#latest news #Actress Neha Saxena #Vizhinjam #Vizhinjam fraud case
തിരുവനന്തപുരം: (https://truevisionnews.com/) വിഴിഞ്ഞം തുറമുഖത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തി അറസ്റ്റിലായ മുഖ്യപ്രതി സൽമാനുൽ ഫാരിസിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രമുഖ നടി നേഹ സക്‌സേന. സൽമാനുൽ ഫാരിസ് നിരവധി സ്ത്രീകളെ സാമ്പത്തിക തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടെന്ന് നേഹ സക്‌സേന 'റിപ്പോർട്ടർ' ചാനലിനോട് വെളിപ്പെടുത്തി. തന്നെയും ഇയാൾ സാമ്പത്തികമായി കബളിപ്പിക്കാൻ ശ്രമിച്ചതായും നടി പറഞ്ഞു.
'കാർട്ടിയർ' ബ്രാൻഡിന്റെ അംബാസിഡർ ആക്കാൻ താൽപര്യമുണ്ടെന്ന് പറഞ്ഞാണ് സൽമാൻ നടിയുടെ മാനേജർക്ക് സന്ദേശം അയച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. ദുബായ് രാജാവിന്റെ മകനാണെന്ന് അവകാശപ്പെട്ടായിരുന്നു ഇയാളുടെ തട്ടിപ്പുകൾ.
തട്ടിപ്പ് കണ്ടുപിടിച്ചപ്പോൾ തന്നെ ബലാത്സംഗം ചെയ്യുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായി നേഹ സക്സേന വെളിപ്പെടുത്തി. തന്റെ ഒരു സുഹൃത്തായ സ്ത്രീയിൽ നിന്ന് ഇയാൾ വൻതുക തട്ടിയെടുക്കുകയും, പിന്നീട് വ്യാജ അശ്ലീല വീഡിയോകൾ കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. മാനഹാനി ഭയന്ന് ഈ സുഹൃത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചതായും നടി കൂട്ടിച്ചേർത്തു.
വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് വ്യാജ കരാറുകളുണ്ടാക്കി 300 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന കേസിൽ കഴിഞ്ഞ ദിവസമാണ് സൽമാനുൽ ഫാരിസ് അറസ്റ്റിലാകുന്നത്.
തുറമുഖത്തിന്റെ പേരിൽ വ്യാജരേഖകളുണ്ടാക്കി ഇയാൾ ഒരു യുവതിക്ക് അയച്ചു കൊടുത്തതായി പൊലീസ് കണ്ടെത്തിയിരുന്നു. മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരുടെ വ്യാജ ഒപ്പുകളും സീലുകളും പതിച്ച രേഖകളാണ് ഇതിനായി ഉപയോഗിച്ചത്.
ഈ വ്യാജരേഖകൾ കാണിച്ച് പലരിൽ നിന്നായി വൻതോതിൽ നിക്ഷേപങ്ങൾ സമാഹരിക്കാനും പ്രതി ശ്രമിച്ചിരുന്നു. വ്യാജരേഖ ചമയ്ക്കൽ, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ മുൻനിർത്തി ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് നിലവിൽ സൽമാനുൽ ഫാരിസിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Content Highlight: Actress Neha Saxena accuses Vizhinjam fraud case accused of claiming to be son of Dubai king
#latest news #Actress Neha Saxena #Vizhinjam #Vizhinjam fraud case

































