ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ പലതും ഒറ്റക്കാഴ്ചയില്‍ അവിശ്വസനീയവും അസാധാരണവുമായി തോന്നിയേക്കാം. ചിലതെല്ലാം വ്യാജവുമായിരിക്കും. എന്നാല്‍ ഇക്കൂട്ടത്തില്‍ നമുക്കറിയാത്ത- നമ്മെ അത്ഭുതപ്പെടുത്തുന്ന പല വിവരങ്ങളും അടങ്ങിയിട്ടുള്ള വീഡിയോകളും ഉള്‍പ്പെടാറുണ്ട്.
അത്തരത്തിലൊരു വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കാര്യമായി പ്രചരിക്കുന്നത്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തല്‍പരരായ ആളുകളാണ് ഈ വീഡിയോ അധികവും കാണുന്നതും പങ്കുവെയ്ക്കുന്നതും. കാരണം ഒരു മരത്തില്‍ നിന്നുള്ള വിചിത്രമായ കാഴ്ചയാണ് വീഡിയോയിലുള്ളത്.
ശ്വസിക്കുന്ന മരം, ലളിതമായി പറഞ്ഞാല്‍ ഇതാണ് വീഡിയോയുടെ ഉള്ളടക്കം. കേട്ടാല്‍ ആര്‍ക്കും പെട്ടെന്ന് വിശ്വസിക്കാൻ സാധിക്കാത്ത, അല്ലെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലെന്ന് തോന്നുന്ന ഒരു പ്രതിഭാസം തന്നെയാണിത്. എന്നാല്‍ സംഗതി ശരിക്കും വീഡിയോയില്‍ നമുക്ക് കാണാൻ സാധിക്കും.
സാമാന്യം വലുപ്പമുള്ളൊരു മരം. ഇതിന്‍റെ നടുഭാഗത്തായി ഒരു വിള്ളല്‍ കാണാം. ഒറ്റനോട്ടത്തില്‍ മനുഷ്യരോ മറ്റ് ജീവികളോ വായ തുറന്ന് ശ്വാസമെടുക്കും പോലെ ഈ വിള്ളല്‍ തുറന്നും അടച്ചും ശ്വാസമെടുക്കുകയും പുറത്തുവിടുകയും ചെയ്യുകയാണ് മരം. കാനഡയില്‍ കാലഗറിയില്‍ നിന്നാണ് ഈ ദൃശ്യം പകര്‍ത്തപ്പെട്ടിരിക്കുന്നത്.
എന്താണ് ഈ അസാധാരണമായ പ്രതിഭാസത്തിന് പിന്നിലെ കാരണമെന്നാണ് വീഡിയോ കണ്ടവരെല്ലാം ചര്‍ച്ച ചെയ്യുന്നത്. കനത്ത മഴയെയും കാറ്റിനെയും തുടര്‍ന്ന് മരത്തില്‍ വിള്ളല്‍ വീഴുകയും കാറ്റ് വീശുമ്പോള്‍ ഈ വിള്ളല്‍ തുറന്നുവരികയും അതുപോലെ അടഞ്ഞുപോവുകയും ചെയ്യുന്നതോടെ മരം ശ്വസിക്കുന്നതായി അനുഭവമുണ്ടാവുകയുമാണ് ചെയ്തിരിക്കുന്നത്.
'വൈറല്‍ ഹോഗ്' പേജാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ലക്ഷക്കണക്കിന് പേര്‍ ഇതിനോടകം തന്നെ വീഡിയോ കണ്ടിരിക്കുന്നു. നിരവധി പേര്‍ ഇത് സോഷ്യല്‍ മീഡിയയിൽ പങ്കുവെയ്ക്കുകയും ചെയ്തിരിക്കുന്നു.
നേരത്തേയും ഇത്തരത്തില്ർ ശ്വസിക്കുന്ന മരം എന്ന പേരില്‍ വീഡിയോകള്‍ വന്നിട്ടുണ്ട്. ഇതെല്ലാം തന്നെ ഭൂമിശാസ്ത്രപരമായ വ്യതിയാനങ്ങളെ തുടര്‍ന്നാണ് സംഭവിക്കുന്നത്. അധികവും കാറ്റ്, മണ്ണിനടിയില്‍ നിന്നുള്ള മര്‍ദ്ദം എന്നിങ്ങനെയുള്ള കാരണങ്ങളാണ് ഇതിന് പിന്നില്‍ വരുന്നത്.
യുവാക്കളെ പ്രദർശനത്തിന് വെയ്ക്കും, വരന്മാരെ 'വാങ്ങാൻ' കഴിയുന്ന മാർക്കറ്റ്
സ്ത്രീധനം നിയമവിരുദ്ധമാണെങ്കിലും, ഇപ്പോഴും പല സംസ്ഥാനങ്ങളിലും അത് നിലനിൽക്കുന്നു. ആൺകുട്ടിയുടെ പ്രൊഫൈൽ അനുസരിച്ചാണ് സ്ത്രീധനം നിശ്ചയിക്കുന്നത്. അതായത്, ആൺകുട്ടിക്ക് കൂടുതൽ യോഗ്യതയും മികച്ച ജോലിയുമുണ്ടെങ്കിൽ, പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ കൂടുതൽ സ്ത്രീധനം നൽകി വരനെ സ്വന്തമാക്കുന്നു.
ഇതുമായി ബന്ധപ്പെട്ട് ബിഹാറിൽ പതിറ്റാണ്ടുകൾക്ക് മുമ്പ് ആരംഭിച്ച ഒരു ആചാരം ഇന്നും മാറ്റമില്ലാതെ നിലനിൽക്കുന്നു. ബീഹാറിലെ മധുബനിയിലാണ് അത്. അവിടെ വിവാഹ പ്രായമെത്തിയ വരന്മാർക്ക് വേണ്ടി ഒരു മാർക്കറ്റുണ്ട്. അവിടെ വരന്മാരെ വിവാഹത്തിനായി പൊതുപ്രദർശനത്തിന് വയ്ക്കുന്നു.
എന്നിട്ട് പെൺകുട്ടിയുടെ വീട്ടുകാർ അവർക്ക് ഇഷ്ടപ്പെട്ട വരനെ അതിൽ നിന്ന് തെരഞ്ഞെടുക്കുന്നു. പണ്ട് കാലത്ത് ഉണ്ടായിരുന്ന സ്വയംവരത്തിന്റെ മറ്റൊരു രീതിയാണ് ഇത്. എന്നാൽ ഒരു വ്യത്യാസമുള്ളത് ഇവിടെ വരനെ തിരഞ്ഞെടുക്കുന്നത് പെൺകുട്ടിയല്ല മറിച്ച്, അവളുടെ അച്ഛനോ സഹോദരനോ അല്ലെങ്കിൽ കുടുംബത്തിലെ പുരുഷ രക്ഷിതാവോ ആയിരിക്കും.
പെൺകുട്ടിയുടെ അഭിപ്രായം ആരും അന്വേഷിക്കാറില്ല. 700 വർഷമായി ബീഹാറിലെ മധുബനിയിൽ ഈ മാർക്കറ്റുണ്ട്. സൗരത്ത് സഭ എന്നാണ് മാർക്കറ്റ് അറിയപ്പെടുന്നത്. ഒൻപത് ദിവസം നീണ്ടുനിൽക്കുന്ന ചടങ്ങാണ് ഇത്. വരനെ പെൺകുട്ടികളുടെ വീട്ടുകാർ തെരഞ്ഞെടുക്കുന്നതിലും ചില മാനദണ്ഡങ്ങൾ ഒക്കെയുണ്ട്.
നല്ല ജോലിയും, വരുമാനവും മാത്രമല്ല, പിന്നെയും നിരവധി കടമ്പകൾ വരൻ കടക്കണം. മകൾക്ക് ഏറ്റവും നല്ല വരനെ തിരഞ്ഞെടുക്കണമെന്ന് ചിന്തിക്കുന്ന ഓരോ കുടുംബവും വരന്റെ വിഭ്യാഭ്യാസം, യോഗ്യതകൾ, കുടുംബം, പെരുമാറ്റം, ജനന സർട്ടിഫിക്കറ്റ് എന്നിവ പരിശോധിക്കുന്നു. എല്ലാ കാര്യങ്ങളും പരിശോധിച്ച ശേഷം, ആൺകുട്ടിയെ ഇഷ്ടപ്പെട്ടെങ്കിൽ, പെൺകുട്ടി സമ്മതം മൂളുന്നു.
പിന്നീട് അവരുടെ വീട്ടുകാർ തമ്മിൽ സംസാരിച്ച് വിവാഹം ഉറപ്പിക്കുന്നു. അതുപോലെ മറ്റൊരു നിബന്ധനയുള്ളത് സ്ത്രീയും പുരുഷനും തമ്മിൽ ഏഴു തലമുറകളായി രക്തബന്ധങ്ങൾ പാടില്ല. അങ്ങനെയുള്ളവർ തമ്മിൽ വിവാഹം അനുവദിക്കുകയില്ല. സാധാരണ നമ്മുടെ നാട്ടിൽ പെണ്ണ് കാണൽ ചടങ്ങാണെങ്കിൽ, ഇവിടെ അത് ആണു കാണൽ ചടങ്ങാണ്. കർണാട് രാജവംശത്തിലെ രാജാ ഹരി സിംഗ് ആണ് ഈ സൗരത് സഭ ആരംഭിച്ചതെന്ന് പറയപ്പെടുന്നു.
ഒരേ ഗോത്രങ്ങൾ തമ്മിൽ വിവാഹം അരുത് പകരം, വിവിധ ഗോത്രങ്ങൾക്കിടയിൽ നിന്നാകണം വിവാഹം എന്ന ചിന്തയാണ് ഈ സമ്പ്രദായത്തിന് പിന്നിൽ. സ്ത്രീധനരഹിത വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നൊരു ഉദ്ദേശം കൂടി ഇതിനുണ്ടായിരുന്നു. കാരണം ഇതിൽ പങ്കെടുക്കുന്നവർക്ക് വിവാഹത്തിന് സ്ത്രീധനമോ ലക്ഷക്കണക്കിന് രൂപയോ ഒന്നും ചെലവഴിക്കേണ്ടതില്ല.
പെൺകുട്ടിക്കും അവളുടെ കുടുംബത്തിനും ആൺകുട്ടിയെ ഇഷ്ടപ്പെടണം, അതിനുശേഷം ഇരുവരുടെയും സമ്മതം വാങ്ങി സന്തോഷത്തോടെ വിവാഹം നടത്തി കൊടുക്കുന്നു. എന്നാൽ ഇപ്പോൾ അതിന്റെ ഉദ്ദേശശുദ്ധിയിൽ കുറെയേറെ മാറ്റം വന്നിട്ടുണ്ട്. സ്ത്രീധനമെന്ന ദുരാചാരം അവിടെ വേരുപിടിച്ചിരിക്കുന്നു. പരസ്യമായി നടക്കുന്നില്ലെങ്കിലും, രഹസ്യമായി ഇപ്പോഴും അത് നിലനിൽക്കുന്നു.
എല്ലാ ആൺകുട്ടികളും ഒരിടത്ത് ഒത്തുകൂടിയാൽ പെൺകുട്ടികൾക്ക് വരനെ തിരഞ്ഞെടുക്കുന്നത് എളുപ്പമാകുമെന്നാണ് ഗ്രാമീണർ ഇതിനെ ന്യായീകരിച്ച് കൊണ്ട് പറയുന്നത്. നൂറുകണക്കിനു വരന്മാർ ഒത്തുകൂടുകയും പെൺകുട്ടികൾ അവരുടെ വരനെ തെരഞ്ഞെടുക്കുകയും ചെയ്യുന്ന ഒരു വിപണിയായാണ് എന്നാൽ മാധ്യമങ്ങൾ ഈ സൗരത്ത് ഒത്തുചേരലിനെ ചിത്രീകരിക്കുന്നത്. വധുവിന്റെ കുടുംബങ്ങൾ ഗ്രാമം സന്ദർശിക്കുകയും പുരുഷന്മാരെ ദൂരെ നിന്ന് രഹസ്യമായി നിരീക്ഷിക്കുകയും ചെയ്യാറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.
അവർ അതിലൊരാളെ തിരഞ്ഞെടുത്ത് കഴിഞ്ഞാൽ അയാളുടെ മേൽ ഒരു ഒരു ചുവന്ന ഷാൾ പുതപ്പിക്കുന്നു. ചിലർ പറയുന്നത്, പണ്ട് കാലങ്ങളിൽ വരൻമാർക്കായി ലേലം വിളി നടന്നിരുന്നു എന്നാണ്.
വ്യത്യസ്തമായ സ്ത്രീധന ടാഗുകളോടെയാണ് വരൻ നിന്നിരുന്നത്. വരന്റെ തൊഴിൽ അനുസരിച്ച് സ്ത്രീധനവും കൂടും. എൻജിനീയർമാർ, ഡോക്ടർമാർ, സർക്കാർ ജീവനക്കാർ എന്നിവർക്കായിരുന്നു കൂടുതൽ ഡിമാൻഡ്. എന്നാൽ ഇപ്പോൾ അത്തരം ലേലം വിളികൾ ഒന്നുമില്ല.
'breathing tree'; Weird video goes viral