ഭർത്താവ് വിദ്യാസാഗറിന്റെ മരണത്തെ കുറിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് നടി മീന(Meena Husband). സമൂഹമാധ്യമങ്ങളിലൂടെയാണ് അഭ്യർത്ഥനയുമായി മീന രംഗത്തെത്തിയത്. തന്റെയും കുടുംബത്തിന്റെയും വേദന മാനിക്കണമെന്നും ദുഃഖത്തിൽ തങ്ങളോടൊപ്പം നിന്ന എല്ലാവർക്കും നന്ദി പറയുകയാണെന്നും മീന കറിക്കുന്നു.
മീനയുടെ വാക്കുകൾ
എന്റെ പ്രിയപ്പെട്ട ഭർത്താവ് വിദ്യാസാഗറിന്റെ വിയോഗ വേദന താങ്ങാവുന്നതിനും അപ്പുറമാണ്. ഈ അവസ്ഥയിൽ ഞങ്ങളുടെ സ്വകാര്യതയും വേദനയും മാനിക്കണം എന്ന് എല്ലാ മാധ്യമങ്ങളോടും അപേക്ഷിക്കുന്നു.
ദയവായി വിഷയത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്. ഈ ദുഃഖത്തിൽ എനിക്കും കുടുംബത്തിനുമൊപ്പം നിന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നു. ആരോഗ്യപ്രവർത്തകർക്കും മുഖ്യമന്ത്രിക്കും രാധാകൃഷ്ണൻ ഐഎഎസിനും സഹപ്രവത്തകർക്കും സുഹൃത്തുകൾക്കും മാധ്യമങ്ങൾക്കും എന്റെ പ്രിയപ്പെട്ട ആരാധകർക്കും ഞാൻ നന്ദി അറിയിക്കുന്നു.
കഴിഞ്ഞമാസം 29നായിരുന്നു വിദ്യാസാഗറിന്റെ മരണം. കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു വിദ്യാസാഗർ. ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ഏതാനും ദിവസം മുമ്പ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
അണുബാധ രൂക്ഷമായതിനെ തുടർന്ന് ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാത്തതു കൊണ്ട് ശസ്ത്രക്രിയ നീണ്ടു പോവുകയായിരുന്നു. വെൻറിലേറ്റർ സഹായത്തിലായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്.
2009 ജൂലൈ 12നായിരുന്നു മീനയും വിദ്യാസാഗറും വിവാഹിതരായത്. അടുത്തമാസം 12ന് ഇരുവരും ഒന്നായിട്ട് പതിമൂന്ന് വർഷം തികയാനിരിക്കെയാണ് ഏവരെയും ദുഃഖത്തിലാഴ്ത്തി വിദ്യാസാഗർ യാത്ര പറഞ്ഞത്. സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു വിദ്യാസാഗറുമായിട്ടുള്ള മീനയുടെ വിവാഹം.
ബംഗളൂരുവിൽ വ്യവസായിയാണ് വിദ്യാസാഗർ. അധികം ആരേയും ക്ഷണിക്കാതെ ആയിരുന്നു വിവാഹം. ചടങ്ങിന് സാക്ഷികളായി ഏതാനും ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
സിനിമാ രംഗത്തെ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും വേണ്ടി ബാംഗളൂരും ചെന്നൈയിലും പ്രത്യേകം സ്വീകരണ ചടങ്ങുകള്‍ ഒരുക്കിയിരുന്നു. വിജയ് ചിത്രം തെറിയിലൂടെ ദമ്പതികളുടെ മകൾ നൈനികയും അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചിരുന്നു.
Actress Meena asks not to spread false news about husband Vidyasagar's death