സർക്കാർ രേഖകളിൽ ചിലപ്പോഴെങ്കിലും വ്യക്തിവിവരങ്ങളുമായി ബന്ധപ്പെട്ട പിഴവുകൾ വരാറുണ്ട്. നിസാരമായ പിഴവുകൾ തൊട്ട് ആൾ ജീവിച്ചിരിപ്പില്ലെന്ന് വരെയെത്തുന്ന ഗുരുതരമായ പിഴവുകൾ വരെ ഇത്തരത്തിൽ സംഭവിച്ചിട്ടുള്ളതായി വാർത്തകൾ വരാറുണ്ട്.
സമാനമായൊരു സംഭവമാണ് ഹരിയാനയിലെ റോത്തക്കിൽ നിന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. സർക്കാർ രേഖകളിൽ മരിച്ചെന്ന് കണക്കാക്കിയ ഒരു 102കാരൻ താൻ മരിച്ചിട്ടില്ലെന്ന് അറിയിക്കാൻ ചെയ്ത സംഗതിയാണ് വാർത്തയ്ക്ക് ആധാരമായിരിക്കുന്നത്.
മാസങ്ങളായി പെൻഷൻ ലഭിക്കാതായതോടെ കാര്യമന്വേഷിച്ചപ്പോഴാണ് താൻ മരിച്ചതായാണ് സർക്കാർ രേഖയെന്ന് 102കാരനായ ദുലി ചന്ദ് അറിഞ്ഞത്. റോത്തക്കിലെ ഗാന്ധ്ര ഗ്രാമമാണ് ദുലി ചന്ദിന്‍റെ സ്വദേശം. പെൻഷൻ കിട്ടാതായത് ഏറെ വലച്ചതോടെ താൻ ജീവനോടെയുണ്ട് എന്നറിയിക്കുവാൻ ദുലി ചന്ദ് ബാധ്യസ്ഥനാവുകയായിരുന്നു.
ഇതിന് വേണ്ടി ഗംഭീരമായൊരു പരിപാടി തന്നെ സംഘടിപ്പിച്ചിരിക്കുകയാണ് ദുലി ചന്ദ്. ആഘോഷമായി രഥത്തിലേറി നാട് മുഴുവൻ കറങ്ങിയിരിക്കുകയാണ് ഇദ്ദേഹം. ഇദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും കൂടെയെത്തി പരിപാടി വിപുലമാക്കി. പ്ലക്കാർഡുകളുമേന്തിയായിരുന്നു രഥത്തിലെ ഘോഷയാത്ര.
https://twitter.com/i/status/1567895283992002560
ഇതിന്‍റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിലെല്ലാം വൈറലാണ്. 'നിങ്ങളുടെ അമ്മാവൻ ജീവനോടെയുണ്ട്' എന്നെഴുതിയ പ്ലക്കാർഡ് വീഡിയോയിൽ കാണാം. നോട്ടുമാലയും പാട്ടും മേളവും കൊട്ടും നൃത്തവുമെല്ലാമായി ഉത്സവസമാനമായിരുന്നു പരിപാടി.
വ്യത്യസ്തമായ സംഭവത്തിന്‍റെ വീഡിയോ നിരവധി പേരാണ് ഇതിനോടകം തന്നെ കണ്ടിരിക്കുന്നത്. പരിപാടി നടത്തിയതിന് ഒപ്പം തന്നെ ആധാർ കാർഡ്, പാൻ കാർഡ്, ബാങ്ക് രേഖകൾ എല്ലാം ദുലി ചന്ദ് ഏവരെയും കാണിച്ചു. 'കഴിഞ്ഞ മാർച്ചിലാണ് എനിക്ക് അവസാനമായി പെൻഷൻ ലഭിച്ചത്.
ഇതിന് ശേഷം പെൻഷൻ പണം കിട്ടിയിട്ടില്ല. അന്വേഷിച്ചപ്പോഴാണ് മരിച്ചെന്നാണ് സർക്കാർ രേഖയെന്ന് അറിയുന്നത്. എന്ത് ചെയ്തിട്ടും ഈ രേഖ മാറ്റാൻ ഞാൻ അങ്ങനെ നിർബന്ധിതനായിരിക്കുകയാണ്. ഈ പ്രശ്നം പരിഹരിക്കാൻ ഇങ്ങനെയൊരു മാർഗമേ ഇനി മുന്നിലുണ്ടായിരുന്നുവുള്ളൂ...'- ദുലി ചന്ദ് പറയുന്നു. മാധ്യമങ്ങളും ഇദ്ദേഹത്തെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ളവരുമെല്ലാം രഥയാത്രയ്ക്ക് എത്തിയിരുന്നു. രസകരമായ വീഡിയോ കാണാം...
Content Highlight: What the 102-year-old did to show that he is not dead...

































