#Latest News #Thrissur BJP #Cash Allegation #P Akshay #BJP Kerala #Election Money
തൃശൂർ:( www.truevisionnews.com ) ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി മുൻ യുവമോർച്ച ഭാരവാഹി. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് സംഘടനാ സെക്രട്ടറിയുടെ മുറിയിൽ 25 കോടിയുടെ കള്ളപ്പണം വന്നുവെന്നാണ് ബിജെപിയുടെ തൃശ്ശൂർ ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറി സ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ട അക്ഷയുടെ ആരോപണം.
17 ചാക്കുകളിലും ബാഗുകളിലുമായി വൻതുക ഓഫീസിലെത്തിച്ചെന്നും പിന്നീട് സിസിടിവി ക്യാമറകൾ ഓഫാക്കിയ ശേഷം പണം കടത്തിയെന്നും അക്ഷയ് വെളിപ്പെടുത്തി.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് പാർട്ടിക്ക് നൽകേണ്ട പണം അനധികൃതമായി ഓഫീസിൽ സൂക്ഷിച്ചുവെന്നും അദ്ദേഹം പറഞ്ഞു.2025 നവംബർ മുതൽ 2026 ജൂലൈ 14 വരെ ഓഫീസ് സെക്രട്ടറിയായിരുന്നു താനെന്നും കെ.പി. സുരേഷ്, മുരളി കുളങ്ങാട്ട്, രാജേഷ് തുടങ്ങിയവർ ചേർന്നാണ് പണം കടത്തിയതെന്നും അക്ഷയ് ആരോപിച്ചു.
സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.കെ. അനീഷ് കുമാർ, ജില്ലാ നേതാവ് സുജായ് സേനൻ എന്നിവർക്കെതിരെയും അദ്ദേഹം ആരോപണം ഉന്നയിച്ചു.സംഭവത്തിന് ദൃക്സാക്ഷിയായതിന്റെ പേരിൽ തന്നെ ഓഫീസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കിയതായും അക്ഷയ് പറഞ്ഞു.
പാർട്ടി നേതാക്കൾ കള്ളപ്പണം കടത്തിയെന്ന് ജില്ലാ നേതൃത്വത്തെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും പരാതി നൽകിയ തന്നോട് രാജിവെക്കാൻ ആവശ്യപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജൂലൈ 15ന് സംസ്ഥാന പ്രസിഡണ്ടിന് പരാതി കൈമാറിയതായും അക്ഷയ് അറിയിച്ചു."2021ൽ ഒമ്പത് കോടി രൂപ ഓഫീസിൽ എത്തിയെന്ന് പറഞ്ഞിരുന്നു.
2026ൽ അതിന്റെ നാലിരട്ടി ഓഫീസിലെത്തി. പാർട്ടിയുടെ വോട്ടിനല്ല, പാർട്ടിയിലേക്ക് വരുന്ന പണത്തിനാണ് വളർച്ച. ഒമ്പത് കോടിയുടെ കൊള്ള നടന്നപ്പോൾ കെ.കെ. അനീഷ് കുമാർ ജില്ലാ അധ്യക്ഷനായിരുന്നു. ഇപ്പോൾ അദ്ദേഹം സംസ്ഥാന വൈസ് പ്രസിഡണ്ടാണ്. കൊള്ള നടത്തിയ ആൾക്ക് പ്രമോഷൻ കിട്ടി," അക്ഷയ് കുറ്റപ്പെടുത്തി.
ബിജെപി ഓഫീസിൽ നടക്കുന്ന കാര്യങ്ങൾ അവിടെ ജോലി ചെയ്തവർ തന്നെയാണ് പരസ്യമാക്കുന്നതെന്നും ഇത് രണ്ടാം തവണയാണ് സമാന ആരോപണം ഉയരുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും പാർട്ടി അറിഞ്ഞാണോ ഇത്തരം ഇടപാടുകൾക്ക് കൂട്ടുനിൽക്കുന്നതെന്നും അക്ഷയ് ചോദിച്ചു.
അതേസമയം ആരോപണങ്ങൾ നിഷേധിച്ച് ബിജെപി ജില്ലാ നേതൃത്വം രംഗത്തെത്തി. തെരഞ്ഞെടുപ്പ് കള്ളപ്പണ ഇടപാട് സംബന്ധിച്ച വാർത്ത വ്യാജമാണെന്ന് ജില്ലാ പ്രസിഡണ്ട് ജസ്റ്റിൻ ജേക്കബ് പറഞ്ഞു. സ്വഭാവ ദൂഷ്യം കാരണമാണ് അക്ഷയിനെ പുറത്താക്കിയതെന്നും അദ്ദേഹം ഓഫീസ് സെക്രട്ടറിയായിരുന്നില്ല, താൽക്കാലിക ജീവനക്കാരൻ മാത്രമായിരുന്നുവെന്നും ജസ്റ്റിൻ ജേക്കബ് വിശദീകരിച്ചു. അക്ഷയിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Content Highlight: Thrissur BJP Office Alleged Cash Scam: Ex Secretary P Akshay Makes Serious Allegations
#Latest News #Thrissur BJP #Cash Allegation #P Akshay #BJP Kerala #Election Money

































