ലോകത്തെമ്പാടും കാടുകൾ ചുരുങ്ങി കൊണ്ടിരിക്കയാണ്. അതിന് കാലാവസ്ഥാ വ്യതിയാനവും കാട്ടുതീയും ചൂഷണവും അടക്കം പലവിധ കാരണങ്ങളും ഉണ്ട്. ഇതോടെ കാട്ടിലെ മൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങി വരുന്ന കാഴ്ചകൾ പതിവാവുകയാണ്.
അതോടെ മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലും അപകടങ്ങളും കൂടി ഉണ്ടാകുന്നുണ്ട്. എന്നാൽ, ഒരു ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്റെ പ്രവൃത്തിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ആളുകൾക്കോ വന്യമൃഗത്തിനോ തടസമുണ്ടാക്കാതെ, അപകടമുണ്ടാക്കാതെ അദ്ദേഹം എങ്ങനെ കാര്യങ്ങൾ കൈകാര്യം ചെയ്‍തു എന്നത് ആളുകളുടെ പ്രശംസ പിടിച്ച് പറ്റുന്നു.
മഹാരാഷ്ട്രയിൽ നിന്നുമാണ് പ്രസ്തുത വീഡിയോ പകർത്തിയിരിക്കുന്നത്. അതിൽ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ ഇരുവശത്തു നിന്നും വരുന്ന വാഹനങ്ങളോട് മുന്നോട്ട് പോവാതെ അവിടെ തന്നെ ശാന്തരായിരിക്കാൻ ആവശ്യപ്പെടുന്നത് കാണാം.
അപ്പോഴാണ് കാട്ടിൽ നിന്നും ഒരു കടുവ വരുന്നത്. റോഡ് മുറിച്ചു കടക്കുകയാണ് അതിന്റെ ലക്ഷ്യം. തികച്ചും അപ്രതീക്ഷിതമായ രംഗം കണ്ടതോടെ ആളുകൾ ആകെ അന്തം വിട്ടുപോയി. അതോടെ ആളുകൾ അതിന്റെ ഫോട്ടോയും വീഡിയോയും പകർത്താനും തുടങ്ങി.
എന്നാൽ ട്രാഫിക് പൊലീസുകാരൻ ആളുകളോട് ശബ്ദമുണ്ടാക്കി ആ കടുവയെ പരിഭ്രാന്തിയിലാക്കാനോ പ്രകോപിപ്പിക്കാനോ പാടില്ല എന്ന് നിർദ്ദേശം നൽകുന്നു. അതോടെ ആളുകൾ ക്ഷമയോടെ തങ്ങളുടെ വാഹനത്തിനകത്ത് കാത്തിരിക്കുകയാണ്.
ആ സമയം കടുവ ശാന്തമായി റോഡ് മുറിച്ച് കടന്ന് മറുവശത്തേക്ക് നടക്കുന്നു. 'കടുവയ്ക്ക് വേണ്ടി മാത്രമുള്ള ഗ്രീൻ സിഗ്നൽ, ഈ മനോഹരമായ മനുഷ്യർ' എന്നാണ് വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. ഐഎഫ്എസ് ഓഫീസറായ പർവീൺ കസ്വാൻ ആണ് ട്വിറ്ററിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് ലൈക്കും കമന്റും ഷെയറുമായി എത്തിയത്.
Content Highlight: Traffic policeman helps tiger cross road, video goes viral

































