ഒരു ടർക്കിഷ്- ഡച്ച് ബേക്കറുടെ ധൈര്യമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഏറെ പ്രശംസിക്കപ്പെടുന്നത്. ചൊവ്വാഴ്ച നെതർലാൻഡിലെ ഡെവെന്ററിലെ അവളുടെ കടയിൽ ഒരു കള്ളൻ കയറി. അവൾ അയാളോട് ഏറ്റുമുട്ടിയത് കത്തിയോ തോക്കോ എന്തിന് കുരുമുളക് സ്പ്രേയോ ഒന്നും ഉപയോഗിച്ചല്ല.
പകരം വൃത്തിയാക്കാൻ വേണ്ടി കയ്യിലെടുത്തിട്ടുണ്ടായിരുന്ന ഒരു തുണി കൊണ്ടാണ്. മെവ്‌ലാന ബേക്കറിയിലാണ് സംഭവം നടന്നത്, ലത്തീഫ് പെക്കർ തന്റെ മകന്റെ ബേക്കറിയിലെ കൗണ്ടറിന് പിന്നിൽ നിൽക്കുകയായിരുന്നു. അപ്പോഴാണ്, ഹൂഡി ധരിച്ചയാൾ കടയിൽ പ്രവേശിച്ച് പണം സൂക്ഷിക്കുന്നതിന്റെ അടുത്തെത്തുന്നത്.
എന്നിരുന്നാലും, ലത്തീഫ് പേടിച്ചില്ല. പകരം കള്ളനെ തന്റെ കടയിൽ നിന്നും തുരത്താനായി തന്റെ കയ്യിലുണ്ടായിരുന്ന തുണി ഉപയോഗിച്ചു. സംഭവത്തിന്റെ വീഡിയോ വൈറലായി. എഴുത്തുകാരി തൻസു യെഗനാണ് ട്വിറ്ററിൽ വീഡിയോ പങ്ക് വെച്ചത്. വീഡിയോയിൽ കറുത്ത ഹൂഡി ധരിച്ച കള്ളൻ കടയിലേക്ക് പ്രവേശിക്കുന്നത് കാണാം. അയാൾ കടയിൽ പ്രവേശിച്ച ഉടനെ നേരെ പോകുന്നത് പണം സൂക്ഷിക്കുന്നത് എന്ന് കരുതാവുന്ന കൗണ്ടറിന്റെ അടുത്തേക്കാണ്. അപ്പോൾ ലത്തീഫ് അവിടെ ഒരു തുണിയുമായി പലഹാരം സൂക്ഷിച്ചിരിക്കുന്ന പെട്ടി തുടച്ചു കൊണ്ട് നിൽക്കുകയാണ്.
കള്ളനെ കണ്ടതും ഭയന്ന് ഓടിപ്പോകാതെ അവൾ തന്റെ കയ്യിലുണ്ടായിരുന്ന തുണി കൊണ്ട് അയാളെ നേരിടാൻ നോക്കുകയാണ്. അയാൾ അവളെ അക്രമിക്കാൻ ശ്രമിക്കുമ്പോഴും അതിലൊന്നും തളരാതെ അവൾ അയാളെ നേരിടുന്നു. അവസാനം ഒരാൾ ബേക്കറിയിലേക്ക് പ്രവേശിക്കുമ്പോൾ കള്ളൻ ഓടി രക്ഷപ്പെട്ടു.
നിരവധിപ്പേരാണ് വീഡിയോ കണ്ടതും സ്ത്രീയുടെ ധൈര്യത്തെ പ്രശംസിച്ചതും. എന്തൊരു ധൈര്യമാണ് അവർക്ക് എന്ന് വെറും തുണി മാത്രം കൊണ്ട് കള്ളനെ ഭയക്കാതെ നേരിട്ടതിനെ പ്രശംസിച്ച് പലരും എഴുതി.
Content Highlight: Woman directs thief with just a piece of cloth, video goes viral

































