അമേരിക്കയെ പിടിച്ചുലച്ച അതിശക്തമായ ചുഴലിക്കാറ്റായിരുന്നു ഇയാൻ. ഏറെ നാളായി ഇയാൻ ചുഴലിക്കാറ്റിനെ കുറിച്ചുള്ള വാര്‍ത്തകളാണ് യുഎസില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. പ്രധാനമായും ഫ്ളോറിഡയെ ആണ് ഇയാൻ ബാധിച്ചത്.
ഫ്ളോറിഡയില്‍ മാത്രം നൂറോളം പേര്‍ക്കാണ് ഇയാൻ ചുഴലിക്കാറ്റ് വിതച്ച ദുരിതത്തില്‍ ജീവൻ നഷ്ടപ്പെട്ടത്. ഇരുപത് ലക്ഷത്തോളം പേര്‍ ഇവിടെ വൈദ്യുതിയില്ലാതെയും അടിസ്ഥാന സൗകര്യങ്ങള്‍ നഷ്ടമായും ബുദ്ധിമുട്ടിലായി. ആകെ ദശലക്ഷക്കണക്കിന് മനുഷ്യരാണ് ഇയാൻ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ബാധിക്കപ്പെട്ടത്.
ഇതിനിടെ ഫ്ളോറിഡയിലെ നോപ്പിള്‍സില്‍ നിന്നുള്ള ഒരു വീട്ടില്‍ നിന്ന് പകര്‍ത്തിയ ജനാലയുടെ ചിത്രമാണിപ്പോള്‍ സോഷ്യല്‍ മീഡിയില്‍ ശ്രദ്ധേയമാകുന്നത്. ചുഴലിക്കാറ്റ് ഭീതിതമായ സാഹചര്യം സൃഷ്ടിച്ച സമയത്തും വീടിനെ സുരക്ഷിതമാക്കി നിര്‍ത്താൻ 'അസാധാരണമായ ജനാല' കാര്യമായ രീതിയിലാണ് പ്രചരിക്കപ്പെടുന്നത്.
ഡിക്സീ വാട്ലീ എന്ന സ്ത്രീയാണ് തങ്ങള്‍ നേപ്പിള്‍സിലെ ബീച്ചില്‍ താമസിക്കുന്ന വീട്ടിലെ ജനാലയുടെ ചിത്രം ആദ്യമായി ട്വിറ്ററില്‍ പങ്കുവച്ചത്. ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച സമയത്തും തങ്ങള്‍ വീട്ടില്‍ തന്നെ തുടര്‍ന്നുവെന്നാണ് ഇവര്‍ പറയുന്നത്. ജനലിന് പുറത്ത് ഉയരത്തില്‍ വെള്ളം നിറഞ്ഞിരിക്കുന്നത് ചിത്രത്തില്‍ തന്നെ കാണാവുന്നതാണ്. മരങ്ങള്‍ പോലും പകുതി വരെ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നു.
എന്നിട്ടും ജനാല പൊട്ടുകയോ, വെള്ളം അകത്തേക്ക് കടക്കുകയോ ചെയ്തില്ലെന്നാണ് ഇവര്‍ പറയുന്നത്. പതിനഞ്ച് വര്‍ഷമായി ഇവിടെയുള്ള ജനാലയാണത്രേ ഇത്. ഫ്ളോറിഡയില്‍ തന്നെ പലയിടങ്ങളും ഇത്തരത്തിലുള്ള ജനാലകള്‍ വീടിനകത്ത് വെള്ളം കയറുന്നതും മറ്റും തടഞ്ഞിരുന്നുവെന്ന് ട്വീറ്റിന് താഴെ ചിലര്‍ അറിയിക്കുന്നുണ്ട്.
ആരാണ് ഈ ജനല്‍ ഫിറ്റ് ചെയ്ത് നല്‍കിയതെന്ന് ഡിക്സീക്കും അറിയില്ല. എന്തായാലും ഈ അറിയപ്പെടാത്ത കോണ്‍ട്രാക്ടര്‍ക്ക് നന്ദി അറിയിക്കുകയാണിവര്‍.
പരിസ്ഥിതിസംബന്ധമായ കെടുതികള്‍ വരുമ്പോള്‍ ഇത്തരത്തില്‍ ദീര്‍ഘവീക്ഷണത്തോട് കൂടി തയ്യാറാക്കപ്പെട്ട നിര്‍മ്മിതികള്‍ വലിയ രീതിയിലാണ് മനുഷ്യര്‍ക്ക് സംരക്ഷണമേകുക. ഏതായാലും അസാധാരണമായ ജനാല കാര്യമായ രീതിയില്‍ തന്നെയാണ് ശ്രദ്ധയാകര്‍ഷിക്കുന്നതെന്ന് പറയാം.
Content Highlight: 'Extraordinary Window'; Do you know what's so special about it?

































