ചൈനയിൽ ഒരു ആർട്ട് ടീച്ചറിനെ കഴിഞ്ഞ വർഷം അവരുടെ സ്ഥാപനം പിരിച്ചു വിട്ടിരുന്നു. അതിനുള്ള കാരണം വേറൊന്നുമല്ല, അവരുടെ ഓൺലൈൻ ക്ലാസിൽ തുടരെ തുടരെ അവരുടെ വളർത്തു പൂച്ച കുറുകെ ചാടിയത്രെ. എന്നാൽ, ഇപ്പോൾ ഈ ടീച്ചറിന് അനുകൂലമായി വിധി വന്നിരിക്കുകയാണ്.
4.7 ലക്ഷം രൂപ അവർക്ക് കമ്പനി നഷ്ടപരിഹാരമായി നൽകണം എന്നാണ് വിധി. ലുവോ എന്നാണ് അധ്യാപികയുടെ പേര്. കഴിഞ്ഞ വർഷം ജൂൺ മാസത്തിൽ ലുവോ ഓൺലൈനിൽ ക്ലാസ് എടുക്കുന്നതിനിടയിൽ അഞ്ച് വട്ടം പൂച്ച കുറുകെ ചാടിയത്രെ.
ഒരു എജ്യുക്കേഷൻ ടെക് കമ്പനിയിലാണ് ലുവോ ജോലി ചെയ്യുന്നത്. ഇതോടെ പൂച്ച ക്യാമറയ്ക്ക് കുറുകെ ചാടി എന്നും പറഞ്ഞു കൊണ്ട് ലുവോയെ കമ്പനി പിരിച്ചു വിട്ടു. അത് അധ്യാപികയുടെ പ്രതിച്ഛായ തകർത്തു എന്നായിരുന്നു കമ്പനിയുടെ ആരോപണം.
കൂടാതെ, നേരത്തെ അവർ ക്ലാസിന് 10 മിനിറ്റ് വൈകി വന്ന സംഭവമുണ്ടായിരുന്നു എന്നും, ലുവോ തന്റെ ക്ലാസുകൾക്കിടയിൽ പഠിപ്പിക്കുകയല്ലാതെ മറ്റ് കാര്യങ്ങളൊക്കെ ചെയ്തു എന്നും കമ്പനി കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ, ഇതിനെയെല്ലാം വെല്ലുവിളിച്ച് കൊണ്ട് ലുവോ പരാതിയുമായി മുന്നോട്ട് പോയി.
പക്ഷേ, കമ്പനി അവരെ കേൾക്കാൻ തയ്യാറാവുകയോ നഷ്ടപരിഹാരം നൽകാൻ തയ്യാറാവുകയോ ചെയ്തില്ല. പകരം അവരെ പിരിച്ചുവിടാനുള്ള തീരുമാനവുമായി തന്നെ മുന്നോട്ട് പോയി. അധ്യാപകർക്ക് വേണ്ടി കമ്പനി തയ്യാറാക്കിയ നിയമപുസ്തകത്തിലെ ഒരു നിയമത്തിന്റെ ലംഘനമാണ് പൂച്ച കുറുകെ ചാടിയത് എന്നായിരുന്നു കമ്പനിയുടെ വാദം.
എന്നാൽ, തന്റെ പൂച്ചയായ കാമിയോ ക്ലാസിൽ അതിക്രമിച്ച് കയറിയില്ല എന്ന് അധ്യാപിക വാദിച്ചു. കൊവിഡ് മഹാമാരി സമയത്ത് തങ്ങളുടെ ജീവനക്കാർ വീട്ടിലിരുന്ന് ജോലി ചെയ്യണമെങ്കിൽ തൊഴിലുടമകൾ വളരെ കർശനമായ കാര്യങ്ങളൊന്നും ആവശ്യപ്പെടരുത് എന്ന് കേസ് പരിഗണിച്ച ഗ്വാങ്‌ഷോ ടിയാൻഹെ പീപ്പിൾസ് കോടതിയിലെ ജഡ്ജി ലിയാവോ യാജിംഗ് പറഞ്ഞു. അങ്ങനെ അധ്യാപികയ്ക്ക് 4.7 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി വിധിച്ചു.
Content Highlight: A cat jumped across an online class, the teacher was fired, and the court awarded four lakh compensation

































