#latest news #KSRTC #service tax #priyadharshini
കോഴിക്കോട്: (https://truevisionnews.com/) കെഎസ്ആർടിസി യാത്രക്കാരിൽ നിന്ന് ടിക്കറ്റ് നിരക്കിനും സെസ്സിനും പുറമേ അധികമായി 'സർവീസ് ടാക്സ്' ഈടാക്കുന്നതായി പരാതി. കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ രാധാകൃഷ്ണനാണ് അധികൃതർക്ക് പരാതി നൽകിയത്. കെഎസ്ആർടിസിയുടെ സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസിലാണ് ഈ അധിക ചാർജ് ഈടാക്കിയതെന്നാണ് ആരോപണം.
പേരാമ്പ്രയിൽ നിന്നും യൂണിവേഴ്സിറ്റിയിലേക്ക് യാത്ര ചെയ്ത രാധാകൃഷ്ണനിൽ നിന്നും ടിക്കറ്റ് നിരക്കിനേക്കാൾ 4 രൂപ അധികമായി വാങ്ങി. ടിക്കറ്റിൽ 'സർവീസ് ടാക്സ്' എന്ന് പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്.
താൻ ഈ റൂട്ടിലെ സ്ഥിരം യാത്രക്കാരനാണെന്നും സാധാരണയായി 79 രൂപയാണ് ഈ യാത്രയ്ക്ക് വാങ്ങിയിരുന്നതെന്നും അദ്ദേഹം പറയുന്നു. എന്നാൽ അത് പെട്ടെന്ന് 85 രൂപയായും, കഴിഞ്ഞ ദിവസം 89 രൂപയായും ഉയരുകയായിരുന്നു.
ചാർജ് വർദ്ധിപ്പിച്ചതിനെക്കുറിച്ച് ഔദ്യോഗിക വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും, പുതുതായി ആരംഭിച്ച 'പ്രിയദർശിനി പദ്ധതി' വന്നതുകൊണ്ടാകാം ഈ മാറ്റമെന്നുമാണ് കണ്ടക്ടർ അറിയിച്ചത്. ഈ വിഷയത്തിൽ യാത്രക്കാരൻ നൽകിയ പരാതി അടിയന്തരമായി പരിശോധിക്കുമെന്ന് കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
എന്താണ് പ്രിയദർശിനി പദ്ധതി?
സംസ്ഥാനത്ത് സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്ന പദ്ധതിയാണ് 'പ്രിയദർശിനി പദ്ധതി'. മുഖ്യമന്ത്രി വി. ഡി. സതീശനാണ് കഴിഞ്ഞ തിങ്കളാഴ്ച ഈ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. തിരുവനന്തപുരം പാപ്പനംകോഡ് ഡിപ്പോയുടെ ബസിൽ തമ്പാനൂർ മുതൽ പെരുമാതുറ വരെയായിരുന്നു ഉദ്ഘാടന യാത്ര.
സൗജന്യ യാത്രയ്ക്കായി സ്ത്രീകൾക്കോ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കോ പ്രത്യേകം തിരിച്ചറിയൽ കാർഡോ രജിസ്ട്രേഷനോ പ്രായപരിധിയോ ബാധകമല്ല.
എല്ലാ സ്ത്രീകൾക്കും യാത്ര പൂർണ്ണമായും സൗജന്യമാക്കിയതിനാൽ വിദ്യാർത്ഥിനികൾക്ക് ഓർഡിനറി കെഎസ്ആർടിസി ബസുകളിൽ ഇനി കൺസെഷൻ ടിക്കറ്റിന്റെ ആവശ്യമില്ല.
സൗജന്യ യാത്ര അനുവദിക്കുന്ന ഓർഡിനറി ബസുകളുടെ മുന്നിലും വശങ്ങളിലുമായി 'പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര' എന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടാകും.
Content Highlight: Complaint alleging service tax was levied on KSRTC

































