ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ വ്യത്യസ്തമായ എത്രയോ വീഡിയോകളാണ് നാം കാണുന്നത്. ഇവയില്‍ പലതും താല്‍ക്കാലികമായ ആസ്വാദനത്തിന് മാത്രമുള്ളതായിരിക്കും. എന്നാല്‍ മറ്റ് ചിലതാകട്ടെ, അപ്രതീക്ഷിതസംഭവങ്ങളുടെ നേര്‍ക്കാഴ്ചകളുമായിരിക്കും.
അപകടങ്ങള്‍, അത്ഭുതപ്പെടുത്തുന്ന സംഭവവികാസങ്ങള്‍ എന്നിവയെല്ലാം ഇങ്ങനെയുള്ള വീഡിയോകളുടെ ഉള്ളടക്കമായി മാറാറുണ്ട്. അത്തരത്തില്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെട്ടൊരു വീഡിയോ ആണിനി പങ്കുവെയ്ക്കുന്നത്.
ഒരാള്‍ മെട്രോ ട്രാക്കിലൂടെ നടന്നുപോകുന്നതാണ് വീഡിയോയിലുള്ളത്. ദില്ലിയിലാണ് അസാധാരണമായ സംഭവം നടന്നിരിക്കുന്നത് ആമിര്‍ ഖാൻ എന്ന ഇൻസ്റ്റഗ്രാം ഐഡിയില്‍ നിന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ദില്ലിയിലെ നന്‍ഗ്ലോയ് മെട്രോ സ്റ്റേഷനിലാണ് സംഭവം.
ഉച്ചയ്ക്ക് ശേഷം, മെട്രോ ട്രാക്ക് പോകുന്ന പാലത്തിന് താഴെയുണ്ടായിരുന്ന ഏതാനും പേരാണ് ആദ്യം ഇദ്ദേഹം ട്രാക്കിലൂടെ നടന്നുപോകുന്നത് കണ്ടത്. അതിവേഗതയില്‍ സഞ്ചരിക്കുന്ന മെട്രോ ട്രെയിൻ ഈ സമയം അതുവഴി വന്നാല്‍ ഇദ്ദേഹത്തെ രക്ഷപ്പെടുത്താനുള്ള ഒരു സാധ്യതയും ഇല്ലാതാകും. അത്രമാത്രം അപകടം പിടിച്ച രീതിയിലാണ് ഇദ്ദേഹം ട്രാക്കിലൂടെ നടന്നുപോയിരുന്നത്.
ചുരുങ്ങിയ സമയത്തിനകം തന്നെ പാലത്തിന് താഴെ വലിയ ജനക്കൂട്ടമായി. ഇവരെല്ലാം തന്നെ ബഹളം വെച്ച് വിളിച്ചിട്ടും ഇദ്ദേഹം ഒന്ന് നോക്കിയത് പോലുമില്ല. ട്രാക്കിലൂടെയുള്ള നടപ്പ് തുടരുക തന്നെയായിരുന്നു. പിന്നീട് ഇദ്ദേഹത്തെ രക്ഷാപ്രവര്‍ത്തനത്തിലൂടെ താഴെയെത്തിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.
ഇതെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. എന്തായാലും സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ദശലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവെയ്ക്കുകയും ചെയ്തിരിക്കുന്നു. എങ്ങോട്ടാണ് നടന്നുപോകുന്നത്, സ്വര്‍ഗത്തിലേക്കാണോ എന്നും, അദ്ദേഹം മരണം അന്വേഷിച്ചുള്ള നടപ്പിലാണെന്നുമെല്ലാം വീഡിയോയ്ക്ക് താഴെ കമന്‍റുകള്‍ വന്നിട്ടുണ്ട്.
ഒരുപക്ഷെ ആത്മഹത്യയെന്ന ചിന്തയില്‍ തന്നെയാകാം ഇദ്ദേഹം മെട്രോ ട്രാക്കിലേക്ക് കയറിയത്. എന്നാല്‍ ഒരു നിമിഷത്തെ ബുദ്ധിശൂന്യതയുടെ പേരില്‍ വിലപ്പെട്ട ജീവിതം ഇത്തരത്തില്‍ മരണത്തിന് മുമ്പിലേക്ക് നീക്കിവയ്ക്കരുതെന്ന ഓര്‍മ്മപ്പെടുത്തലാണ് ഈ വീഡിയോ നല്‍കുന്നത്.
നാം നേരിടുന്ന പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം ആത്മഹത്യയല്ലെന്നും മറിച്ച് പരിശ്രമം കൊണ്ട് മറ്റ് മാര്‍ഗങ്ങള്‍ തേടി കണ്ടെത്തുകയാണ് വേണ്ടതെന്നും ഈ ദൃശ്യം ഓര്‍മ്മിപ്പിക്കുന്നു.
Content Highlight: 'Walking to Heaven?'; One who seeks death

































