ഭാര്യയുടെ വഴക്കുകളും ആക്രമണങ്ങളും കൊണ്ട് മടുത്ത ഭർത്താവ് കഴിഞ്ഞ ഒരു മാസമായി താമസിക്കുന്നത് 80 അടി ഉയരമുള്ള പനയിൽ . ഉത്തർപ്രദേശിലെ മൗ ജില്ലയിലെ കോപഗഞ്ച് മേഖലയിലാണ് വിചിത്രമായ സംഭവം. 42 കാരനായ രാം പ്രവേഷ് കഴിഞ്ഞ ആറ് മാസമായി ഭാര്യയുമായി വഴക്കിലാണ്. ഭാര്യ തന്നെ മർദിച്ചതായും ഇയാൾ ആരോപിച്ചു.
ഭാര്യയുടെ പെരുമാറ്റത്തിൽ മനം മടുത്ത് കഴിഞ്ഞ ഒരുമാസമായി മരത്തിൽ കയറി അവിടെയാണ് രാം പ്രവേഷിന്റെ താമസം. ഭക്ഷണവും വെള്ളവും ഒരു കയർ ഉപയോഗിച്ച് മരത്തിന് സമീപം തൂക്കിയിടും. അയാൾ മുകളിൽ നിന്ന് വലിച്ചെടുക്കും. ഇതാണ് ഇപ്പോഴാത്തെ പതിവ്.
ഗ്രാമവാസികൾ പറയുന്നതനുസരിച്ച്, രാം പ്രവേഷ് രാത്രിയിൽ കുറച്ച് സമയങ്ങളിൽ മാത്രം മരത്തിൽ നിന്ന് താഴെയിറങ്ങും. മലമൂത്ര വിസർജ്ജനം കഴിഞ്ഞ് വീണ്ടും മരത്തിലേക്ക് കയറുകയും ചെയ്യും. രാം പ്രവേഷിനോട് ഇറങ്ങി വരാൻ എല്ലാവരും ആവശ്യപ്പെട്ടെങ്കിലും ഇതുവരെയും അയാൾ തയ്യാറായിട്ടില്ല. തുടർന്ന് ഗ്രാമവാസികൾ പൊലീസിനെ വിളിച്ചു. പലതവണ ആവശ്യപ്പെട്ടിട്ടും രാം പ്രവേഷ് ചെവിക്കൊള്ളാതെ വന്നതോടെ അവർ അയാളുടെ വീഡിയോ എടുത്തു.
പനമരത്തോട് ചേർന്ന് നിരവധി വീടുകൾ ഉള്ളതിനാണ് ഇയാളുടെ പ്രവർത്തിയെ ഗ്രാമവാസികൾ എതിർക്കുകയാണെന്ന് ഗ്രാമമുഖ്യൻ ദീപക് കുമാർ പറഞ്ഞു. ആളുകൾ അവരുടെ വീടുകളിൽ എന്താണ് ചെയ്യുന്നതെന്ന് അയാൾ നിരീക്ഷിക്കുകയാണെന്നാണ് ഗ്രാമവാസികളുടെ ആരോപണം.
അത് അവരുടെ സ്വകാര്യതയെ ഹനിക്കുന്നതാണെന്നും ഗ്രാമവാസികൾ പറയുന്നു. ഗ്രാമത്തിലെ പല സ്ത്രീകളും വന്ന് പരാതി പറയുന്നുണ്ടെന്നും അതിനാൽ ഇക്കാര്യം പോലീസിനെ അറിയിക്കുകയായിരുന്നു.
പൊലീസ് വന്ന് വീഡിയോ എടുത്ത് പോയെന്നും ദീപക് കുമാർ പറഞ്ഞു. വിചിത്രമായ ഈ സംഭവം അറിഞ്ഞ് രാം പ്രവേഷിനെ കാണാൻ ഗ്രാമത്തിന്റെ ചുറ്റുപാടുകളിൽ നിന്ന് ആളുകൾ ദിവസവും എത്താറുണ്ടെന്ന് ഇയാളുടെ പിതാവ് ശ്രീകിഷുൺ റാം പറഞ്ഞു.
Content Highlight: Harassment by the wife is unbearable and the husband resides in an 80 feet tall palm tree

































