ഡോക്ടര്‍മാരുടെ കയ്യില്‍ നിന്നുണ്ടാകുന്ന പിഴവുകളെ കുറിച്ച് പലപ്പോഴും നാം വാര്‍ത്തകളിലൂടെ അറിയാറുണ്ട്. ഇത്തരത്തിലുള്ള പിഴവുകള്‍ രോഗികളുടെ മരണത്തിന് വരെ കാരണമായിട്ടുള്ള സാഹചര്യങ്ങളുണ്ട്. അതല്ലെങ്കില്‍ രോഗി ഗുരുതരമായ മറ്റ് പ്രശ്നങ്ങള്‍ നേരിടുന്ന അവസ്ഥ.
എന്തായാലും ഇത് ഒരിക്കലും സംഭവിച്ചുകൂടാത്ത സംഗതി തന്നെയാണ്. എങ്കിലും ഇക്കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഡോക്ടര്‍മാരെ കയ്യേറ്റം ചെയ്യുന്ന പ്രവണത തീര്‍ത്തും അംഗീകരിക്കാവുന്നതുമല്ല കെട്ടോ. ഇങ്ങനെയുള്ള സംഭവങ്ങളും നാം കാണാറുണ്ട്.
പക്ഷേ, ഇവിടെയിതാ ഡോക്ടറുടെ പിഴവിനെതിരെ നിയമപരമായി തന്നെ നീങ്ങിയിരിക്കുകയാണ് ഒരു രോഗി. ഫ്ളോറിഡയിലാണ് സംഭവം. രണ്ട് വര്‍ഷം മുമ്പ് നടന്ന സംഭവത്തില്‍ നല്‍കിയ പരാതി ഇപ്പോഴാണ് പുറംലോകമറിഞ്ഞത്. 2020 സെപ്തംബബര്‍ മുപ്പതിനാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്.
മലാശയത്തിനോട് അനുബന്ധമായി ഒരു മുറിവ് പറ്റിയ രോഗി, ഇതിന്‍റെ ചികിത്സയ്ക്കാണ് ആശുപത്രിയിലെത്തിയത്. മലാശയത്തിന് സമീപമായിരുന്നു മുറിവ് എന്നതിനാല്‍ ഇതില്‍ പിന്നീട് അണുബാധ വരികയായിരുന്നു. ഇതോടെ മലം പുറത്തുപോകുന്നതിന്‍റെ ദിശ ചെറുതായി മാറ്റാനുള്ള സര്‍ജറിക്കിടെയാണ് ഡോക്ടര്‍ക്ക് പിഴവ് സംഭവിച്ചത്.
സര്‍ജറി ചെയ്തുവന്നപ്പോള്‍ മലാശയത്തില്‍ നിന്ന് മലം പുറത്തുപോകാത്ത അവസ്ഥയായി. മലം മാത്രമല്ല കീഴ്‍വായു പോലും പോകാത്ത അവസ്ഥയായി. സര്‍ജറി കഴിഞ്ഞ് 12 ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് രോഗിയും ബന്ധുക്കളും സര്‍ജറിയില്‍ എന്തോ പിഴവ് വന്നതാണെന്ന് മനസിലാക്കിയത്.
ഇതോടെ ഇവര്‍ തിരികെ ആശുപത്രിയിലെത്തി. പ്രശ്നം പരിഹരിക്കാൻ മറ്റൊരു ശസ്ത്രക്രിയ കൂടി നടത്തുകയും ചെയ്തു. എന്നാൽ ഡോക്ടര്‍ക്കെതിരെ ഫ്ളോറിഡ ഹെല്‍ത്ത് ഡിപാര്‍ട്ട്മെന്‍റിന് പരാതി നല്‍കുകയായിരുന്നു. ഈ പരാതിയില്‍ ഇപ്പോള്‍ നടപടി വന്നേക്കുമെന്നാണ് സൂചന. ഒന്നുകില്‍ ഡോക്ടര്‍ക്ക് പിഴ ചുമത്തും.
ഇല്ലെങ്കില്‍ ഇദ്ദേഹത്തിന്‍റെ സര്‍ജൻ എന്നതിനുള്ള ലൈസൻസ് റദ്ദാക്കുകയോ സസ്പെൻഡ് ചെയ്യുകയോ ചെയ്യാമെന്നാണ് സൂചന. എന്തായാലും സംഭവം ഇപ്പോള്‍ വലിയ രീതിയില്‍ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. 'മിയാമി ഹെറാൾഡ്' ആണ് സംഭവം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്.
Content Highlight: surgical error; The patient is unable to have a bowel movement

































