നോണ്‍- വെജിറ്റേറിയൻ ഭക്ഷണത്തിന് ആരാധരേറെയാണെന്ന് നമുക്കറിയാം. ഒരുപക്ഷേ ലോകത്ത് തന്നെ വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവരെക്കാള്‍ കൂടുതല്‍ നോണ്‍ കഴിക്കുന്നവരായിരിക്കും കൂടുതല്‍. നോണ്‍- എന്ന് പറയുമ്പോള്‍ ചിക്കന്‍- ബീഫ് തുടങ്ങി പലവിധത്തിലുള്ള മാംസാഹാരങ്ങളും ഉള്‍പ്പെടും. ഒപ്പം തന്നെ പല മത്സ്യങ്ങളും ഇതില്‍ വരുന്നു. എന്നാല്‍ മനുഷ്യന്‍റെ ഇറച്ചി നാമൊരിക്കലും കഴിക്കുന്നതിനെ കുറിച്ച് ചിന്തിക്കില്ലല്ലോ.
ഇത്തരത്തിലുള്ള ചിന്താഗതിയുള്ളവരും നമുക്കിടയില്‍ ഉണ്ട്. എന്നാലീ മനശാസ്ത്രം അത്ര ആരോഗ്യകരമായ അവസ്ഥയായി ശാസ്ത്രം തന്നെ കണക്കാക്കുന്നില്ല. എന്തായാലും അത്തരത്തില്‍ മനുഷ്യന്‍റെ ഇറച്ചിയുടെ പേരില്‍ പുറത്തിറക്കിയൊരു ബര്‍ഗര്‍ ഇന്ന് ലോകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ മനുഷ്യന്‍റെ ഇറച്ചി ഉപയോഗിച്ചല്ല ഇത് തയ്യാറാക്കുന്നത്.
എന്നാല്‍ മനുഷ്യന്‍റെ ഇറച്ചിയുടെ അതേ രുചിയുള്ള 'വീഗന്‍' ബര്‍ഗര്‍ ആണിത്. അതായത് വെജിറ്റേറിയൻസിന് കഴിക്കാവുന്ന വെജിറ്റേറിയൻ ചേരുവകള്‍ മാത്രം ചേര്‍ത്ത് തയ്യാറാക്കിയിട്ടുള്ള ബര്‍ഗര്‍. 'ഊംഫ്' എന്ന് പേരുള്ള ഒരു സ്വീഡിഷ് കമ്പനിയാണ് വിചിത്രമായ ഈ ആശയത്തിന് പിന്നില്‍. കഴിഞ്ഞ 'ഹാലോവീന്‍'സമയത്താണത്ര ഇവര്‍ ആദ്യമായി ഈ ബര്‍ഗര്‍ വിപണിയിലിറക്കിയത്.
മരിച്ചുപോയവരുടെ ആത്മാക്കള്‍ തിരികെ വീട്ടില്‍ വരുന്ന ദിവസമെന്ന സങ്കല്‍പത്തില്‍ ആഘോഷിക്കുന്ന ചടങ്ങാണ് 'ഹാലോവീന്‍'. അന്ന് സമ്മിശ്രമായ പ്രതികരണങ്ങളായിരുന്നുവത്രേ ഈ 'ഹ്യൂമൻ മീറ്റ്' ബര്‍ഗറിന് ഉപഭോക്താക്കളുടെ ഭാഗത്ത് നിന്ന് ലഭിച്ചത്. സോയ, കൂണ്‍, വീറ്റ് പ്രോട്ടീൻ, സസ്യങ്ങളില്‍ നിന്ന് എടുത്ത കൊഴുപ്പ്, ഒരു രഹസ്യ മസാലക്കൂട്ട് എന്നിവ ഉപയോഗിച്ചാണത്രേ ബര്‍ഗര്‍ തയ്യാറാക്കുന്നത്.
ഇപ്പോള്‍ 'കാന്‍സ് ലയണ്‍സ് ഫെസ്റ്റിവെല്‍ ഓഫ് ക്രിയേറ്റിവിറ്റി 2022'ല്‍ ഈ ബര്‍ഗറിനെ തേടി ഒരു പുരസ്കാരവും എത്തിയിരിക്കുകയാണ്. ഇക്കാര്യം കമ്പനി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. നിരവധി പേര്‍ ഇത്തരത്തിലൊരു ബര്‍ഗറിനെ കുറിച്ച് കേള്‍ക്കുന്നത് തന്നെ ഇതിലൂടെയാണ്.
ഒരുപാട് പേര്‍ ഈ രീതിയില്‍ ബര്‍ഗറിനെ മാര്‍ക്കറ്റ് ചെയ്യുന്നതിലുള്ള എതിര്‍പ്പാണ് പ്രകടിപ്പിക്കുന്നത്. എന്തിനാണ് മനുഷ്യന്‍റെ ഇറച്ചിയോട് ഇതിന്‍റെ രുചിയെ താരതമ്യപ്പെടുത്തുന്നതെന്നും, എന്ത് വികാരമാണതെന്നും ഇവര്‍ ചോദിക്കുന്നു. നീചമായൊരു രീതിയാണിതെന്ന് നിസംശയം ഉറപ്പിക്കുന്നവരും ഏറെയാണ്. ഇതെങ്ങനെ കഴിക്കുമെന്ന് ചോദിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍ ചുരുക്കം ചിലര്‍ ഇതില്‍ കൗതുകം പ്രകടിപ്പിക്കുന്നുമുണ്ട്.
Content Highlight: 'Burger with man's flesh'; The strange idea goes viral

































