(moviemax.in)നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി ജനവിധി തേടാനൊരുങ്ങുന്നതിന്റെ ആവേശത്തിലാണ് രമേശ് പിഷാരടി. മെഗാസ്റ്റാർ മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങിയാണ് താൻ ഈ രാഷ്ട്രീയ പോരാട്ടത്തിനിറങ്ങുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രചാരണത്തിന് ആരെയും നിർബന്ധിക്കില്ലെന്നും എന്നാൽ തിരഞ്ഞെടുക്കപ്പെട്ടാൽ മമ്മൂട്ടിയെ പാലക്കാട് മണ്ഡലത്തിലെത്തിക്കുമെന്നും അദ്ദേഹം വോട്ടർമാർക്ക് ഉറപ്പുനൽകി. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്നും മണ്ഡലത്തിൽ എല്ലാവർക്കും സുപരിചിതനായത് തന്റെ പ്രചാരണത്തിന് ഗുണകരമാകുമെന്നും പിഷാരടി കൂട്ടിച്ചേർത്തു.
മുൻ എം.എൽ.എ ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും മണ്ഡലത്തിൽ തുടക്കം കുറിച്ച വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ആരോപണങ്ങൾ കോടതിയുടെ പരിഗണനയിലാണെന്നും, എന്നാൽ അദ്ദേഹം നടത്തിയ കാരുണ്യപ്രവർത്തനങ്ങൾ വിസ്മരിക്കാനാവില്ലെന്നും പിഷാരടി ചൂണ്ടിക്കാട്ടി.
ഒന്നര വർഷത്തിനിടെ 13 വീടുകൾ നിർമ്മിച്ച് നൽകിയ രാഹുലിന്റെ മാതൃക പിന്തുടരുമെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേക തന്ത്രങ്ങളൊന്നുമില്ലാതെ, ജനങ്ങൾക്കിടയിൽ ലളിതമായ പ്രചാരണ രീതിയായിരിക്കും താൻ സ്വീകരിക്കുകയെന്നും പാലക്കാട്ടെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് മുൻഗണന നൽകുന്നതെന്നും രമേശ് പിഷാരടി വ്യക്തമാക്കി.
'I am contesting with Mammootty's blessings, and if elected, I will bring him to Palakkad' - Ramesh Pisharody
































