തിരുവനന്തപുരം: ( www.truevisionnews.com ) നിയമസഭാ തിരഞ്ഞെടുപ്പ് വിജയാഘോഷങ്ങൾക്കിടെ തവനൂരിൽ യുഡിഎഫ് പ്രവർത്തകർ ആടിന്റെ അറുത്തെടുത്ത തലയുമായി ആഹ്ലാദ പ്രകടനം നടത്തിയതിൽ വിമർശനം.
സോഷ്യൽമീഡിയ ആക്ടിവിസ്റ്റായ ശ്രീജ നെറ്റാറ്റിൻകരയാണ് യുഡിഎഫിനെതിരെ രംഗത്തെത്തിയത്. പരാജയപ്പെട്ട സ്ഥാനാർഥിയുടെ വീടിന് മുന്നിൽ ജീവനുള്ള ആടിനെ അറുത്ത് രക്തമിറ്റ് വീഴുന്ന അതിന്റെ തല വടിയിൽ കെട്ടിത്തൂക്കി വിജയം ആഘോഷിക്കുന്ന, പരാജയപ്പെട്ട സ്ഥാനാർഥിയുടെ ശവശരീരം പ്രദർശിപ്പിച്ച് വിജയം ആഘോഷിക്കുന്ന ഒരു പ്രാകൃത ജനതയെ നവോത്ഥാന കേരളത്തിൽ കാണേണ്ടി വരുന്നത് പോലൊരു ദുരന്തം വേറെയുണ്ടോയെന്നും അവർ ചോദിച്ചു.
വിജയാഘോഷങ്ങൾ എത്രയും നടത്താം. എതിർ സ്ഥാനാർഥിയുടെ, മുന്നണിയുടെ പരാജയത്തിൽ എത്ര വേണേലും സന്തോഷിക്കാൻ ആർക്കും ജനാധിപത്യപരമായ സ്വാതന്ത്ര്യമുണ്ട്.
എന്നാലത് പരാജയപ്പെട്ട സ്ഥാനാർഥിയോടുള്ള വയലൻസ് ആകുന്നതും മറുഭാഗത്തുള്ള മനുഷ്യരെ അശ്ലീലമായി ചിത്രീകരിക്കുന്നതും പച്ചയായ ജനാധിപത്യ വിരുദ്ധതയാണ് എന്ന് പോലും മനസിലാക്കാതെ കാണിക്കുന്ന ഈ പേക്കൂത്തുകൾ അങ്ങേയറ്റം രാഷ്ട്രീയ അശ്ലീലമാണെന്ന് പറയാതിരിക്കാൻ വയ്യെന്നും അവർ പറഞ്ഞു.
UDF workers in Tavanur criticized for celebrating victory by tying a goat's head to a stick
































