പ്രണയം തലയ്ക്കു പിടിച്ചതോടെ കൗമാരക്കാരി ചെയ്തുകൂട്ടിയ സംഭവങ്ങളറിഞ്ഞ് ഞെട്ടി പൊലീസും വീട്ടുകാരും. ബ്ലാഗ്ലൂർ ബ്യാതരണപുരയിലാണ് സംഭവം. ഇൻഷുറൻസ് തുക അടയ്ക്കാൻ പണം എടുക്കാൻ അലമാര തപ്പിയപ്പോഴാണ് വീട്ടുകാർ വിവരം അറിയുന്നത്.
വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണവും വെള്ളിയും തുടങ്ങി വിലപിടിപ്പുള്ളതെല്ലാം മകൾ എടുത്ത് കാമുകന് നൽകിയിരിക്കുന്നു. വീട്ടിൽ മോഷണം നടന്നതായിരിക്കുമെന്നാണ് സോഫ്റ്റ്വെയർ എൻജിനിയർ കൂടിയായ പെൺകുട്ടിയുടെ പിതാവ് ആദ്യം കരുതിയത്.
പക്ഷെ, സംശയം തോന്നിയ അയാൾ പതിനേഴുകാരിയായ മകളെ ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്ത് വരുന്നത്. പത്താം ക്ലാസ്സിൽ പഠിയ്ക്കുമ്പോൾ മുതൽ താനൊരു ചെറുപ്പക്കാരനുമായി പ്രണയത്തിലാണന്ന് പെൺകുട്ടി പിതാവിനോട് പറഞ്ഞു.
പലപ്പോഴായി കാമുകൻ ആവശ്യപ്പെട്ടത് പ്രകാരം താൻ വീട്ടിൽ നിന്ന സ്വർണവും പണവും വെള്ളി ആഭരണങ്ങളും മോഷ്ടിച്ച് കൊടുത്തുവെന്നും അവൾ അച്ഛന് മുൻപിൽ കുറ്റസമ്മതം നടത്തി. പല പ്രാവശ്യമായി പെൺകുട്ടി വീട്ടിൽ നിന്ന് മോഷ്ടിച്ചത് എന്തൊക്കെയാണന്ന് അറിയുമ്പോഴാണ് സത്യത്തിൽ അമ്പരക്കുക.
1.9 കിലോ സ്വർണവും, 5 കിലോഗ്രാം വെള്ളിയും പണവുമാണ് മോഷണം പോയത്. പണം പലതവണയായി 5000,10,000, 20,000 എന്നിങ്ങനെയാണ് കാമുകൻ ആവശ്യപ്പെട്ടതെന്നും ഒടുവിൽ രണ്ട് ലക്ഷം രൂപ ചോദിച്ചിരുന്നുവെന്നും പെൺകുട്ടി പറഞ്ഞു. എതായാലും പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയിരിക്കുകയാണ് ഇപ്പോൾ പിതാവ്.
പൊലീസ് നടത്തിയ അന്വേഷണത്തിൽ 20 വയസ്സുകാരനായ കാമുകനെ കണ്ടെത്തി. ബികോം വിദ്യാർത്ഥിയാണ് ഇയാൾ. തന്റെ ചിത്രങ്ങൾ മോർഫ് ചെയ്ത് ഇന്റർനെറ്റിലിടുമെന്ന് ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നാണ് പെൺകുട്ടി പൊലീസിനോട് പറഞ്ഞത്.
എന്നാൽ താൻ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും വാങ്ങിയ സ്വർണത്തിൽ നിന്ന് 300 ഗ്രാം തിരികെ നൽകിയെന്നും കാമുകനും അവകാശപ്പെട്ടു. ഭാര്യയും അമ്മയും മരിച്ചു പോയതിനാലാണ് തനിക്ക് ഇക്കാര്യങ്ങളൊന്നും ശ്രദ്ധിക്കാൻ കഴിയാതെ പോയതെന്നാണ് അച്ഛന്റെ പക്ഷം.
ഏതായാലും പൊലീസ് പെൺകുട്ടി മറ്റാർക്കെങ്കിലും ഇങ്ങനെ പണം നൽകിയിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് ഇപ്പോൾ. കാമുകനെ കവർച്ച, പോക്സോ വകുപ്പുകൾ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു.
Content Highlight: 17-year-old girl stole 1.9 kg of gold from her own house and gave it to her boyfriend; Dating from the age of 15

































