അപകടങ്ങളില്‍ പെട്ട് ജനവാസമില്ലാത്തയിടങ്ങളില്‍ കുടുങ്ങിപ്പോകുന്ന ആളുകള്‍ അതിജീവിക്കുന്നത് പലപ്പോഴും ഭാഗ്യം കൊണ്ടോ ആയുസിന്‍റെ ദൈര്‍ഘ്യം കൊണ്ടോ ആണെന്ന് നാം ചിന്തിച്ചുപോകാറില്ലേ? അത്തരമൊരു സംഭവത്തെ കുറിച്ചാണ് പങ്കുവെയ്ക്കുന്നത്.
ബ്രസീലില്‍ നിന്നുള്ള ഒരു മീൻ പിടുത്തക്കാരൻ തന്‍റെ ബോട്ട് തകര്‍ന്ന് കടലില്‍ ജീവനും മരണത്തിനുമിടയില്‍ കഴിഞ്ഞത്11 ദിവസമാണ്. അതും ഒരു ഫ്രീസറിനകത്ത്. 'ലൈഫ് ഓഫ് പൈ' പോലുള്ള അതിജീവനത്തിന്‍റെ കഥകള്‍ സിനിമകളില്‍ നാം കണ്ടിട്ടുണ്ട്.
അപ്രതീക്ഷിതമായി സംഭവിക്കുന്ന ദുരന്തത്തിന്‍റെ തുടര്‍ച്ചയായി ജീവനും കയ്യിലടക്കിപ്പിടിച്ച് പോരാടേണ്ടി വരുന്ന അവസ്ഥ. റൊമുലാഡോ റോഡ്രിഗസ് എന്ന നാല്‍പത്തിനാലുകാരനായ മീൻപിടുത്തക്കാരൻ തനിയെ ആണ് കടലില്‍ തന്‍റെ ബോട്ടുമായി യാത്ര തിരിച്ചത്.
മത്സ്യബന്ധനം തന്നെയായിരുന്നു ലക്ഷ്യം. എന്നാല്‍ തീര്‍ത്തും അവിചാരിതമായി ബോട്ടിന് കേടുപാട് സംഭവിക്കുകയും ബോട്ടില്‍ വെള്ളം കയറുകയുമായിരുന്നു. വെള്ളത്തില്‍ വീണുകഴിഞ്ഞപ്പോള്‍ വൈകാതെ മരണത്തിലേക്ക് പോകുമെന്ന് തന്നെയായിരുന്നു ഇദ്ദേഹം കരുതിയത്.
എന്നാല്‍ ബോട്ടിനകത്തുണ്ടായിരുന്ന ഫ്രീസറില്‍ പിടി കിട്ടുകയും അതില്‍ കയറി ഇരിക്കുകയുമായിരുന്നു. കുടിക്കാൻ വെള്ളമോ, കഴിക്കാൻ ഭക്ഷണമോ ഇല്ലാതെ 11 ദിവസം അതേ ഫ്രീസറില്‍ കഴിഞ്ഞു. സൂര്യന്‍റെ വെയിലും കടലില്‍ നിന്നുള്ള ഉപ്പുരസവും ഏറ്റ് ദേഹത്ത് മുറിവുകളായി. വെള്ളമില്ലാതെ ക്ഷീണിച്ചു. എങ്കിലും ഒടുവില്‍ പൊലീസ് കണ്ടെത്തുമ്പോഴും റോഡ്രിഗസ് ആരോഗ്യവാനായിരുന്നു.
രക്ഷാപ്രവര്‍ത്തനത്തിനെത്തിയ പൊലീസുകാരോട് റോഡ്രിഗസ് ആദ്യം ആവശ്യപ്പെട്ടത് വെളളമായിരുന്നു. പിന്നീട് ഇവര്‍ ഇദ്ദേഹത്തെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു. എന്നാല്‍നിയമവിരുദ്ധമായി കടലില്‍ മത്സ്യബന്ധനം നടത്തിയെന്ന കുറ്റത്തിന് ഇദ്ദേഹത്തിന് രണ്ടാഴ്ചയിലധികം ജയിലില്‍ കഴിയേണ്ടിവന്നു. ഇതിന് ശേഷം ഇദ്ദേഹത്തെ സ്വന്തം നാട്ടിലേക്ക് തിരിച്ചയച്ചു.
അപകടം സംഭവിക്കുമ്പോള്‍ തന്‍റെ രാജ്യത്തിന്‍റെ അതിര്‍ത്തിയും ലംഘിച്ചായിരുന്നു റോഡ്രിഗസ് ഉണ്ടായിരുന്നത്. ഇതോടെയാണ് നിയമനടപടി വന്നത്. ഏതായാലും അസാധാരണമായ അതിജീവനത്തിന്‍റെ കഥ വലിയ രീതിയിലാണ് ചര്‍ച്ച ചെയ്യപ്പടുന്നത്. സിനിമയെ വെല്ലുന്ന അനുഭവം ഏവരെയും ഒരുപോലെയാണ് അത്ഭുതപ്പെടുത്തുന്നത്.
Content Highlight: Man stranded at sea after boat wreck spends 11 days in freezer, incident goes viral

































