#Latest News #Thiruvanandapuram #Operation Toofan
തിരുവനന്തപുരം: (truevisionnews.com) ദക്ഷിണേന്ത്യയിലെ ലഹരി മാഫിയകളുടെ പ്രവർത്തനങ്ങളെ വേരോടെ പിഴുതെറിയാൻ ലക്ഷ്യമിട്ട് കേരള സർക്കാർ നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' കൂടുതൽ വിപുലീകരിക്കുന്നു. ഇതിന്റെ ഭാഗമായി കർണാടക, തമിഴ്‌നാട്, പുതുച്ചേരി മുഖ്യമന്ത്രിമാർക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ കത്തയച്ചു.
ലഹരി കടത്തുകാരുടെ സാമ്പത്തിക ശൃംഖലകൾ തകർക്കാനും, അവരുടെ അനധികൃത സമ്പാദ്യങ്ങൾ കണ്ടുകെട്ടാനുമുള്ള കർശന നടപടികൾ ഓപ്പറേഷൻ തൂഫാനിലൂടെ കേരളം തുടരുമെന്ന് മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി. ലഹരി മാഫിയകൾ സംസ്ഥാന അതിർത്തികളും റോഡ് മാർഗ്ഗങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സാഹചര്യത്തിൽ, അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങൾ തമ്മിലുള്ള ഏകോപിത പ്രവർത്തനം അനിവാര്യമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
വിവിധ സംസ്ഥാനങ്ങളിൽ വ്യാപിച്ചു കിടക്കുന്ന ഈ കുറ്റകൃത്യ ശൃംഖലയെ തകർക്കാൻ തത്സമയ വിവര കൈമാറ്റവും സംയുക്ത ഓപ്പറേഷനുകളും അത്യാവശ്യമാണ്. അന്തർസംസ്ഥാന തലത്തിലുള്ള ഈ ഭീഷണി നേരിടാൻ ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്ത് സംയുക്ത കർമ്മപദ്ധതി രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ, സംസ്ഥാന പോലീസ് മേധാവി റാവഡ ചന്ദ്രശേഖർ, ടാക്ടിക്കൽ കമാൻഡർ പുട്ട വിക്രമാദിത്യ എന്നിവർ അയൽ സംസ്ഥാനങ്ങളിലെ പോലീസ് മേധാവിമാരുമായും ഉന്നത ഉദ്യോഗസ്ഥരുമായും പ്രാഥമിക ചർച്ചകൾ നടത്താൻ സന്നദ്ധമാണെന്നും കത്തിൽ അറിയിച്ചിട്ടുണ്ട്. അന്തർദേശീയ തലത്തിൽ വരെ വേരുകളുള്ള ലഹരി മാഫിയകളെ ഒന്നിച്ച് നേരിടാനുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ഈ നീക്കം വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാകും.
Content Highlight: Operation Toofan, South Indian Alliance,Kerala sends letter to Chief Ministers
































