കുട്ടികള്‍ ആകുമ്പോള്‍ കരയും, പിടിവാശിയും ഉണ്ടാകും. വാശിപിടിച്ച് കരയുന്ന കുട്ടികളെ സമാധാനപ്പെടുത്താന്‍ മാതാപിതാക്കള്‍ കഷ്ടപ്പെടുന്നത് നാം കാണുന്നതാണ്. ഇപ്പോഴിതാ വിമാനയാത്രയിലുടനീളം കരഞ്ഞുകൊണ്ടിരുന്ന ഒരു കുട്ടി തനിക്ക് ഉണ്ടാക്കിയ ബുദ്ധിമുട്ടിനെക്കുറിച്ച് സഹയാത്രികയായ യുവതി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റാണ് സൈബര്‍ ലോകത്ത് ചര്‍ച്ചയായിരിക്കുന്നത്.
ഫ്ലോറിഡാ സ്വദേശിനിയായ മോർഗൻ ലീ എന്ന 24 കാരിയാണ് വിമാനത്തിൽവച്ച് തനിക്കുണ്ടായ ബുദ്ധിമുട്ട് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. പിൻസീറ്റിൽ ഇരുന്ന കുട്ടി മൂന്നുമണിക്കൂർ നീണ്ട യാത്രയിലുടനീളം ഉച്ചത്തിൽ കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു എന്ന് മോർഗൻ പറയുന്നു. യാത്രയ്ക്കിടെ എടുത്ത വീഡിയോയും ഇവർ പങ്കുവച്ചിട്ടുണ്ട്. കുട്ടിയുടെ നിർത്താതെയുള്ള കരച്ചിലും വീഡിയോയില്‍ കേള്‍ക്കാം.
അഞ്ച് വയസിന് മുകളില്‍ പ്രായമുള്ള കുട്ടിയാണ് വിമാനത്തില്‍ കരഞ്ഞുകൊണ്ടിരുന്നത്. പുറത്തുനിന്നുള്ള ശബ്ദം കേള്‍ക്കാത്ത തരം ഹെഡ്‌ഫോണ്‍ ഉപയോഗിച്ചിട്ടും മണിക്കൂറുകളായി താൻ ഈ കരച്ചിൽ കേട്ടുകൊണ്ടിരിക്കുകയാണെന്നാണ് യുവതി പറയുന്നത്.
ഇത്തരം ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ മുതിര്‍ന്നവര്‍ക്ക് മാത്രമായുള്ള വിമാനങ്ങള്‍ വേണമെന്നും അതിനായി എത്ര പണം വേണമെങ്കിലും മുടക്കാന്‍ തയ്യാറാണെന്നും മോർഗൻ പറയുന്നു. പോസ്റ്റ് വൈറലായതോടെ നിരവധി പേര്‍ മോർഗനെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തി.
കുഞ്ഞുങ്ങളായാല്‍ ഇത്തരത്തിലുള്ള സാഹചര്യങ്ങളുണ്ടാകുമെന്നും അവര്‍ കുഞ്ഞാണെന്ന പരിഗണന മുതിര്‍ന്നവര്‍ നല്‍കണമെന്നും ചിലര്‍ പറയുന്നു. ഇത്തരത്തില്‍ കുട്ടികള്‍ ആണെന്ന പരിഗണന ചിലര്‍ കാണിക്കാത്ത കൊണ്ടാണ് മക്കളെ മറ്റുള്ളവരെ ഏൽപ്പിച്ചു പുറത്തുപോകാൻ പലരും മടിക്കുന്നതിന്റെ കാരണമെന്നും ചിലര്‍ പറഞ്ഞു. അതേസമയം മോര്‍ഗനെ പിന്തുണക്കാനും ഒരു വിഭാഗം രംഗത്തെത്തി. സ്വൈര്യയാത്ര ആഗ്രഹിക്കുന്നവർക്കായി മുതിർന്നവർക്ക് വേണ്ടിയുള്ള വിമാന സൗകര്യം ഒരുക്കുന്നതിൽ തെറ്റില്ല എന്നാണ് ഇക്കൂട്ടരുടെ അഭിപ്രായം.
Content Highlight: the child's crying throughout the journey; The woman wants a separate flight for adults

































