നമ്മുടെ ശരീരത്തിലെ ഓരോ പ്രവര്‍ത്തനങ്ങള്‍ക്കും ഓരോ രീതിയില്‍ പ്രാധാന്യമുണ്ട്. ഒന്നിനെയും നിസാരമായോ അപ്രധാനമായോ കാണാൻ സാധിക്കില്ല. ഇവയെല്ലാം തന്നെ ആന്തരീകമായി ബന്ധപ്പെടുന്നതും ആയിരിക്കും. ഇക്കാര്യം ഓര്‍മ്മിപ്പിക്കുന്നൊരു വാര്‍ത്തയാണിന്ന് വളരെയധികം ജനശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്.
'ന്യൂയോര്‍ക്ക് പോസ്റ്റ്' ആണ് ഈ റിപ്പോര്‍ട്ട് ആദ്യമായി പങ്കുവച്ചത്. ഇതിന് പിന്നാലെ വിവിധ മാധ്യമങ്ങള്‍ വാര്‍ത്ത ഏറ്റെടുക്കുകയായിരുന്നു. കീഴ്ശ്വാസം പിടിച്ചുവച്ചതിനെ തുടര്‍ന്ന് ഒരു ബ്രസീല്‍ ഇൻഫ്ളുവൻസറുടെ ആരോഗ്യനില അവതാളത്തിലായി എന്നതാണ് വാര്‍ത്ത. വിഹ് ട്യൂബ് എന്നറിയപ്പെടുന്ന വിക്ടോറിയ ഡീ ഫെലീസ് മോറെസ് എന്ന ഇരുപത്തിയൊന്നുകാരിക്കാണ് ഈ ദുരവസ്ഥയുണ്ടായിരിക്കുന്നത്.
ഇവര്‍ തന്നെയാണത്രേ സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. പോര്‍ച്ചുഗലില്‍ ഒരു സംഗീത പരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരിക്കെ ഗുരുതരമായ വയറുവേദന അനുഭവപ്പെടുകയായിരുന്നുവത്രേ. വേദന സഹിക്കാനാകാഞ്ഞതോടെ ആശുപത്രിയിലേക്ക് തിരിച്ചു. നടക്കാൻ പോലും സാധിക്കാതെ വീല്‍ചെയറിനെ ആശ്രയിച്ചാണ് ആശുപത്രിയില്‍ പരിശോധനയ്ക്കും മറ്റും താൻ പോയതെന്നും ഇവര്‍ അറിയിച്ചതായി 'ന്യൂയോര്‍ക്ക് പോസ്റ്റ്' റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.
കാമുകന്‍റെ സാന്നിധ്യത്തില്‍ ലജ്ജ കൊണ്ട് കീഴ്ശ്വാസം പിടിച്ചുവച്ചുവെന്നാണ് ഇവര്‍ അറിയിക്കുന്നതത്രേ. ഇത് പിന്നീട് വയറ്റില്‍ കാര്യമായ ബുദ്ധിമുട്ട് സൃഷ്ടിക്കുകയായിരുന്നുവെന്നും ഇവരെ ഉദ്ദരിച്ച് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഏതായാലും വ്യത്യസ്തമായ ഈ ആരോഗ്യപ്രശ്നം വാര്‍ത്തകളില്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ കീഴ്ശ്വാസം തുടര്‍ച്ചയായി പിടിച്ചുവയ്ക്കുന്നത് ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുകയും ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും ചെയ്യും. പ്രത്യേകിച്ച് ഉദരസംബന്ധമായ ബുദ്ധിമുട്ടുകളാണ് ഇതുമൂലം ഉണ്ടാവുക.
Content Highlight: held his breath; Finally the influencer got the job

































