അസുഖം ബാധിച്ച് മാതാപിതാക്കൾ മരിക്കുമ്പോൾ സാമന്ത റോഡ്‍റിഗസിന് 17 വയസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവളുടെ താഴെ അഞ്ച് സഹോദരങ്ങളുണ്ടായിരുന്നു.
അവരെ പരിചരിക്കാൻ മുതിർന്നവർ ആരും കൂടെയില്ലാത്ത സാഹചര്യത്തിൽ അവൾക്ക് അവരുടെ അച്ഛനും അമ്മയുമാകേണ്ടിവന്നു. ഇപ്പോൾ 23 -കാരിയായ സാമന്ത മാതാപിതാക്കൾ മരിച്ചതിന് ശേഷം തന്റെ അഞ്ച് സഹോദരങ്ങളെയും എങ്ങനെയാണ് നോക്കി വളർത്തിയതെന്ന് തുറന്നു പറയുന്നു.
കുടുംബത്തെ ഒരുമിച്ച് നിർത്താൻ തന്നാൽ കഴിയുന്നതെല്ലാം ചെയ്യാൻ അവൾ തയ്യാറായി. സ്വന്തം ജീവിതം പോലും മറന്ന് അവൾ സഹോദരങ്ങൾക്കായി ജീവിക്കാൻ തുടങ്ങി. ഫ്ലോറിഡയിലെ ഒർലാൻഡോയിലാണ് അവരുടെ വീട്. നാല് അനിയത്തിമാരും, ഒരു അനുജനുമാണ് അവൾക്കുള്ളത്.
അവർക്ക് ഭക്ഷണം ഉണ്ടാക്കുന്നതും, അവരുടെ തുണിയലക്കുന്നതും എല്ലാം സാമന്തയാണ്. അതിനോടൊപ്പം അവൾ പഠിക്കുകയും ചെയ്യുന്നു. "ഞാൻ അവരെ നോക്കുന്നു. അവർ കുട്ടികളാണെന്ന് എനിക്കറിയാം. അവർക്ക് പ്രായപൂർത്തിയായ ഒരാളെ ആവശ്യമാണ്" അവൾ പറയുന്നു.
സഹോദരങ്ങളായ ഡെസ്റ്റിനിയ്ക്ക് ഏഴും, ബെല്ലയ്ക്ക് ഒൻപതും, മൈക്കലിന് പന്ത്രണ്ടും, ബ്രെൻഡയ്ക്ക് പതിനഞ്ചും, മിലാഗ്രോസിന് പതിനാറുമാണ് പ്രായം. എബിസി ന്യൂസ് പറയുന്നതനുസരിച്ച്, സാമന്തയുടെ അമ്മ ലിസ സ്മിത്ത് 2013 -ൽ സെർവിക്കൽ ക്യാൻസർ ബാധിച്ചാണ് മരിച്ചത്.
അവരുടെ പിതാവ് അലക്സാണ്ടർ റോഡ്‍റിഗസിന് ഭാര്യ പോയി ഏതാനും വർഷങ്ങൾക്ക് ശേഷം ലിംഫോമ ബാധിച്ചു. മൂന്നു വർഷത്തിനുശേഷം അദ്ദേഹവും മരിച്ചു. "എന്നാൽ എനിക്ക് എന്താണ് ചെയ്യേണ്ടതെന്ന് ബോധ്യമുണ്ടായിരുന്നു" സാമന്ത പറഞ്ഞു. തന്റെ സഹോദരനെയും സഹോദരിമാരെയും വളർത്താൻ അവൾ തീരുമാനിച്ചു.
സഹോദരങ്ങളെ സ്‌കൂളിലേക്ക് കൊണ്ടുപോകുന്നതും, വയ്യാതാകുമ്പോൾ പരിചരിക്കുന്നതും, ഗൃഹപാഠത്തിൽ സഹായിക്കുന്നതും എല്ലാം അവളാണ്. കുട്ടികളുടെ കാര്യങ്ങളും, വീട്ടുജോലികളും നോക്കുന്നതിനിടയിൽ അവൾ പാർട്ട് ടൈമായി പഠിക്കുകയും ചെയ്യുന്നു.
അവൾ ഈ ബുദ്ധിമുട്ടുകൾക്കിടയിലും പോസിറ്റീവ് ആയി ഇരിക്കുന്നു. "എന്റെ അമ്മയിൽ നിന്നാണ് എനിക്ക് ഈ മനഃശക്തി ലഭിച്ചത്. എനിക്ക് എന്നും അഭിമാനമായിരുന്നു എന്റെ അമ്മ. എല്ലാ കാര്യങ്ങളിലും അമ്മയെപ്പോലെയാകാൻ ഞാൻ ആഗ്രഹിക്കുന്നു" സാമന്ത പറഞ്ഞു.
"ഞങ്ങളെ നോക്കാനായി ജീവിതം ഉപേക്ഷിച്ചവളാണ് ഞങ്ങളുടെ ചേച്ചി. സാം ഞങ്ങൾക്ക് അമ്മയും അച്ഛനുമാണ്" സഹോദരങ്ങൾ പറഞ്ഞു. മാതാപിതാക്കൾക്ക് അസുഖം വന്നപ്പോൾ അവരെ പരിചരിച്ചതും സാമന്തയാണ്. ഒടുവിൽ സമയം തികയാതെ വന്നപ്പോൾ സ്‌കൂൾ പഠനം തത്കാലത്തേയ്ക്ക് അവൾ ഉപേക്ഷിച്ചു.
അവരുടെ മരണശേഷമാണ് ഹൈസ്കൂൾ ഡിപ്ലോമ പൂർത്തിയാക്കിയത്. എന്നാൽ അവളുടെ ഈ തീരുമാനത്തിന് പിന്നിൽ തന്റെ സഹോദരങ്ങൾക്ക് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കണം എന്ന് കൂടി ഉണ്ടായിരുന്നു. ഇതിനിടയിൽ അവൾ ഒരു ഭക്ഷണശാലയിലും ജോലി നോക്കുന്നു. പാർട്ട് ടൈമായിട്ടാണ് അവൾ അത് ചെയ്യുന്നത്.
തന്റെ കുടുംബത്തെ നോക്കുന്നത് തനിക്ക് ഒട്ടും ഭാരമേറിയ ജോലിയല്ലെന്ന് അവൾ പറയുന്നു. അവർ ഒരിക്കലും തനിക്കൊരു ബാധ്യതയല്ലെന്നും, മറിച്ച് അവരെ നോക്കുന്നതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമെന്നും അവൾ കൂട്ടിച്ചേർത്തു.
17-year-old treats siblings as children after the death of her parents