തിരുവനന്തപുരം: ( www.truevisionnews.com ) സംസ്ഥാനത്ത് ഭരണമാറ്റം സംഭവിച്ചെങ്കിലും പുതിയ സർക്കാർ അധികാരമേൽക്കാത്തതിനാൽ ഇത്തവണത്തെ എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അനിശ്ചിതത്വം. വെള്ളിയാഴ്ച ഫലം പ്രഖ്യാപിക്കാനിരിക്കെ വിദ്യാഭ്യാസമന്ത്രിയില്ലാത്ത സ്ഥിതിക്ക് പ്രഖ്യാപനം മാറ്റിവയ്ക്കുമോയെന്നാണ് അറിയേണ്ടത്.
സർക്കാർ രൂപീകരണ ചർച്ച അനന്തമായ നീളുന്ന സാഹചര്യത്തിൽ വകുപ്പുതലത്തിലെ പല കാര്യങ്ങളും സ്തംഭിച്ചിരിക്കുകയാണ്. ഭരണസ്തംഭനം മൂലം പല വകുപ്പുകളിലെയും കാര്യങ്ങൾ അവതാളത്തിലായിരിക്കുകയാണ്.
എസ്എസ്എൽസി മൂല്യനിർണയവും മറ്റു നടപടികളുമൊക്കെ പൂർത്തിയാക്കി പരീക്ഷ ബോർഡ് യോഗം നാളെ ചേരും. പരീക്ഷാ ഫലത്തിന് അന്തിമരൂപം നൽകുമെങ്കിലും ഫലപ്രഖ്യാപനം മുൻകൂട്ടി നിശ്ചയിച്ച പോലെ വെള്ളിയാഴ്ച നടത്തണമോയെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല.
പരീക്ഷ ബോർഡ് ചേർന്നാൽ, ഫലപ്രഖ്യാപനത്തിൻ്റെ ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ ഒരു ദിവസംകൂടി വേണ്ടിവരും. അത് അനുസരിച്ചാണ് ബുധനാഴ്ച പരീക്ഷ ബോർഡിൻ്റെ യോഗം ചേരുന്നത്.
പതിവുപോലെ തുടർനടപടി പൂർത്തിയാക്കി, വെള്ളിയാഴ്ച ഫലപ്രഖ്യാപനത്തിനുള്ള ഒരുക്കങ്ങൾ പരീക്ഷാഭവൻ പൂർത്തീകരിച്ചു കഴിഞ്ഞു.
പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി കെ.വാസുകി ലോക്ഭവനിലേക്കു സ്ഥലംമാറി. ഷർമിള മേരി ജോസഫിനാണ് സെക്രട്ടറിയുടെ ചുമതല. ഇതിനു പുറമേ, പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷുമുണ്ട്.
SSLC results announcement, Friday results, new government

































