#LATEST NEWS #Kottarakkara tipper accident #Funerals #Kollam
കൊട്ടാരക്കര: (https://truevisionnews.com/) നാടിനെ നടുക്കിയ കൊട്ടാരക്കര ടിപ്പർ ലോറി അപകടത്തിൽ മരിച്ച രണ്ടുപേരുടെ സംസ്കാരം ഇന്ന് നടക്കും. അപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ട 15-കാരൻ പാർഥിപൻ, കുടവട്ടൂർ സ്വദേശി ഹരിലാൽ എന്നിവരുടെ സംസ്കാര ചടങ്ങുകളാണ് ഇന്ന് സ്വന്തം നാടുകളിൽ നടക്കുന്നത്. മരിച്ച മൂന്നാമത്തെയാൾ അജയകുമാറിന്റെ സംസ്കാരം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു.
ടിപ്പർ ലോറികൾക്കുള്ള സമയക്രമം കാറ്റിൽപ്പറത്തി അമിതവേഗതയിൽ പാഞ്ഞെത്തിയ ലോറി ആദ്യം ബുള്ളറ്റിൽ ഇടിക്കുകയും, തുടർന്ന് നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്നവർക്കിടയിലേക്ക് ഇരച്ചുകയറുകയുമായിരുന്നു.
അപകടമുണ്ടാക്കിയ ടിപ്പർ ഡ്രൈവർ നിസാമിനെതിരെ കൊട്ടാരക്കര പോലീസ് മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. ഡ്രൈവറുടെ അശ്രദ്ധയും അമിതവേഗതയുമാണ് അപകടത്തിന് കാരണം.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കൗഷിക്, റിഷബ് എന്നിവരും ഡ്രൈവർ നിസാമും നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് സർക്കാർ വഹിക്കും.
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനവ്യാപകമായി ടിപ്പർ ലോറികളിൽ കർശന പരിശോധന നടത്താൻ ട്രാൻസ്പോർട്ട് കമ്മീഷണർ നിർദ്ദേശം നൽകി. നിയമം ലംഘിച്ച് ഓടുന്നവയും അമിതഭാരം കയറ്റുന്നതുമായ ടിപ്പറുകൾക്കെതിരെ കർശന നടപടിയുണ്ടാകും.
Content Highlight: Kottarakkara tipper accident: Funerals of two victims today
#LATEST NEWS #Kottarakkara tipper accident #Funerals #Kollam

































