( www.truevisionnews.com ) മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കഴിയാത്ത കോൺഗ്രസിന്റെ അവസ്ഥ ജനാധിപത്യത്തിന് തന്നെ അപമാനമാണെന്ന് പന്ന്യൻ രവീന്ദ്രൻ തിരുവനന്തപുരത്ത് പറഞ്ഞു. കേരള ചരിത്രത്തിൽ ആദ്യമായാണ് ഒരു പാർട്ടിക്ക് മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ കഴിയാതെ പോകുന്നതെന്നും അദ്ദേഹം പരിഹസിച്ചു. രാഷ്ട്രീയ നേതാക്കൾ ഉപയോഗിക്കുന്ന 'നീ പോടാ', 'ചെറ്റ' തുടങ്ങിയ അമാന്യമായ വാക്കുകൾ രാഷ്ട്രീയത്തെ മലീമസമാക്കിയെന്നും, നേതാക്കൾ എങ്ങനെ പെരുമാറണമെന്ന് പഠിക്കേണ്ട കാലമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കേരളത്തിന്റെ മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ കോൺഗ്രസ് ദേശീയ നേതൃത്വം ഇന്ന് വൈകിട്ട് യോഗം ചേരും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും വൈകിട്ട് 5.30-ന് ചർച്ച നടത്തും. ഇന്ന് തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.
കെ. മുരളീധരൻ, കെ. സുധാകരൻ, ഷാഫി പറമ്പിൽ തുടങ്ങിയ പ്രമുഖ നേതാക്കളെ ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു. ഹൈക്കമാൻഡ് പ്രതിനിധി ദീപാദാസ് മുൻഷി ഇന്ന് വൈകിട്ട് തിരുവനന്തപുരത്തെത്തും.
ഡൽഹിയിൽ നിന്നുള്ള തീരുമാനം വന്ന ശേഷം ബാക്കി കാര്യങ്ങൾ ആലോചിക്കുമെന്നും യുഡിഎഫിലെ കരുത്തുറ്റ ഘടകകക്ഷിയായ മുസ്ലിം ലീഗ് നേതൃത്വം അറിയിച്ചു. ഹൈക്കമാൻഡ് തീരുമാനം കാത്തിരിക്കുകയാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
'They are carrying the insult as pride': Panniyan Raveendran lashes out at Congress
































