കൊല്ലം: ( www.truevisionnews.com ) വ്യാജ രേഖകൾ ചമച്ച് അവയവ കച്ചവടം നടത്തിയ ഏജന്റുമാർ പിടിയിൽ. കല്ലുംതാഴം വലിയമാടം കളരികിഴക്കതിൽ വീട്ടിൽ ശ്രീജ (40), പട്ടത്താനം ലത്തീഫ് മൻസിലിൽ നിന്ന് വടക്കേവിള ദർശന നഗർ 226 ൽ വാടകയ്ക്ക് താമസിക്കുന്ന സുധീർ (31) എന്നിവരെയാണ് കിളികൊല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്.
മൊബൈൽ ഫോണും വ്യാജ ആധാർ കാർഡുകളും ഉൾപ്പെടെ നിരവധി രേഖകളും പോലീസ്പിടിച്ചെടുത്തു. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അവയവം നൽകിയ വിനോദ് എന്ന യുവാവിനേയും അറസ്റ്റ് ചെയ്തു.
വ്യാജ രേഖകൾ നിർമ്മിച്ച് നിയമവിരുദ്ധ അവയവ കച്ചവടം നടക്കുന്നതായി കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ ഹേമലതയ്ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശ്രീജയുടെ കല്ലുംതാഴം വലിയമാടത്തുള്ള വീട്ടിൽ കിളികൊല്ലൂർ പൊലീസ് പരിശോധന നടത്തിയത്.
പരിശോധനയിൽ സുപ്രധാന തെളിവുകൾ ലഭിച്ചു. ശ്രീജയുടെ മൊബൈൽ ഫോൺ പരിശോധിച്ചതിലൂടെ എറണാകുളത്ത് നടന്ന അവയവ കച്ചവടത്തിന്റെ തെളിവുകളും ലഭിച്ചു. ഇതോടെയാണ് അറസ്റ്റ് നടപടികളിലേക്ക് പോലീസ് കടന്നത് . ഇവരെ ചോദ്യംചെയ്തിലൂടെ മറ്റൊരു ഏജന്റായി പ്രവർത്തിച്ച സുധീറിനെയും അവയവം നൽകിയ യുവാവിനെയും കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചു. പിന്നാലെ ഇവരേയും അറസ്റ്റ് ചെയ്തു.
കേസിലെ മുഖ്യ പ്രതി കാസർകോട് സ്വദേശി മുഹമ്മദ് നജിബ് കല്ല് ഉൾപ്പടെയുള്ള പ്രതികൾ ഒളിവിലാണ്. ഇവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കൊല്ലം എ.സി.പി ടി.ആർ. രാജേഷിന്റെ മേൽനോട്ടത്തിൽ കിളികൊല്ലൂർ എസ്.എച്ച്.ഒ അമൃത സതീപൻ, ഇൻസ്പെക്‌ടർ ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിൽ എ.എസ്.ഐ ദിലീപ് രാജ്, എസ്.സി.പി.ഒമാരായ രാജഗോപാൽ, അംബു, സി.പി.ഒമാരായ ജീനാമോൾ, ബിനിൽ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Two people including a woman arrested for using fake documents to trade organs

































