ഇരുപത് വര്‍ഷത്തോളമായി പാമ്പ് പിടുത്തവുമായി ജീവിച്ചിരുന്നയാള്‍ ഒടുവില്‍ പാമ്പുകടിയേറ്റ് മരിച്ചു. 'സ്നേക്ക് മാൻ' എന്ന പേരിലറിയപ്പെട്ടിരുന്ന വിനോദ് തീവാരിയാണ് ദാരുണമായി പാമ്പുകടിയേറ്റ് മരിച്ചത്. നമ്മുടെ നാട്ടിലെല്ലാം ഇത്തരത്തില്‍ പാമ്പ് പിടുത്തവുമായി ജീവിക്കുന്ന ഒട്ടേറെ പേരെ നാം കാണാറുണ്ട്.
ഇത്തരത്തിലുള്ള വീഡിയോകളും ഇന്‍റര്‍നെറ്റില്‍ എപ്പോഴും വ്യാപകമായി കണ്ടുവരാറുണ്ട്. ഇവരില്‍ പലരും അശാസ്ത്രീയമായ രീതിയിലാണ് പാമ്പുപിടുത്തം നടത്താറ് എന്നതാണ് സത്യം. ഇത്തരത്തില്‍ അശാസ്ത്രീയമായി പാമ്പുളെ പിടികൂടുമ്പോള്‍ അവയുടെ ആക്രമണമേല്‍ക്കാനുള്ള സാധ്യതകളേറെയാണ്.
വിനോദിന്‍റെ കേസിലും മറിച്ചല്ല സംഭവിച്ചത് എന്നാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോ വ്യക്തമാക്കുന്നത്. ആളുകള്‍ വിവരമറിയിക്കുന്നതിന് അനുസരിച്ച് വിവിധ സ്ഥലങ്ങളിലെത്തി പാമ്പിനെ പിടികൂടി കാട്ടില്‍ തുറന്നുവിടുന്നതാണ് ഇദ്ദേഹത്തിന്‍റെ രീതി.
https://twitter.com/i/status/1569573667692228610
സമാനമായി സ്വന്തം നാടായ, രാജസ്ഥാനിലെ ചുരുവില്‍ വച്ച് മൂര്‍ഖനെ പിടികൂടുന്നതിനിടെയാണ് ഇദ്ദേഹത്തിന് കടിയേറ്റത്. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലാണ്. ഒരു കടയ്ക്ക് മുന്നിൽ വച്ച് പിടികൂടിയ പാമ്പിനെ സഞ്ചിയിലാക്കുകയായിരുന്നു ഇദ്ദേഹം.
വിഷം കൂടുതലുള്ള ഇനത്തിലുള്ള മൂര്‍ഖൻ ഇതിനിടെ വിനോദിന്‍റെ കൈവിരലില്‍ കടിക്കുകയായിരുന്നു. കടിയേറ്റിട്ടും പാമ്പിനെ സുരക്ഷിതമായി ഇദ്ദേഹം സഞ്ചിക്ക് അകത്താക്കി. വിരലില്‍ കടിച്ച് ചോര തുപ്പിക്കളയാനെല്ലാം ഇതിനിടെ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം.
എന്നാല്‍ പാമ്പ് കടിയേറ്റ് മിനുറ്റുകള്‍ക്കകം തന്നെ നാല്‍പത്തിയഞ്ചുകാരനായ വിനോദിന്‍റെ മരണം സംഭവിക്കുകയായിരുന്നു. കേരളത്തിലും അശാസ്ത്രീയമായി പാമ്പുപിടുത്തം നടത്തുന്നവര്‍ക്കെതിരെ വ്യാപക വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഇവര്‍ സ്വന്തം ജീവൻ പണയപ്പെടുത്തുന്നു എന്നതിന് പുറമെ അനാരോഗ്യകരമായ മാതൃകയും, അറിവുകളും മറ്റുള്ളവരിലേക്ക് എത്തിക്കുന്നു എന്നതാണ് വിഷമകരമായ സത്യം.
എന്തായാലും വിനോദിന്‍റെ മരണം ഇത്തരക്കാര്‍ക്ക് ഒരു ഓര്‍മ്മപ്പെടുത്തലാവുകയാണ്. എങ്കിലും വര്‍ഷങ്ങളോളം തങ്ങളുടെ നാട്ടില്‍ പാമ്പ് പിടുത്തവുമായി ജീവിച്ച വിനോദിന്‍റെ സംസ്കാരച്ചടങ്ങില്‍ നിരവധി പേരാണ് പങ്കെടുത്തത്.
Content Highlight: Snake catcher known as 'Snake Man' dies of snakebite; The video goes viral

































