ഫിലിപ്പീൻസിൽ 78 -കാരനായ വൃദ്ധൻ 18 -കാരിയായ പെൺകുട്ടിയെ വിവാഹം കഴിച്ചു. എപ്പോഴാണ് അവർ പ്രണയത്തിലായത് എന്നോ? പെൺകുട്ടിക്ക് പതിനഞ്ച് വയസുള്ളപ്പോൾ. റാഷെദ് മംഗകോപ്പ് ഒരു കർഷകനായിരുന്നു. ഇപ്പോൾ തൊഴിലൊന്നും ചെയ്യുന്നില്ല.
മൂന്ന് വർഷം മുമ്പ് കഗയാൻ പ്രവിശ്യയിലെ ഒരു അത്താഴ വിരുന്നിൽ വച്ചാണ് അന്ന് പതിനഞ്ചുകാരിയായ ഹലീമ അബ്ദുള്ളയെ റാഷെദ് കണ്ടുമുട്ടുന്നത്. ഇതൊരു അറേഞ്ച്ഡ് വിവാഹമല്ല. തികഞ്ഞ പ്രണയത്തിൽ നിന്നാണ് ഇരുവരും വിവാഹം കഴിച്ചിരിക്കുന്നത് എന്ന് റാഷെദിന്റെ മരുമകനായ ബെൻ പറയുന്നു.
റാഷെദ് ഇതിന് മുമ്പ് വിവാഹം കഴിച്ചിട്ടോ പ്രണയിച്ചിട്ടോ ഇല്ല. അതുപോലെ തന്നെ ഹലീമയുടേയും ആദ്യത്തെ പ്രണയമാണത്രെ റാഷെദുമായി ഉണ്ടായിരുന്നത്. വിവാഹം കഴിയുന്നതിന് മുമ്പ് മൂന്നു വർഷം അവരിരുവരും ഒരുമിച്ചുണ്ടായിരുന്നു.
"വരൻ എന്റെ പിതാവിന്റെ സഹോദരനാണ്. വധുവിന്റെ അച്ഛൻ എന്റെ അമ്മാവനുവേണ്ടി ജോലി ചെയ്യുന്നയാളും. അങ്ങനെയാണ് ഒരു അത്താഴ വിരുന്നിൽ അവർ ഇരുവരും കണ്ടുമുട്ടിയത്" എന്ന് ബെൻ പറഞ്ഞതായി മിറർ റിപ്പോർട്ട് ചെയ്തു. 60 വയസിന്റെ വ്യത്യാസമുണ്ട് ഹലീമയും റാഷെദും തമ്മിൽ.
എന്നാൽ, അതൊന്നും വിവാഹത്തിന് തടസമായിരുന്നില്ല എന്നും ഇരുവീട്ടുകാർക്കും വിവാഹത്തിന് സമ്മതം തന്നെ ആയിരുന്നു എന്നും പറയുന്നു. പെൺകുട്ടിയാണ് ആദ്യം പ്രണയത്തിൽ വീണത്. എന്റെ അമ്മാവനാണെങ്കിൽ വിവാഹം കഴിച്ചിട്ടില്ല.
അങ്ങനെ വീട്ടുകാരും വിവാഹത്തിനു സമ്മതം നൽകി. ഹലീമയാണ് അദ്ദേഹത്തിന്റെ ആദ്യത്തെ ഭാര്യ എന്നും ബെൻ പറഞ്ഞു. ഫിലിപ്പീൻസിലെ നിയമ പ്രകാരം 21 വയസിൽ താഴെ ഉള്ളവർക്ക് വിവാഹിതരാവാം. എന്നാൽ, മാതാപിതാക്കളുടെ സമ്മതം വിവാഹക്കാര്യത്തിൽ നിർബന്ധമാണ്. ഏതായാലും ഹലീമയും റാഷെദും കാർമെൻ ടൗണിലെ പുതിയ വീട്ടിൽ പുതിയ ജീവിതം തുടങ്ങിക്കഴിഞ്ഞു.
Content Highlight: A 78-year-old man married an 18-year-old girl.

































