#Latest News #Kothamangalam #Suicide Threat #JCB Taken Into Custody
കോതമംഗലം: (truevisionnews.com) 500 രൂപയുടെ പിഴയ്ക്ക് പകരം 30 ലക്ഷം രൂപ വിലമതിക്കുന്ന ജെ.സി.ബി. അഞ്ചു വർഷമായി വിട്ടുകിട്ടാത്തതിൽ മനംനൊന്ത് ആദിവാസി യുവാവ് വനംവകുപ്പ് സ്റ്റേഷൻ വളപ്പിൽ ആത്മഹത്യാഭീഷണി മുഴക്കി. ഇടുക്കി പഴയരിക്കണ്ടം സ്വദേശി അജീഷ് കുമാറാണ് (46) ചെമ്പൻകുഴി നഗരംപാറ ഫോറസ്റ്റ് സ്റ്റേഷനിൽ പ്രതിഷേധവുമായി രംഗത്തെത്തിയത്.
വ്യാഴാഴ്ച രാവിലെ 11-ഓടെ ജെ.സി.ബിയിൽ കയറിയ അജീഷ് ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. കുടുംബത്തിന്റെ ഏക ഉപജീവനമാർഗമായ ജെ.സി.ബി. വനംവകുപ്പ് അന്യായമായി കസ്റ്റഡിയിൽ വെച്ചിരിക്കുകയാണെന്നാണ് അജീഷിന്റെ ആരോപണം.
2020-ൽ പാഴ്‌മരങ്ങൾ നീക്കം ചെയ്തതിനാണ് അജീഷിനെതിരെ കേസെടുത്തത്. വനംവകുപ്പിന് ഉണ്ടായ നഷ്ടം 500 രൂപ മാത്രമാണെന്ന് കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, കോടതി ഉത്തരവുണ്ടായിട്ടും വാഹനം വിട്ടുനൽകാൻ അധികൃതർ തയ്യാറായില്ലെന്ന് അദ്ദേഹം പറയുന്നു. വാഹനമില്ലാത്തതുകൊണ്ട് ബാങ്ക് വായ്പ തിരിച്ചടയ്ക്കാനോ കുടുംബം പോറ്റാനോ കഴിയാത്ത അവസ്ഥയിലാണെന്ന് അജീഷ് വെളിപ്പെടുത്തി.
സംഭവസ്ഥലത്തെത്തിയ പോലീസും ഫയർഫോഴ്‌സും പഞ്ചായത്ത് അധികൃതരും മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് അജീഷിനെ താഴെയിറക്കിയത്. ചൊവ്വാഴ്ച മൂന്നാർ ഡി.എഫ്.ഒയുടെ സാന്നിധ്യത്തിൽ വിഷയം ചർച്ച ചെയ്യാമെന്ന ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
എന്നാൽ, നിയമലംഘനത്തിന് പിടിച്ചെടുത്ത വാഹനം കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസായതിനാൽ അന്തിമ തീരുമാനം കോടതി സ്വീകരിക്കുമെന്നാണ് വനംവകുപ്പിന്റെ വിശദീകരണം.
Content Highlight: Young man threatens suicide
#Latest News #Kothamangalam #Suicide Threat #JCB Taken Into Custody
































.png)
