത്തരത്തിലെല്ലാം സ്റ്റാഫുകള്‍ പെരുമാറുന്നത് ഉപഭോക്താക്കള്‍ അറിയുകയില്ല- അതിനാല്‍ തന്നെ സ്റ്റാഫുകളെ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും പലരും വീഡിയോ കണ്ട ശേഷം കമന്‍റ് ചെയ്തിരിക്കുന്നു.
Content Highlight: 'This is what the staff looks like when closing the shop' is a controversial video from KFC

































