വസ്ത്രസ്വാതന്ത്ര്യം അതാത് വ്യക്തിയിൽ മാത്രം നിക്ഷ്പ്തമാണെന്നിരിക്കെ ഇന്നും വസ്ത്രധാരണത്തിന്റെ പേരിൽ വിമര്‍ശനം നേരിടുന്നവരാണ് സ്ത്രീകള്‍. ധരിക്കുന്ന വസ്ത്രത്തിന്‍റെ പേരിൽ വിമർശിക്കപ്പെടുന്നവരിൽ സെലിബ്രിറ്റിയെന്നോ സാധാരണക്കാരെന്നോ വ്യത്യാസമില്ല. എങ്കിലും സിനിമാ നടികള്‍ ഒരുപടി കൂടി കടന്ന് ക്രൂരമായ ട്രോളുകൾക്ക് ഇരയാകാറുണ്ട്. അടുത്തിടെ മലയാളത്തിലെ ചില യുവനടിമാർക്കെതിരെയും സൈബർ ആക്രമണമുണ്ടായിരുന്നു.
അത്തരത്തിൽ വസ്ത്രധാരണത്തിന്‍റെ പേരിൽ ക്രൂരമായ സൈബർ ആക്രമണം നേരിട്ടതിനെതിരെ ഇപ്പോള്‍ പ്രതികരിക്കുകയാണ് നടി വിദ്യുലേഖാ രാമൻ. ഒരു സ്വിംസ്യൂട്ട് ചിത്രം പങ്കുവച്ചതിന് പിന്നാലെയാണ് താരം സൈബര്‍ ആക്രമണം നേരിട്ടത്. അടുത്തിടെ വിവാഹം കഴിച്ച താരം തന്‍റെ ഹണിമൂൺ യാത്രകളിൽ നിന്നുള്ള ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. സ്വിംസ്യൂട്ട് ധരിച്ച് മാലദ്വീപിന്‍റെ ഭംഗി ആസ്വദിക്കുന്ന താരത്തെ ആണ് ചിത്രത്തില്‍ കാണുന്നത്. എന്നാല്‍ ഇതിനെതിരെ ക്രൂരമായ വിമർശനങ്ങളാണ് കമന്റുകളിലൂടെയും സന്ദേശങ്ങളിലൂടെയും തനിക്ക് ലഭിച്ചതെന്ന് വിദ്യുലേഖ പറയുന്നു.

എന്നാണ് വിവാഹമോചനം എന്നുവരെ ചോദിച്ചവരുണ്ടെന്നും വിദ്യുലേഖ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ കുറിച്ചു. സ്വിംസ്യൂട്ട് ധരിച്ചു എന്നതുകൊണ്ടു മാത്രം വിവാഹമോചനം എന്നാണെന്ന് പരലും ചോദിക്കുന്നു. 1920 അമ്മാവന്മാരും അമ്മായിമാരും പുറത്തുപോകൂ. 2021ലേയ്ക്ക് വരൂ. നെഗറ്റീവ് കമന്റുകളല്ല, മറിച്ച് ഒരു സമൂഹം എന്ന നിലയ്ക്ക് ഇവര്‍ ചിന്തിക്കുന്ന രീതികളാണ് പ്രശ്നം. ഒരു സ്ത്രീയുടെ വസ്ത്രമാണ് വിവാഹമോചനത്തിന് കാരണമെങ്കിൽ ശരിയായ വസ്ത്രം ധരിക്കുന്നു എന്നു പറയപ്പെടുന്നവരെല്ലാം സന്തുഷ്ട വിവാഹജീവിതം നയിക്കേണ്ടേ ?'- വിദ്യുലേഖ ചോദിക്കുന്നു.

സഞ്ജയിനെപ്പോലെ സുരക്ഷിതത്വം നൽകുന്നൊരു ഭർത്താവാണ് തന്റെ ഭാഗ്യമെന്നും ഇതിനെ അവഗണിക്കാനാണ് അദ്ദേഹം പറഞ്ഞതെന്നും താരം കുറിച്ചു. 'ജീവിതത്തോടുള്ള ഇടുങ്ങിയ, അങ്ങേയറ്റം പ്രതിലോമകരമായ ചിന്താഗതിയെ മാറ്റാൻ എനിക്ക് കഴിയില്ല. പക്ഷേ നിങ്ങളുടെ ജീവിതത്തിലെ സ്ത്രീകൾ ഇത്തരം സ്ത്രീവിരുദ്ധമായ അടിച്ചമർത്തപ്പെട്ട, അവഗണിക്കപ്പെട്ട രീതികൾക്കെതിരെ പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുന്നു'- വിദ്യുലേഖ കൂട്ടിച്ചേര്‍ത്തു. 'എന്നാണ് ഡിവോഴ്സ്?'; സ്വിംസ്യൂട്ട് ചിത്രത്തിനെതിരെ സൈബർ ആക്രമണം; മറുപടിയുമായി നടി.
Content Highlight: Freedom of dress: The actress responded to the critics by wearing a bikini

































