തിരുവനന്തപുരം : ( www.truevisionnews.com ) നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെ കണ്ടോന്‍മെന്റ് ഹൗസിൽ എത്തി കണ്ട് മത സാമുദായിക നേതാക്കൾ. മുഖ്യമന്ത്രിയായി നിയുക്തനായ വി ഡി സതീശന് എല്ലാ പ്രാർത്ഥനകളും ആശംസകളും നേരുന്നുവെന്നും രാജ്യത്തിന്റെ മതസൗഹാർദ്ദം നിലനിർത്താൻ പല പ്രസ്താവനകളും നടത്തിയ ആൾ ആണ് വി ഡി സതീശൻ എന്നും പാളയം ഇമാം പറഞ്ഞു.
അദ്ദേഹം മതസൗഹാർദ്ദത്തെ ശക്തിപ്പെടുത്താൻ നിലകൊള്ളുന്ന വ്യക്തിയാണെന്നും പാളയം ഇമാം വ്യക്തമാക്കി. കേരളത്തിന്റെ മതേതര കൂട്ടായ്മയ്ക്കൊപ്പം നിന്ന വ്യക്തിയാണ് വി ഡി സതീശനെന്നും പുതിയ മുഖ്യമന്ത്രിയെ അനുഗ്രഹിക്കാനും ആശിർവദിക്കാനും ആണ് ഇവിടെ എത്തിയതെന്നും സ്വാമി ഗുരുരത്നം ജ്ഞാന തപസ്സി പറഞ്ഞു.
വിദ്വേഷ രഹിത കേരളമാണ് ഇമാമിന്റെ അടക്കം ആഗ്രഹം. കേരളത്തിൽ അതുണ്ടാകുമെന്നും നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ പ്രതികരിച്ചു. എല്ലാവരുടെയും അനുഗ്രഹങ്ങൾക്കും ആശംസകൾക്കും നന്ദിയെന്നും വി ഡി സതീശൻ പറഞ്ഞു. എല്ലാവരുടെയും പ്രാർത്ഥനയുടെ ഫലം കൂടിയാണ് ഇത്. അതുകൊണ്ടാണ് ദൈവനിശ്ചയം എന്ന് പറഞ്ഞത്.
ആർഭാടങ്ങൾ പരമാവധി ഒഴിവാക്കാനാണ് തീരുമാനം. ആർഭാടത്തിലും പത്രാസിലും പോയാൽ ജനങ്ങൾ ഉള്ളിൽ ചിരിക്കും. ഞാന്‍ അത്രയ്‌ക്കൊന്നും ആയിട്ടില്ല. വളരെക്കുറച്ച് വാഹനങ്ങളെ പാടുള്ളൂ എന്ന് പറഞ്ഞിട്ടുണ്ട്. മുമ്പ് ഇരുന്നവരെ പരിഹസിക്കുകയല്ല.
എനിക്ക് ഇത് മതി എന്നാണ് തീരുമാനം. ആർഭാടവും പത്രാസും കാണിക്കാനുള്ള സാമ്പത്തിക ശേഷി തത്കാലം ഇല്ല. ഉള്ള കാർ ഉപയോഗിക്കാനാണ് തീരുമാനം. അതിൻ്റെ കളർ ഒന്നും നോക്കുന്നില്ലയെന്നും വി ഡി സതീശൻ പറഞ്ഞു.
Religious and communal leaders meet Chief Minister-designate VD Satheesan at the Cantonment House

































