#Life Mission Case #Swapna Suresh #Vigilance #Kerala News
തിരുവനന്തപുരം: ( www.truevisionnews.com ) ലൈഫ് മിഷൻ കോഴക്കേസിൽ നിർണായക നീക്കവുമായി വിജിലൻസ്. കേസിലെ രണ്ടാം പ്രതിയായ സ്വപ്ന സുരേഷിനെ വിജിലൻസ് ചോദ്യം ചെയ്തു. മുട്ടത്തറയിലെ വിജിലൻസ് ഓഫീസിൽ ഹാജരായ സ്വപ്നയെ ഒരു മണിക്കൂറിലേറെ നേരം ചോദ്യം ചെയ്തു. കേസന്വേഷണത്തിന്റെ ഭാഗമായാണ് ഹാജരായതെന്നും കൂടുതൽ പ്രതികരിക്കാനില്ലെന്നും ചോദ്യം ചെയ്യലിന് ശേഷം സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.
ലൈഫ് മിഷൻ ഫ്ലാറ്റ് പദ്ധതിയുമായി ബന്ധപ്പെട്ട് വൻ തുക കൈക്കൂലി വാഗ്ദാനം ചെയ്തെന്ന കേസിലാണ് വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നത്. കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായി കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനും നിലവിലുള്ള മൊഴികൾ പരിശോധിക്കുന്നതിനുമായാണ് പ്രതികളെ വീണ്ടും വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നത്.
2019-ൽ വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് പദ്ധതിയിൽ കരാർ നേടിയ കമ്പനിയിൽ നിന്ന് കമ്മീഷൻ ആവശ്യപ്പെട്ടെന്നാണ് കേസ്. കേസിൽ സ്വപ്ന സുരേഷ് രണ്ടാം പ്രതിയാണ്. വിജിലൻസ് നേരത്തെ നൽകിയ എഫ്ഐആറിൽ സ്വപ്നയുൾപ്പെടെ നാല് പേരാണ് പ്രതികൾ.
കുറ്റപത്രം സമർപ്പിക്കാനുള്ള അവസാനഘട്ട പ്രവർത്തനങ്ങളിലാണ് വിജിലൻസ് ഇപ്പോൾ. ഇതിന്റെ ഭാഗമായി പ്രധാന പ്രതികളിൽ നിന്ന് കൂടുതൽ തെളിവുകളും വിവരങ്ങളും ശേഖരിക്കുകയാണ് അന്വേഷണ സംഘം. കേസിൽ ഉടൻ കോടതിയിൽ കുറ്റപത്രം നൽകുമെന്നാണ് വിജിലൻസ് വൃത്തങ്ങൾ നൽകുന്ന സൂചന.
Content Highlight: Life Mission Bribery Case: Swapna Suresh Questioned by Vigilance Ahead of Chargesheet
































