തിരുവനന്തപുരം: (https://truevisionnews.com/) കേരളത്തിലുടനീളം ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ അതീവ ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ തിങ്കളാഴ്ച (ഇന്ന്) ഓറഞ്ച് അലർട്ടാണ്.
മറ്റു 11 ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് രാവിലെ ഏഴുമുതൽ 10 മണിവരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് പൊന്മുടിയിലേക്കുള്ള വിനോദ സഞ്ചാരത്തിന് നിരോധനമേർപ്പെടുത്തി.
അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തുകയും ചെയ്തു. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലും നദീതീരങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. കടൽക്ഷോഭ സാധ്യതകൾ കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
ഇടുക്കി ഉൾപ്പെടെയുള്ള മലയോരപ്രദേശങ്ങളിൽ രാത്രിയാത്രയ്ക്ക് നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. കൊച്ചി നഗരത്തിൽ ഇടവിട്ട് മഴ പെയ്യുന്നുണ്ട്. കോഴിക്കോട്ട് ഉച്ചയ്ക്കുശേഷം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്.
Content Highlight: Rain warning in Kerala, orange alert in Kozhikode, Ponmudi closed

































